കൊച്ചി: പൂനെ സിറ്റി എഫ്സിയെ 2-1ന് തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് സെമി സാധ്യത സജീവമാക്കി. ഇന്നലെ നടന്ന കളിയില്‍ ഡക്കന്‍ നാസണും മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകള്‍ നേടിയത്. വിജയത്തോടെ 12 കളികളില്‍ നിന്ന് 18 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ പൂനെ സിറ്റി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും എതിരാളികളേക്കാള്‍ ഏറെ മുന്നിലായിരുന്നു ബ്ലാസ്റ്റേഴ്സ്. പൂനെക്കായി പരിക്കുസമയത്ത് അനിബാളാണ് ഗോള്‍ നേടിയത്.
കഴിഞ്ഞ ദിവസം മുംബൈയോട് 5-0നേറ്റ തോല്‍വിയില്‍ നിന്ന് കരകയറിയ ബ്ലാസ്റ്റേഴ്സിന്റെ ഉജ്ജ്വല തിരിച്ചുവരവിനാണ് കൊച്ചി ജവഹര്‍ലാല്‍നെഹ്റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പൂനെ ഗോളി അപൗല ഈഡലിന്റെ മിന്നുന്ന ഫോമാണ് കൂടുതല്‍ ഗോളുകള്‍ നേടുന്നതില്‍ നിന്ന് ബ്ലാസ്റ്റേഴ്സിനെ തടഞ്ഞുനിര്‍ത്തിയത്. നാലോളം മികച്ച അവസരങ്ങളാണ് ഈഡല്‍ വിഫലമാക്കിയത്.
ജയം കൊണ്ടു മാത്രമേ സെമി സാധ്യത നിലനിര്‍ത്താന്‍ കഴിയൂ എന്ന തിരിച്ചറിവോടെ കളത്തിലെത്തിയ മഞ്ഞപ്പട തുടക്കം മുതല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി പൂനെ പ്രതിരോധത്തെ വിറപ്പിച്ചു. ടീമിലേക്ക് തിരിച്ചെത്തിയ റാഫിക്കും ബെല്ഫോര്ട്ടിനുമൊപ്പം ഡക്കന്‍സ് നാസണും വിനീതും മികച്ച ഒത്തിണക്കത്തോടെ കളിച്ചതോടെ പൂനെ പ്രതിരോധത്തിന് പണിയേറി. മൂന്നാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സ് അവസരം ലഭിച്ചെങ്കിലും നാസണ് ഷോട്ട് ഉതിര്‍ക്കുന്നതിന് മുന്‍പ് പൂനെ ഗോളി അപൗല ഈഡല്‍ പന്ത് കൈപ്പിടിയിലൊതുക്കി അപകടം ഒഴിവാക്കി. അഞ്ചാം മിനിറ്റില്‍ വീണ്ടും അവസരം.
ഇടതുവിങ്ങില്‍ നിന്ന് സി.കെ വിനീത് ബോക്സിലേക്ക് നല്കിയ മികച്ച പാസ് കൂട്ടപ്പൊരിച്ചിലിനിടയില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് വലയിലെത്തിക്കാന്‍ കഴിഞ്ഞില്ല. ഇതിന് പിന്നാലെ വലതുവിംഗില്‍ക്കൂടി പന്തുമായി മുന്നേറിയ ശേഷം മുഹമ്മദ് റാഫി നല്കിയ അളന്നുമുറിച്ച ക്രോസ് ബൈസിക്കിള്‍ കിക്കിലൂടെ വിനീത് വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. തൊട്ടടുത്ത മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങള്‍ക്ക് ഫലം കിട്ടി. ധര്‍മ്മരാജ് രാവണന്റെ ഒരു ബാക്ക് പാസ് പിടിച്ചെടുത്ത് മുന്നേറിയ ശേഷം ബോക്സില്‍ പ്രവേശിച്ച ഡക്കന്‍സ് നാസണ് ഗുര്മാംഗിസിംഗിനെ വെട്ടിയൊഴിഞ്ഞശേഷം പായിച്ച തകര്‍പ്പന്‍ ഷോട്ടിന് മുന്നില്‍ പൂനെ ഗോളി അപൗല ഈഡല്‍ നിസ്സഹായനായി (1-0). തുടര്‍ന്ന് പൂനെ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയ്ക്കൊന്നും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ തകര്‍ക്കാനുള്ള കരുത്തുണ്ടായില്ല.
31-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് വീണ്ടും അവസരം ലഭിച്ചെങ്കിലും റാഫിയുടെ ്രേകാസില് വിനീതിന്റെ ഹെഡ്ഡര്‍ ബാറിന് മുകളിലൂടെ പറന്നു. രണ്ട് മിനിറ്റിനുശേഷം ഡക്കന്‍സ് നാസണ് മികച്ച ഒരു മുന്നേറ്റം നടത്തിയെങ്കിലും ലക്ഷ്യം പിഴച്ചു. 36-ാം മിനിറ്റിലാണ് പൂനെക്ക് ഗോള്‍ മടക്കാനുള്ള മികച്ച അവസരം ലഭിച്ചത്. അനിബാള്‍ നല്കിയ ക്രോസിന് അരാട്ട ഇസുമി തലവെച്ചെങ്കിലും പന്ത് നേരിയ വ്യത്യാസത്തില്‍ പുറത്ത്. 43-ാം മിനിറ്റില്‍ വിനീത് സുവര്‍ണ്ണാവസരം പാഴാക്കിയതോടെ ലീഡ് ഉയര്‍ത്താനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമം വിഫലമായി.
ബെല്‍ഫോര്‍ട്ട് നല്കിയ പാസുമായി ഓടിക്കയറിയ ശേഷം വിനീത് പായിച്ച ഷോട്ട് പൂനെ ഗോളി തട്ടിത്തെറിപ്പിച്ചു. പിന്നീട് പരിക്കുസമയത്ത് സമനില നേടാനുള്ള മറ്റൊരു അവസരം കൂടി അരാട്ട ഇസുമി നഷ്ടപ്പെടുത്തിയതോടെ ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്സ് 1-0ന് മുന്നില്‍.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗുസ്താവോക്ക് പകരം മോമര്‍ നോയെയ പൂനെ കളത്തിലെത്തിച്ചു. 55-ാം മിനിറ്റില്‍ ഗോളടിച്ച ഡക്കന്‍സ് നാസണെ പിന്‍വലിച്ച് അന്റോണിയോ ജര്‍മ്മന്‍ ബ്ലാസ്റ്റേഴ്സിനായി കളത്തില്‍. രണ്ട്് മിനിറ്റിനുശേഷം ബ്ലാസ്റ്റേഴ്സ് ലീഡ് ഉയര്‍ത്തി. ഇടതുവിംഗില്‍ നിന്ന് വിനീത് ഉയര്‍ത്തി നല്കിയ പന്ത് പോസ്റ്റിന് തൊട്ടുമുന്നില്‍ നിന്ന് മാര്‍ക്വീ താരം ആരോണ്‍ ഹ്യുസ് തലകൊണ്ട് വലയിലെത്തിച്ചു.
ഇതിന് തൊട്ടുപിന്നാലെ മുഹമ്മദ് റാഫിയെ പിന്‍വലിച്ച് ഇഷ്ഫഖ് അഹമ്മദിനെ കോച്ച് സ്റ്റീവ് കൊപ്പല്‍ മൈതാനത്തിറക്കി. 66-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് അന്റോണിയോ ജര്‍മ്മന്‍ പായിച്ച ഒരു ലോങ് ഷോട്ട് പൂനെ ഗോളി അപൗല ഈഡല്‍ ഡൈവ് ചെയ്ത് കോര്‍ണറിന് രക്ഷപ്പെടുത്തി. തുടര്‍ന്ന് ഹോസു എടുത്ത കോര്‍ണറും ഭീഷണി ഉയര്‍ത്താതെ കടന്നുപോയി. തൊട്ടുപിന്നാലെ നാരായണ്‍ ദാസ് മടങ്ങി സഞ്ജു പ്രഥാന് പൂനെക്കായി കളത്തില്‍. 68-ാം മിനിറ്റില്‍ പൂനെക്ക് മറ്റൊരു മികച്ച അവസരം. എന്നാല്‍ ലൂക്കയുടെ പാസില്‍ നിന്ന് പിറ്റു പായിച്ച ലോങ് ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
73-ാം മിനിറ്റില്‍ ലൂക്കക്ക് പകരം ഡ്രമാനെ ട്രറോറെ പൂനെക്ക് വേണ്ടിയും ബെല്‍ഫോര്‍ട്ടിന് പകരം ദിദിയര്‍ കാഡിയോ ബ്ലാസ്റ്റേഴ്സിനായും കളത്തിലെത്തി. ഇതിനിടെ 71-ാം മിനിറ്റില്‍ ഇഷ്ഫഖ് അഹമ്മദ് ലീഡ് ഉയര്‍ത്താനുള്ള അവസരം നഷ്ടപ്പെടുത്തി. പിന്നീട് 80-ാം മിനിറ്റില്‍ ലഭിച്ച അവസരവും മുതലാക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. പിന്നീട് പൂനെക്ക് രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ആശ്വാസഗോള്‍ അവര്‍ക്ക് അകലെയായി. ഗോളി സന്ദീപ് നന്ദിയുടെ മിന്നുന്ന സേവാണ് അവരെ ഗോളില്‍ നിന്ന് അകറ്റിയത്.
എന്നാല്‍ പരിക്കുസമയത്ത് ലഭിച്ച ഫ്രീകിക്കില്‍ നിന്ന് പൂനെ ആശ്വാസ ഗോള്‍ കണ്ടെത്തി. അനിബാളാണ് ഗോള്‍ നേടിയത്. തൊട്ടുപിന്നാലെ കളി അവസാനിച്ചുകൊണ്ടുള്ള റഫറിയൂടെ ഫൈനല്‍ വിസിലും മുഴങ്ങി. അടുത്ത കളിയില്‍ ബ്ലാസ്റ്റേഴ്സിന് എതിരാളികള്‍ അത്ലറ്റികോ ഡി കൊല്‍ക്കത്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: