കൊച്ചി: ഐഎസ്എല്‍ മൂന്നാം സീസണ് ഫൈനലിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വേദിയാകാന്‍ സാധ്യത. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ഐഎസ്എല്‍ മാനേജ്മെന്റ് യോഗത്തില്‍ കൊച്ചിയെ ഫൈനല്‍ മത്സരത്തിനുള്ള വേദിയായി തെരഞ്ഞെടുത്തതായാണ് സൂചന.
എന്നാല്‍ ഇക്കാര്യം ഐ.എസ്.എല്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഫൈനലിലെത്തുന്ന വിശിഷ്ടാതിഥികള്‍ക്കും മറ്റും സ്റ്റേഡിയത്തിന് സമീപം താമസിക്കാനുള്ള ഹോട്ടലുകള്‍ ഇല്ലാത്ത കാരണത്താല്‍ കൊച്ചിക്ക് വേദി നഷ്ടമാവാനും സാധ്യതയുണ്ടെന്ന് ഐഎസ്എല്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കൊച്ചി, ദല്‍ഹി, പൂനെ ടീമുകള്‍ക്കാണ് ലീഗില്‍ ഇതു വരെ ഉദ്ഘാടന മത്സരത്തിനോ ഫൈനലിനോ വേദിയാവാന്‍ കഴിയാത്തത്. ഇന്ത്യന്‍ ഫുട്ബോളിന്റെ പ്രധാന നഴ്സറികളായി അറിയപ്പെടുന്ന മൂന്നു നഗരങ്ങളില്‍ കൊച്ചി മാത്രമാണ് ഇനി ഐഎസ്എലിന്റെ പ്രധാന മത്സരത്തിന് വേദിയാവാന്‍ ബാക്കിയുള്ളതും.
കൊല്‍ക്കത്തയിലായിരുന്നു ആദ്യ ലീഗ് സീസണിന്റെ തുടക്കം. കഴിഞ്ഞ സീസണില്‍ ഫൈനല്‍ പോരാട്ടം ഗോവയിും നടന്നു. ആദ്യ സീസണിലെ ഫൈനല്‍ മുംബൈയിലും കഴിഞ്ഞ സീസണിന്റെ ഉദ്ഘാടന മത്സരത്തിന് ചെൈന്നയും വേദിയായി. അണ്ടര്‍-17 ലോകകപ്പിനായി നവീകരിക്കപ്പെടുന്ന സ്റ്റേഡിയം എന്ന പരിഗണനക്ക് പുറമേ ഐഎസ്എല്ലിന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സ്ഥലമെന്ന സവിശേഷതയും കൊച്ചിക്കുണ്ട്. ഡിസംബര്‍ 18ന് ഞായറാഴ്ചയാണ് മൂന്നാം സീസണിന്റെ ഫൈനല്‍.
ടീം അഴിച്ചുപണിത് കൊപ്പല്‍
കൊച്ചി: മുംബൈയോട് തകര്‍ന്നടിഞ്ഞ ടീം ഏറെക്കുറെ മൊത്തത്തില്‍ അഴിച്ചുപണിതാണ് സ്റ്റീവ് കൊപ്പല്‍ ഇന്നലെ ബ്ലാസ്റ്റേഴ്സിനെ കളത്തിലെത്തിച്ചത്. പ്രതിരോധത്തില്‍ മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് കളത്തില്‍ തിരിച്ചെത്തിയപ്പോള്‍ മലയാളി താരം റിനോ ആന്റോ സൈഡ് ബെഞ്ചിലേക്ക് മാറി.
ഗോള്‍ കീപ്പറായി ഗ്രഹാം സ്റ്റാക്കിന് പകരം സന്ദീപ് നന്ദി മടങ്ങിയെത്തിയപ്പോള്‍ മറ്റൊരു മലയാളി താരം മുഹമ്മദ് റാഫി സ്ട്രൈക്കറായി ഇടംപിടിച്ചു. അന്റോണിയോ ജര്‍മ്മന്‍ സൈഡ് ബെഞ്ചിലേക്ക് മാറി. കഴിഞ്ഞ കളിയില്‍ പ്രതിരോധത്തില്‍ ഇറങ്ങിയ പ്രതിക് ചൗധരി സൈഡ് ബെഞ്ചിലേക്ക് മാറിയപ്പോള്‍ ഹോസു വീണ്ടും ലെഫ്റ്റ് ബാക്കായി. മധ്യനിരയില്‍ ദിദിയര്‍ കാഡിയോക്ക് പകരം ഡക്കന്‍സ് നാസണും ഹോസു പ്രതിരോധത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ ബെല്‍ഫോര്‍ട്ട് ആദ്യ ഇലവനിലെത്തി.
നാല് മാറ്റങ്ങളുമായാണ് പൂനെ കളത്തിലെത്തിയത്. പ്രതിരോധത്തില്‍ രാഹുല്‍ബെക്കെ തിരിച്ചെത്തിയപ്പോള്‍ എഡ്വേര്‍ഡോ ഫെരേര സൈഡ് ബെഞ്ചിലേക്ക് മാറി. മധ്യനിരയില്‍ സോണി നോര്ദേക്ക് പകരം പിറ്റുവും ലെനി റോഡ്രിഗസിന് പകരം ഗുസ്താറോ ഒബര്‍മാനും തിരിച്ചെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: