ന്യൂദല്‍ഹി: കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്തി നിയമനടപടികള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ വീണ്ടും പദ്ധതി നടപ്പിലാക്കും. 50 ശതമാനം നികുതിയടച്ച് ഡിസംബര്‍ 31നകം പണം സ്വമേധയാ വെളിപ്പെടുത്തി നിയമനടപടി ഒഴിവാക്കുന്നതിന് പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതിയാണ് പ്രഖ്യാപിക്കുന്നത്. നികുതിക്ക് പുറമെ 25 ശതമാനം തുക നാല് വര്‍ഷത്തേക്ക് മരവിപ്പിക്കും. ഇത് സംബന്ധിച്ച നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്കി. ഭേദഗതി അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
പദ്ധതിയിലൂടെ സ്വയം വെളിപ്പെടുത്താത്ത കള്ളപ്പണ നിക്ഷേപകര്‍ക്കെതിരെ കനത്ത നടപടിയുണ്ടാകും. ബാങ്കിലെ നിക്ഷേപം കള്ളപ്പണമെന്ന് ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായാല്‍ 90 ശതമാനം നികുതി ഈടാക്കും.
റെയ്ഡിലൂടെ പിടിച്ചെടുക്കുന്ന പണത്തിന്റെ ഉറവിടം വ്യക്തമാക്കിയാല്‍ 30 ശതമാനം നികുതിയടച്ച് ഒഴിവാകാം. കള്ളപ്പണമെങ്കില് 60 ശതമാനം നികുതി ഈടാക്കും. നേരത്തെ 40 ശതമാനം നികുതിയടച്ച് കള്ളപ്പണം വെളിപ്പെടുത്താനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. 65,250 കോടി രൂപ ഇപ്രകാരം വെളിപ്പെട്ടു.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെയാണ് പുതിയ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. കള്ളപ്പണക്കാര്‍ മറ്റുള്ളവരെ ഉപയോഗിച്ച് പണം നിക്ഷേപിച്ചതും ജന്‍ ധന് അക്കൗണ്ടുകളിലേക്ക് കോടികള്‍ ഒഴുകിയെത്തിയതും പദ്ധതി പ്രഖ്യാപിക്കാന്‍ കാരണമാണ്. ഡിസംബര്‍ 31 വരെയാണ് പഴയ നോട്ടുകള്‍ നിക്ഷേപിക്കാനുള്ള കാലാവധി.
രണ്ടര ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങളുടെ ഉറവിടം വ്യക്തമാക്കിയില്ലെങ്കില്‍ ഇരുന്നൂറ് ശതമാനം പിഴ ചുമത്തുന്നത് നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍ ഇത് നിയമപരമായി നിലനില്‍ക്കില്ലെന്ന് സര്‍ക്കാരിന് വിദഗ്ധോപദേശം ലഭിച്ചു. കള്ളപ്പണക്കാര്‍ക്ക് രക്ഷപ്പെടാനുള്ള അവസാന പഴുതും അടയ്ക്കുന്നതിന്റെ ഭാഗമായാണ് നിയമഭേദഗതി. ബിനാമി അക്കൗണ്ടുകളിലൂടെ പണം വെളുപ്പിക്കുന്നത് പദ്ധതി നടപ്പാക്കിയാല്‍ തടയാനാകുമെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: