കോഴിക്കോട്: നിലമ്പൂർ പടുക്ക വനത്തിൽ തണ്ടർ ബോൾട്ട് കമാൻഡോകളുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റ് കുപ്പുദേവരാജിന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി ബന്ധുക്കള്‍ എത്തി. മൃതദേഹം കേരളത്തില്‍ തന്നെ സംസ്കരിക്കാനാണ് ധാരണ.
പോലീസിന്റെ സാന്നിധ്യത്തിലായിരിക്കും സംസ്കാരം. മകന്റെ രാഷ്ട്രീയത്തെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നും ഒരു പക്ഷേ പോലീസ് പിടിച്ച ശേഷം വെടിവച്ചു കൊന്നതായിരിക്കാമെന്നും കുപ്പുരാജിന്റെ അമ്മ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കൊല്ലപ്പെട്ട അജിതയുടെ ബന്ധുക്കളും സ്ഥലത്തെത്തുമെന്നാണ് കരുതുന്നത്. ഇവരുടെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തുമെന്ന് ചില മനുഷ്യാവകാശ സംഘടനകളും അറിയിച്ചിട്ടുണ്ട്.
മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലില്‍ അല്ലെന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. മാവോയിസ്റ്റുകളുടെ ഒളിത്താവളം വളഞ്ഞ പോലീസുകാര്‍ വെടി വയ്ക്കുകയായിരുന്നുവെന്നാണ് ആരോപണം. ഏറ്റുമുട്ടലായിരുന്നുവെങ്കില്‍ പോലീസിനും പരിക്കേല്ക്കുമായിരുന്നില്ലേയെന്ന് കുപ്പുരാജിന്റെ ബന്ധുക്കള്‍ ചോദിക്കുന്നു.
ഇത് വ്യാജ ഏറ്റുമുട്ടലാണെന്നും ഇക്കാര്യത്തിൽ പരാതിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു പ്രതികരിച്ചു. ഏറ്റുമുട്ടലിനെത്തിയത് പോലീസിന്റെ ഏത് സംഘമാണെന്ന് പോലും വ്യക്തമാക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാകുന്നില്ല. ഇക്കാര്യത്തിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാവോയിസ്റ്റുകളുടെ കൂട്ടത്തില്‍ വിക്രം ഗൗഡ ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: