കണ്ണൂര്‍: സംസ്ഥാനത്തെ റേഷന്‍ ഷോപ്പുകളില്‍ ആവശ്യത്തിന് അരി ഇല്ലാത്തത് മൂലം പൊതുമാര്‍ക്കറ്റുകളില്‍ അരിവില കുതിച്ചുയര്‍ന്നു. രണ്ട് മാസത്തോളമായി റേഷന്‍ വിതരണം മുടങ്ങിയിട്ട്. കഴിഞ്ഞമാസം വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമാണ് ജില്ലയില്‍ റേഷന്‍ വിതരണം നടത്തിയത്. നവംബര്‍ 14 മുതല്‍ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കിയതോടെയാണ് റേഷന്‍ കടകള്‍ നോക്കു കുത്തികളായി മാറിയത്. ഇതോടെ പൊതു മാര്‍ക്കറ്റുകളില്‍ അരിയുടെ വില കുത്തനെ കയറുകയായിരുന്നു.
ബോധന അരിക്ക് ഒരുമാസം മുമ്പ് 28 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 32 രൂപയാണ് വില. കുറുവയ്ക്ക് 32, 36 ആയി ഉയര്‍ന്നു. പച്ചരിക്ക് അഞ്ച് രൂപ വരെ ഉയര്‍ന്നിട്ടുണ്ട്. സാധാരണക്കാരുടെ അത്താണിയായ റേഷന്‍ കടകള്‍ നോക്കുകുത്തികളായി മാറിയിട്ടും ഇതിനെതിരെ സമരങ്ങളോ മറ്റ് പരിപാടികളോ നടത്താന്‍ കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ തയ്യാറാകാത്തത് ജനങ്ങളില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്.
കേരളത്തില്‍ ഇപ്പോള്‍ രൂപപ്പെട്ട സഹകരണ മുന്നണി കള്ളപ്പണക്കാര്ക്കനുകൂലമായ സമര പരിപാടികളാണ് നടത്തുന്നത്. റേഷന്‍ കടകള്‍ കേന്ദ്രീകരിച്ച് മുന്‍ഗണനാ ലിസ്റ്റ് പ്രകാരമുള്ളവര്‍ക്കാണ് ഇനി മുതല്‍ റേഷന്‍ നല്‍കുക. ഇവരുടെ റേഷന്‍ കാര്‍ഡുകള്‍ സീല്‍ ചെയ്യുന്ന പ്രവര്‍ത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇവര്‍ക്കായുള്ള റേഷന്‍ അരിയുടെ ക്വാട്ട അനുവദിച്ച് ഉത്തരവായിട്ടുണ്ടെങ്കിലും പല റേഷന്‍ കടകളിലും വിതരണത്തിന് അരി എത്തിയിട്ടില്ല.
ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം റേഷന്‍ കടകളില്‍ അരിയെത്തിക്കേണ്ടത് സര്‍ക്കാര്‍ നേരിട്ടാണ്. സൗജന്യമായാണ് അരിവിതരണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ മൊത്ത വിതരണക്കാരോട് ഈ മാസം അരി റേഷന്‍ കടകളില്‍ എത്തിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ ഒരു രൂപ പോലും ലഭിക്കാത്ത പ്രവര്‍ത്തിയായതിനാല്‍ ഇവര്‍ ഇതിന് താല്പര്യം പ്രകടിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ റേഷന്‍ കടകളില്‍ അരിയെത്താന്‍ വൈകുകയാണ്. മാസാവസാനത്തോടുകൂടി എല്ലാ റേഷന്‍ കടകളിലും അരിയെത്തികാനുള്ള ശ്രമം നടക്കുന്നുണ്ടെന്നാണ് അധികൃതരുടെ ഭാഷ്യം. മുന്‍ഗണാ ലിസ്റ്റില്‍ പെടാത്തവര്‍ക്ക് അരി നല്‍കുന്നതിനെ കുറിച്ച് ഉത്തരവുകളൊന്നും പുറത്തുവന്നിട്ടില്ല.
റേഷന്‍ കടക്കാര്‍ക്ക് നേരത്തെ അരികൊടുത്ത വകയില്‍ നൂറുകോടി രൂപ കുടിശ്ശിക ഉണ്ടെന്നാണ് അറിയുന്നത്. പ്രയോരിറ്റി വിഭാഗത്തിന് നാല് കിലോ അരിയും ഒരുകിലോ ഗോതമ്പുമാണ് നല്‍കുന്നത്. നോണ്‍ പ്രയോരിറ്റി വിഭാഗത്തിന് രണ്ട് രൂപാ നിരക്കിലും നോണ്‍ പ്രയോരിറ്റി നോര്‍മല്‍ വിഭാഗത്തിതന് 8.90നുമാണ് അരി വിതരണം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: