കണ്ണൂര്‍: വരള്‍ച്ച നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ കൈക്കൊളളാന്‍ കലക്ടറേറ്റില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജലസ്രോതസ്സുകള്‍ മാലിന്യമുക്തമാക്കാനും സംരക്ഷിക്കാനും ആവശ്യമായ കാര്യങ്ങള്‍ അടിയന്തിരമായി ചെയ്യണം. ജലാശയങ്ങള്‍ ശുദ്ധമാക്കി ജലം സംരക്ഷിക്കാനും നടപടികള്‍ കൈക്കൊളളും. കുടിവെളള പദ്ധതികളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കാന്‍ യോഗം വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്കി. വരള്‍ച്ച രൂക്ഷമായിരിക്കുമെന്ന് കരുതുന്ന സാഹചര്യത്തില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ജാഗ്രതയോടെ മുന്‍കൈയെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്നോട്ടുവരണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
ഓരോ വാര്‍ഡിലും ഒന്ന് എന്ന നിലയില്‍ കിയോസ്കുകള്‍ സ്ഥാപിക്കും. ടാങ്കറുകളില്‍ വെളളം വിതരണം ചെയ്യുക എന്നത് ഏറ്റവും അവസാനത്തെ മാര്‍ഗമാണ്. എന്നാല്‍ കുടിവെളള ക്ഷാമം രൂക്ഷമാകുന്ന ഘട്ടത്തില്‍ അത് ചെയ്യാനാവശ്യമായ ക്രമീകരണങ്ങള്‍ നേരത്തെ ചെയ്യണം. ഇങ്ങനെ വിതരണം ചെയ്യുന്ന ജലം ശുദ്ധവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കണം. ജലസ്രോതസ്സുകള്‍ പരിശോധിച്ച് ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം. ടാങ്കറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും കുടിവെളളം വിതരണം ചെയ്യാവുന്നവയാണെന്ന് സ്ഥിരീകരിക്കുകയും വേണം. ഇതോടൊപ്പം ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ കര്‍മ്മപരിപാടി തയ്യാറാക്കണം. ചെറിയ തടയണകള്‍, വി ഡി ബി അറ്റകുറ്റപ്പണി, ജലസ്രോതസ്സുകള്‍ വൃത്തിയാക്കല്‍ പോലുളള പ്രവൃത്തികള്‍ ജനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കണമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. ജലത്തിന്റെ ദുരുപയോഗം കുറക്കാനും ജലം പരമാവധി സംരക്ഷിക്കാനുമുളള ബോധവല്‍ക്കരണവും ശക്തമായി നടത്തണം. യുദ്ധകാല സാഹചര്യം പോലെ കണ്ട് വരള്‍ച്ച നേരിടാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പളളി നിര്‍ദ്ദേശിച്ചു.
ജില്ലയില്‍ 355 കിയോസ്കുകള്‍ ഉണ്ടെന്നും ഒരു വാര്‍ഡില്‍ ഒന്ന് എന്ന രീതിയില്‍ കണക്കാക്കുമ്പോള്‍ 700 ലേറെ കിയോസ്കുകള്‍ കൂടി സ്ഥാപിക്കണമെന്നും ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി അറിയിച്ചു. എസ് സി എസ് ടി കോര്‍പ്പസ് ഫണ്ടിലെ പ്രവൃത്തികള്‍ പരമാവധി ജലസംരക്ഷണത്തിനായി മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യസ്ഥലത്തെ ജലസ്രോതസ്സുകള്‍ വരള്‍ച്ചാ കാലത്ത് ദുരന്ത നിവാരണ നിയമപ്രകാരം ജില്ലാ കലക്ടര്‍ക്ക് ഏറ്റെടുക്കാന്‍ അധികാരമുണ്ട്. ജലസ്രോതസ്സുകള്‍ വൃത്തിയാക്കാനും വെളളം ശേഖരിക്കാനും സമ്മതിക്കാത്ത പ്രശ്നങ്ങള്‍ ഉണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ തദ്ദേശ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചു.
ഇപ്പോള്‍തന്നെ അടുത്ത കാലവര്‍ഷം മുന്നില്‍കണ്ട് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇതിനായി തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ജലസംരക്ഷണ പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു.
ഓരോ മേഖലയിലുമായി എല്ലാ പഞ്ചായത്ത്, നഗരസഭാ തലത്തിലും ഡിസംബര്‍ 8 ന് നവകേരള മിഷന് പ്രവൃത്തി ആരംഭിക്കണമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇതിനുളള വിശദമായ നിര്‍ദ്ദേശങ്ങള്‍ ഇതിനകം നല്‍കിയിട്ടുണ്ട്. ഹരിതകേരളം പരിപാടിയുടെ ഭാഗമായുളള വ്യത്യസ്ത പ്രവര്‍ത്തനങ്ങളും ഡിസംബര്‍ 8 ന് സംസ്ഥാന വ്യാപകമായി ആരംഭിക്കും. രണ്ടാം ജനകീയാസൂത്രണ പ്രസ്ഥാനമായികണ്ട് കേരള ജനത മുഴുവന്‍ അന്ന് സന്നദ്ധ പ്രവര്‍ത്തകരായി കര്മ്മപഥത്തിലിറങ്ങും. ഇതിനായി എല്ലാ വിഭാഗം ജനങ്ങെളയും സംഘടനകളെയും യോജിപ്പിച്ച് അണിനിരത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്നും അവര്‍ പറഞ്ഞു. ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ക്കായുളള വിമുക്തി പദ്ധതിയെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. അഡ്വ.സണ്ണി ജോസഫ് എം എല്‍ എ, മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് എന്നിവര്‍ സംസാരിച്ചു. സബ് കലക്ടര്‍ രോഹിത് മീണ, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: