ന്യൂദല്‍ഹി: പാറമടകളുമായി ബന്ധപ്പെട്ട കേസില്‍ കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. സര്‍ക്കാര്‍ ക്വാറി ഉടമകളുമായി ഒത്തുകളിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. ലൈസന്‍സ് പുതുക്കാന്‍ പരിസ്ഥിതി അനുമതി വേണ്ടെന്ന ക്വാറി ഉടമകളുടെ വാദത്തെ സര്‍ക്കാര്‍ പിന്തുണച്ചപ്പോഴായിരുന്നു വിമര്‍ശനം.
അഞ്ച് ഹെക്ടറില്‍ താഴെയുള്ള പാറമടകളുടെ ലൈസന്‍സ് പുതുക്കാന്‍ അനുമതി തേടിയാണ് ക്വാറി ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ലൈസന്‍സ് പുതുക്കുന്നതിന് പരിസ്ഥിതി അനുമതി വേണമെന്ന ഹൈക്കോടതി ഉത്തരവില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പരിസ്ഥിതി അനുമതിയില്ലാതെ ലൈസന്‍സ് പുതുക്കി നല്‍കണമെന്ന് ക്വാറി ഉടമകള്‍ വാദിച്ചു. ഇത് സംസ്ഥാന സര്‍ക്കാരും പിന്തുണച്ചു. പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കിയാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് സര്‍ക്കാറും ക്വാറി ഉടമകളും ഒത്തുകളിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിമര്‍ശിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും ഇതാണ് അവസ്ഥയെന്നും കോടതി ചൂണ്ടിക്കാട്ടി.
ലൈസന്‍സ് പുതുക്കാന്‍ പരിസ്ഥിതി അനുമതി വേണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്നും 2006 ലെ കേന്ദ്ര വിജ്ഞാപനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. തല്‍സ്ഥിതി ഉത്തരവിന്റെ പേരില്‍ പരിസ്ഥിതി അനുമതിയില്ലാതെ ലൈസന്‍സ് പുതുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജികളില്‍ സുപ്രീംകോടതി വെള്ളിയാഴ്ച വിശദമായ വാദം കേള്‍ക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: