കോഴിക്കോട്: നിലമ്പൂരില്‍ പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രതിഷേധിച്ച പോരാട്ടം പ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് ആരോപിച്ച് രംഗത്ത് വന്ന ഇവര്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടു. രാവിലെ പതിനൊന്ന് മണിയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിക്ക് മുന്‍വശത്ത് പ്രതിഷേധം തുടങ്ങിയത്. കുപ്പുദേവരാജന്റെ ബന്ധുക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പോരാട്ടം പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത്.
തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി അറസ്റ്റ് ചെയ്ത് നീക്കി. 27 പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഗ്രോ വാസു, മുണ്ടൂര്‍ രാവുണ്ണി തുടങ്ങിയ നേതാക്കളും കസ്റ്റഡിയിലായവരില്‍ ഉള്‍പ്പെടുന്നു. പിന്നീട് ഗ്രോ വാസു കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. കസ്റ്റഡിയില്‍ എടുത്തവരെ പിന്നീട് വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: