കാസര്‍കോട്: പത്മശാലി വിഭാഗത്തെ മറ്റു പിന്നാക്കവിഭാഗ സമുദായത്തില്‍ ഉള്‍പ്പെടുത്തുന്നതിന് 14-ാം കേരള നിയമസഭയുടെ പിന്നാക്ക സമുദായക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ സിറ്റിംഗില്‍ തീരുമാനിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമിതി ചെയര്മാന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന നിയമസഭാ സമിതിയുടെ സിറ്റിംഗിലാണ് തീരുമാനം. ഹോസ്ദുര്‍ഗ് താലൂക്കിലെ കന്നട ഭാഷ സംസാരിക്കുന്ന പത്മശാലി സമുദായ പ്രവര്‍ത്തകര്‍ നല്കിയ പരാതിയിലാണ് കമ്മീഷന് നടപടി പത്മശാലീയ വിഭാഗങ്ങള്‍ക്ക് നല്കുന്ന ഒഇസി ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും തീരുമാനമായി. ഓണ്‍ലൈന്‍ അപേക്ഷാ മാതൃകയില്‍ മാറ്റം വരുത്തി പത്മശാലി വിഭാഗത്തെ ഉള്‍പ്പെടുത്തുന്നതിനും അര്‍ഹരായവര്‍ക്ക് ക്രീമിലെയര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പിന്നാക്ക സമുദായ വികസനവകുപ്പിനോട് നിയമസഭാസമിതി നിര്‍ദ്ദേശിച്ചു. തഹസില്‍ദാര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിന്നാക്കസമുദായ വികസനവകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ ശുപാര്‍ശ പ്രകാരമാണ് പട്ടികയിലുള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പരമ്പരാഗത നെയ്ത്ത് തൊഴിലാളികളായ പത്മശാലി വിഭാഗം ശാലിയ സമുദായത്തിന്റെ ഉപവിഭാഗമാണ്. മറ്റൊരു ഉപവിഭാഗമായ പത്മശാലിയ വിഭാഗത്തിനും ഒബിസി ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ കന്നഡ സംസാരിക്കുന്ന പത്മശാലി വിഭാഗത്തെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ ഓണ്‍ലൈന്‍ അപേക്ഷകളില്‍ ക്രീമിലെയര്‍ ആനുകൂല്യം ലഭിക്കുന്നില്ലെന്നാണ് പരാതി.
ചിറ്റയം ഗോപകുമാര്‍ ചെയര്‍മാനായ സമിതിയുടെ സിറ്റിംഗില്‍ നിയമസഭാ അംഗങ്ങളായ കെ അന്‍സലന്‍, എല്‍ദോസ് കുന്നപ്പിളളി, ടി വി ഇബ്രാഹിം, വി ജോയി, കെ ഡി പ്രസേനന്‍ എന്നിവരും നിയമസഭാ സമിതി ജോയിന്റ് സെക്രട്ടറി തോമസ് ചെട്ടുപറമ്പില്‍, ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു, എ ഡി എം കെ അംബുജാക്ഷന്, ജില്ലാപോലീസ് മേധാവി തോംസണ്‍ ജോസ് പിന്നാക്കസമുദായ വികസന വകുപ്പ് എറണാകുളംമേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി യു മുരളീധരന്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു. കൊങ്കിണി ഭാഷ സംസാരിക്കുന്ന ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന് സംവരണം അനുവദിക്കണമെന്ന നിവേദനത്തില്‍ 2012 ല്‍ പിന്നാക്കസമുദായ വികസന വകുപ്പ് കിര്‍ത്താഡ്സ് ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. മറുപടി ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ നിയമസഭാ സമിതി കിര്‍ത്താഡ്സ് ഉദ്യോഗസ്ഥരെ ഹിയറിംഗ് നടത്തി പരാതിയില്‍ തീരുമാനമെടുക്കും. ഭാഷയുടെ അടിസ്ഥാനത്തിലല്ല സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിലാണ് പിന്നാക്ക വിഭാഗത്തിലുള്പ്പെടുത്തുന്നത്. ലാറ്റിന്‍ കത്തോലിക്ക വിഭാഗത്തിന് സംസ്ഥാനത്തുടനീളം ലഭിക്കുന്ന സംവരണാനുകൂല്യം കൊങ്കിണി ഭാഷ സംസാരിക്കുന്ന ലാറ്റിന്‍ കത്തോലിക്കര്‍ക്കും ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് സമിതി പ്രാഥമികമായി വിലയിരുത്തി. പുതിയ പരാതികളും സ്വീകരിച്ചു. കാസര്‍കോട് ജില്ലയില്‍ ഒരേ സമുദായത്തിന്റെ ഭാഗമായ വാണിയ, കാണിക, പട്ടാളി എന്നീ വിഭാഗങ്ങള്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുളള തടസ്സം നീക്കുന്നതിന് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും സമിതി ചെയര്മാന് അറിയിച്ചു. യാദവ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംവരണശതമാനം വര്‍ദ്ധിപ്പിക്കണമെന്നും ഒ ഇ സി വിദ്യാഭ്യാസാനുകൂല്യം ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്കി. ക്ഷേത്ര ആചാര്യസ്ഥാനികര്ക്ക് വേതനം 3000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പട്ടു. ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്താമെന്ന് സമിതി അറിയിച്ചു. വിശ്വകര്‍മ്മ സമുദായത്തിന് പരമ്പരാഗത തൊഴില്‍മേഖലയിലുളള പ്രതിസന്ധി പരിപഹരിക്കാന്‍ തൊഴില്സംരംക്ഷണം ഉറപ്പാക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. ആരാധാനാലയങ്ങള്‍ക്ക് അനുമതി നല്‍കിയതിന്റെ നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്ന നിവേദനത്തില്‍ വിശദമായ പരിശോധന നടത്താന്‍ ജില്ലാകളക്ടറെ ചുമതലപ്പെടുത്തി. കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ തൊഴിലാളികളുടെ നിയമനത്തിന് സംവരണം പാലിച്ചില്ലെന്ന പരാതിയില്‍ പിഎസ്സിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: