ചെന്നൈ: പരിക്കു സമയത്തിന്റെ അവസാന മിനിറ്റില്‍ സൗവിക് ഘോഷ് നേടിയ ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് സമനില. ഇന്നലെ ചെന്നൈയിന് എഫ്സിക്കെതിരായ നിര്‍ണായക പോരാട്ടത്തിലാണ് വടക്കുകിഴക്കിന്റെ പ്രതിനിധികള്‍ 3-3ന് സമനില നേടിയത്. ഇതോടെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്സിയുടെ പ്ലേ ഓഫ് സാധ്യത തീര്‍ത്തും മങ്ങി. അതേസമയം രണ്ട് കളികള്‍ ബാക്കിയുള്ള നോര്‍ത്ത് ഈസ്റ്റ് സാധ്യത നിലനിര്‍ത്തുകയും ചെയ്തു. ഇരു ടീമുകള്‍ക്കും 15 പോയിന്റ് വീതമായി. എന്നാല്‍ ചെന്നൈയിന് ഒരു കളി മാത്രമാണ് ബാക്കിയുള്ളത്. ഇതാണ് അവര്‍ക്ക് തിരിച്ചടിയായത്.
തുല്യശക്തികളുടെ പോരാട്ടത്തില്‍ ചൈന്നെയിന് വേണ്ടി നൈജീരിയന്‍ സ്ട്രൈക്കര്‍ ഡുഡു ഹാട്രിക്ക് നേടി. നോര്‍ത്ത് ഈസ്റ്റിനായി നിക്കോളാസ് വെലസും സൗവിക് ഘോഷും ഗോള്‍നേടി.
മികച്ച മുന്നേറ്റങ്ങളാണ് ഇരുടീമുകളും തുടക്കം മുതല്‍ എതിര് ബോക്സിലേക്ക് നടത്തിയത്. 31-ാം മിനിറ്റില്‍ ചെന്നൈയിന് ലീഡ് നേടി.
മെഹ്റാജുദ്ദീന് വാഡുവിന്റെ ക്രോസ്സില്‍ ഡുഡുവാണ് ഗോള്‍ നേടിയത്. ആറ് മിനിറ്റിനുശേഷം ക്രിസ്റ്റിയന്‍ റൊമാരിക്കിന്റെ പാസ് സ്വീകരിച്ച് നിക്കോളാസ് വെലസ് സമനില നേടി. എന്നാല്‍ ഇഞ്ചുറി സമയത്ത് ജെറിയുടെ ക്രോസ്സില്‍ നിന്ന് ഡുഡു വീണ്ടും നോര്‍ത്ത് ഈസ്റ്റ് വല കുലുക്കിയതോടെ ആദ്യ പകുതയില്‍ ചെന്നൈയിന് 2-1ന് മുന്നില്‍.
രണ്ടാം പകുതി ആരംഭിച്ച് ആറ് മിനിറ്റായപ്പോഴേക്കും നോര്‍ത്ത് ഈസ്റ്റ് സമനില പിടിച്ചു. നിക്കോളാസ് വെലസാണ് ലക്ഷ്യം കണ്ടത്. വിജയം മാത്രം ലക്ഷ്യമിട്ട് മികച്ച ആക്രമണങ്ങള്‍ മെനഞ്ഞ ചെന്നൈയിന് എഫ്സിയെ 81-ാം മിനിറ്റില്‍ ഡുഡു വീണ്ടും മുന്നിലെത്തിച്ചു. ബെര്‍ണാഡ് മെന്‍ഡിയുടെ ക്രോസ്സില്‍ ബോക്സിനുള്ളിലെ ആശയക്കുഴപ്പത്തിനിടെ ഡുഡുവിന്റെ കാലില്‍ തട്ടി പന്ത് പോസ്റ്റിനുള്ളില്‍ കയറുകയായിരുന്നു. ഡുഡുവിന്റെ ഹാട്രിക്ക് ഗോളായിരുന്നു ഇത്. ഈ സീസണിലെ രണ്ടാം ഹാട്രിക്ക്. കഴിഞ്ഞ ദിവസം മുംബൈയുടെ ഫോര്ലാന് ബ്ലാസ്റ്റേഴ്സിനെതിരെ ഹാട്രിക് നേടിയിരുന്നു.
ഇതോടെ ചെന്നൈയിന് വിജയം ഉറപ്പിച്ചുവെങ്കിലും നിര്‍ണായക നിമിഷം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. കളി ആറ് മിനിറ്റ് അധിക സമയത്തേക്ക് നീണ്ടു. ഈ സമയത്താണ് സൗവിക് ഘോഷ് നോര്‍ത്ത് ഈസ്റ്റിന്റെ രക്ഷക്കെത്തിയത്. നിക്കോളാസ് വെലസിന്റെ പാസ്സില്‍ നിന്നായിരുന്നു സൗവിക് ലക്ഷ്യം കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: