തൃശൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കളക്ടറേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
വടക്കാഞ്ചേരി പീഡനക്കേസിലെ പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. സമരം അക്രമാസക്തമായതോടെ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തി വീശുകയായിരുന്നു. സംഭവത്തില്‍ അനില്‍ അക്കര എംഎല്‍എ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
രാവിലെ മണികണ്ഠനാലില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കളക്ട്രേറ്റ് പടിക്കലെത്തിയപ്പോള്‍ പോലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ മറികടന്ന് കളക്ട്രേറ്റിന് അകത്തേക്ക് കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശി. ഇതോടെ പ്രവര്‍ത്തകര്‍ നാലുവശത്തേക്കും ചിതറിയോടുകയും പോലീസിന് നേരെ കല്ലേറുണ്ടാവുകയും ചെയ്തു. ഇതിനിടെയാണ് എംഎല്‍എ അടക്കമുള്ളവര്‍ക്ക് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റത്.
പോലീസ് വളഞ്ഞിട്ട് അനില്‍ അക്കരയെ ലാത്തികൊണ്ട് അടിക്കുകയായിരുന്നു. അനില്‍ അക്കരയെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളക്ട്രേറ്റ് പരിസരത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍ നേതാക്കള്‍തന്നെ ആവശ്യപ്പെട്ടു. എന്നാല്‍ മിക്കവരും പിരിഞ്ഞുപോകാതെ പരിസരത്ത് തന്നെ നിലയുറപ്പിച്ചതോടെ പോലീസും കളക്ട്രേറ്റിന് മുന്നില്‍ നിന്ന് മാറാതെ നിന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി കളക്ട്രേറ്റില്‍ നിന്ന് തൃശൂര്‍ നഗരത്തിലേക്ക് തിരിച്ചപ്പോഴും സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു.
മാര്‍ച്ച് അയ്യന്തോള്‍ യുദ്ധസ്മാരകത്തിനരികെ എത്തിയപ്പോള്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു. ഇതിനുശേഷം പ്രവര്‍ത്തകര്‍ കളക്ട്രേറ്റിന്റെ പ്രധാന ഗേറ്റിനരികിലേക്ക് എത്തിയപ്പോഴാണ് പോലീസ് ബാരിക്കേഡുകള്‍ കൊണ്ട് ഇവരെ തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: