മൊഹാലി: രണ്ടാം ടെസ്റ്റില്‍ നേടിയ മിന്നുന്ന വിജയത്തിന്റെ ആത്മവിശ്വാസവുമായി ഇന്ത്യ ഇന്ന് മൂന്നാം ടെസ്റ്റിന്. രണ്ടാം ടെസ്റ്റില്‍ 246 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിനെ ടീം ഇന്ത്യ കെട്ടുകെട്ടിച്ചത്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്.
വിരാട് കോഹ്ലി നായകനായുള്ള ഇരുപതാം ടെസ്റ്റാണ് മൊഹാലിയിലേത്. ഇതുവരെയുള്ള 19 ടെസ്റ്റുകളിലും കോഹ്ലി ഇറങ്ങിയത്, തൊട്ടുമുന്‍പുള്ള ടെസ്റ്റിലെ ടീമില്‍ നിന്ന് ഒരു മാറ്റമെങ്കിലും വരുത്തിയാണ്.
പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹക്ക് പകരം പാര്‍ത്ഥിവ് പട്ടേല്‍ ഇന്ന് കളത്തിലെത്തും. കഴിഞ്ഞ ടെസ്റ്റില്‍ നിന്ന് വേറെ മാറ്റങ്ങളൊന്നുംടീം ഇന്ത്യയില്‍ വരുത്താന്‍ സാധ്യതയില്ല. അഞ്ച് ബൗളര്മാരായിട്ടായിരിക്കും ഇന്ത്യ മൈതാനത്തെത്തുന്നത്. പേസര്‍ ഭുവനേശ്വര്‍ കുമാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മുഹമ്മദ് ഷാമിയും ഉമേഷ് യാദവും തന്നെ പേസര്‍മാരായി തുടരാനാണ് സാധ്യത. സ്പിന്നര്‍മാരായി അശ്വിനും ജയന്ത് യാദവും രവീന്ദ്ര ജഡേജയും.
എന്നാല്‍ മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ വിരാട് കോഹ്ലിയിലും ചേതേശ്വര്‍ പൂജായിലുമാണ് ഇന്ത്യയുടെ ബാറ്റിങ്ങ് പ്രതീക്ഷ. കഴിഞ്ഞ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്സില്‍ ഇരുവരും സെഞ്ചുറി നേടിയിരുന്നു. രണ്ടാം ഇന്നിങ്ങ്സില്‍ കോഹ്ലി അര്ദ്ധസെഞ്ചുറിയുംനേടി. എന്നാല്‍ ഓപ്പണര്‍മാരായ മുരളി വിജയും കെ.എല്‍. രാഹുലും ഇനിയും ഫോമിലെത്തിയിട്ടില്ല. കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും മികച്ച തുടക്കം നല്കാന് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞില്ല. അതിന് ഇന്ന് മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. രഹാനെ, അശ്വിന്, ജയന്ത് യാദവ് എന്നിവര്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതും ഇന്ത്യക്ക് മുന്‍തൂക്കം നല്കുന്നു.
അതേസമയം മുന്‍നിര ബാറ്റ്സ്മാന്മാരുടെ ഫോമില്ലായ്മയാണ് ഇംഗ്ലണ്ടിനെ അലട്ടുന്നത്. കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും പരാജയമായിരുന്ന ഡക്കറ്റ് ഇന്ന് പുറത്തിരിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ജോസ് ബട്ട്ലര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചേക്കും. മികച്ച ഫോമിലുള്ള ജോ റൂട്ടിലാണ് അവരുടെ പ്രതീക്ഷ. ഒപ്പം ബെന്‍ സ്റ്റോക്ക്സ്, ബെയര്‍ സ്റ്റോവ്, ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിലും. ഇവരെല്ലാം ബാറ്റിങ്ങില്‍ ഫോമിലേക്കുയര്‍ന്നാല്‍ മാത്രമാണ് അവര്‍ക്ക് രക്ഷയുള്ളൂ. പ്രതേ്യകിച്ചും ഇന്ത്യ സ്പിന്‍ പിച്ചൊരുക്കി കാത്തിരിക്കുമ്പോള്‍.
എന്നാല്‍ ബൗളിങ്നിര കുറേക്കൂടി ശക്തമാണ്. ആന്‍ഡേഴ്സണും ബ്രോഡും ഉള്‍പ്പെടുന്ന പേസും മോയിന്‍ അലിയും റഷീദും ഉള്‍പ്പെടുന്ന സ്പിന്നര്‍മാരും. എന്തായാലും വിജയത്തുടര്‍ച്ചക്ക് ഇന്ത്യയും തിരിച്ചുവരവിന് ഇംഗ്ലണ്ടും ഇറങ്ങുമ്പോള്‍ മികച്ചൊരു ടെസ്റ്റ് മത്സരം പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: