അഡ്ലെയ്ഡ്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ പിടിമുറുക്കി. ഒന്നാം ഇന്നിങ്ങ്സില്‍ 124 റണ്‍സ് ലീഡ് നേടിയ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്ങ്സില്‍ ദക്ഷിണാഫ്രിക്കയുടെ ആറ് വിക്കറ്റുകള്‍ 194 റണ്‍സായപ്പോഴേക്കും പിഴുതു. നാല് വിക്കറ്റുകള്‍ കയ്യിലിരിക്കെ 70 റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലീഡുള്ളത്.
81 റണ്‍സുമായി ഓപ്പണര്‍ സ്റ്റീവന്‍ കുക്കും റണ്ണൊന്നുമെടുക്കാതെ ക്വിന്റണ്‍ ഡി കോക്കും ക്രീസില്‍. ഇവരിലാണ് ഇനി ദക്ഷിണാഫ്രിക്കയുടെ മുഴുവന്‍ പ്രതീക്ഷയും.
307ന് ആറ് എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിങ്ങ്സ് ആരംഭിച്ച ഓസ്ട്രേലിയ 76 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പുറത്തായത്. ഉസ്മാന് ഖവാജ 145 റണ്‍സ് നേടി. 53 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും മികച്ച ബാറ്റിങ്ങ് നടത്തി. ദക്ഷിണാഫ്രിക്കക്കായി അബോട്ടും റബാദയും മൂന്നും ഫിലാന്‍ഡര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
124 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്ങ് ആരംഭിച്ച ദക്ഷിണാഫ്രിക്കക്ക് ആദ്യ വിക്കറ്റ് സ്കോര്‍ ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ നഷ്ടമായി. റണ്ണൊന്നുമെടുക്കാതിരുന്ന എല്‍ഗാറിനെ സ്റ്റാര്‍ക്ക് സ്മിത്തിന്റെ കൈകളിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ സ്റ്റീവന്‍ കുക്കും ആംലയും ചേര്‍ന്ന് 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 45 റണ്‍സെടുത്ത ആംലയെ ഹെയ്സല്‍വുഡ് മാത്യു വെയ്ഡിന്റെ കൈകളിലെത്തിച്ചതോടെ ഇൗ കൂട്ടുകെട്ട് പിരിഞ്ഞു. പിന്നീട് ഡുമ്നി (26), ഡുപ്ലെസിസ് (12), ബാവുമ (21), അബോട്ട് (0) എന്നിവര്‍ പെട്ടെന്ന് പുറത്തായതാണ് ദക്ഷിണാഫ്രിക്കക്ക് തിരിച്ചടിയായത്. ഓസ്ട്രേലിയക്കായി നഥാന്‍ ലിയോണ്‍ മൂന്നും സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: