അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആത്മശത്രുവായി അറിയപ്പെട്ട ഫിദല്‍ കാസ്ട്രോ തികഞ്ഞ ഏകാധിപതിയായിരുന്നുവെന്നത് ചരിത്രത്തിലെ അനേകം വിരോധാഭാസങ്ങളില്‍ ഒന്നുമാത്രം. ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് ക്യൂബന്‍ വിപ്ലവനക്ഷത്രമായിരുന്ന കാസ്ട്രോയുടെ ഒന്‍പത് പതിറ്റാണ്ടുകാലത്തെ ജീവിതം സത്യസന്ധമായി രേഖപ്പെടുത്തുന്ന ആര്‍ക്കും ഇത് നിഷേധിക്കാനാവില്ല.
വിപ്ലവത്തിന്റെ മറുപക്ഷത്ത് നിലയുറപ്പിച്ച് വിമോചനസേനക്കെതിരെ പോരാടിയ സ്പാനിഷ് സൈനികനായിരുന്നു ഫിദല്‍ അലക്സാന്ദ്രോ കാസ്ട്രോയുടെ അച്ഛന് ഏഞ്ചല്‍ കാസ്ട്രോ. ക്യൂബയില്‍ ജീവിതം ആരംഭിച്ചതോടെ ഏഞ്ചല്‍ വലിയൊരു ഭൂവുടമയായി വളര്‍ന്നു.
ജന്മിയുടെ മകനായ ഫിദലിന്റെ പ്രാഥമിക വിദ്യാഭ്യാസവും സെക്കന്‍ഡറി വിദ്യാഭ്യാസവും സാന്റിയാഗോയിലെ സ്കൂളുകളിലായിരുന്നു. അമേരിക്കന്‍ പ്രസിഡന്റായ ഫ്രാങ്ക്ളിന് റൂസ്വെല്‍റ്റിന് പന്ത്രണ്ടാം വയസ്സില്‍ ഫിദല്‍ കത്തെഴുതി. പത്ത് ഡോളര്‍ പ്രതിഫലം തന്നാല്‍ രണ്ടാം ലോകയുദ്ധകാലത്ത് യുഎസ് നാവികസേനയ്ക്ക് വിമാനങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കാവുന്ന, കിഴക്കന്‍ യൂറോപ്പിലെ നിക്കല്‍ എന്നയാളുടെ ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാമെന്നായിരുന്നു കത്തിലെ വാഗ്ദാനം.
കാസ്ട്രോയുടെ വ്യക്തിജീവിതത്തെക്കുറിച്ച് മനഃശാസ്ത്രജ്ഞര്‍ പലതും പറയാറുണ്ട്. അധികാരപ്രമത്തത എന്ന മഹാരോഗത്തിന് ചികിത്സ ലഭിക്കേണ്ടയാളാണ് ഫിദല്‍ എന്ന അഭിപ്രായവും ഇവരില്‍ ചിലര്‍ക്കുണ്ട്. ഈ അധികാരപ്രമത്തത ക്യൂബയെയും ക്യൂബന്‍ ജനതയെയും ചില അസംബന്ധങ്ങളില്‍നിന്നും രക്ഷിക്കുകയുണ്ടായി എന്നത് വേറെ കാര്യം.
രണ്ടാം ലോകയുദ്ധക്കാലത്ത് ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെത്തിയ ഫിദലിന്റെ ലക്ഷ്യം ബെലെന് നഗരത്തിലെ ജെസ്യൂട്ട് കോളജില്‍നിന്ന് ബിരുദമെടുക്കുകയെന്നതായിരുന്നു.
1943-44 വര്‍ഷങ്ങളില്‍ ഏറ്റവും മികച്ച കായികതാരമായി തെരഞ്ഞെടുക്കപ്പെട്ടു. 1945 ജൂണില്‍ ഈ കോളജില്‍നിന്ന് തന്റെ ഭാവി അളിയനായ റാഫേല്‍ ഡിയാസ് ബെലാര്‍ദിനൊപ്പം ബിരുദമെടുത്തു. ഒരിക്കല്‍ ഉറ്റസുഹൃത്തായിരുന്ന റാഫേല്‍ പില്ക്കാലത്ത് ഫിദലിന്റെ ബദ്ധശത്രുവായി.കോളജ് പഠനകാലത്തുതന്നെ സോവിയറ്റ് യൂണിയന് നിയന്ത്രിച്ചിരുന്ന സോഷ്യലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടി അംഗമായ ഫിദല്‍ നല്ല പ്രസംഗകനായി പേരെടുത്തു. 1945 ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ചേര്‍ന്ന ഫിദല്‍ അപൂര്‍വമായേ ക്ലാസില്‍ കയറിയിരുന്നുള്ളൂ. മൂന്നാം വര്‍ഷത്തിന്റെ തുടക്കം മുതല്‍ പഠനത്തില്‍ ശ്രദ്ധാലുവായി. യൂറോപ്പിലോ അമേരിക്കയിലോ ഉപരിപഠനത്തിന് സ്കോളര്‍ഷിപ്പ് തരപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം.
ഇക്കാലത്ത് സര്‍വകലാശാലയിലെ അരാജകവാദികളുടെ അക്രമിസംഘത്തില്‍ ചേര്‍ന്ന ഫിദലില്‍ ആക്രമണോത്സുകത വളര്‍ന്നു. പരസ്പരം വെടിവെപ്പ് നടത്തിയാണ് ഈ സംഘം തര്‍ക്കങ്ങള്‍ തീര്‍ത്തിരുന്നത്. ഇവിടെയും ഫിദല്‍ വ്യത്യസ്തനായി. സമ്പന്നനായ അച്ഛനില്‍നിന്ന് ധാരാളം പണം ലഭിച്ചിരുന്ന ഫിദല്‍ കാറുവാങ്ങി കറങ്ങി നടന്നു. എല്ലാംകൊണ്ടും ധൂര്‍ത്ത ജീവിതം.
ക്യൂബയുടെ ഭരണാധികാരിയായ ബാറ്റിസ്റ്റയെ സ്ഥാനഭ്രഷ്ടനാക്കാന്‍ സായുധസംഘത്തിന് രൂപം നല്‍കിയത് ഫിദലിന്റെ ജീവിതത്തിലെ വഴിത്തിരിവായി. ആയുധങ്ങളോടും യുദ്ധകഥകളോടും ആരാധന മൂത്ത ഫിദല്‍ സാന്റിയാഗോയിലെ സൈനികകേന്ദ്രം ആക്രമിക്കാന്‍ പദ്ധതിയിട്ടു. പൊതുസ്ഥലങ്ങളില്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്തിയും പ്രമുഖരെ തട്ടിക്കൊണ്ടുപോയും ഭീകരതന്ത്രങ്ങള്‍ പയറ്റുന്ന സംഘത്തിന് രൂപം നല്കി.
ആസൂത്രണം അമ്പേ പാളിയതിനാല്‍ മോണ്‍കാഡ സൈനിക കേന്ദ്രത്തിനുനേര്‍ക്ക് നടത്തിയ ആക്രമണം ദയനീയമായി പരാജയപ്പെട്ടു. പോരാട്ടത്തിനിടയിലും പിന്നീട് ബാറ്റിസ്റ്റ ഭരണകൂടത്തിന്റെ പിടിയിലകപ്പെട്ടും 70 യുവാക്കള്‍ കൊല്ലപ്പെട്ടു. ഫിദലിന് 15 വര്‍ഷം തടവുശിക്ഷ ലഭിച്ചു. തടവിലായിരിക്കെ ചുരുട്ടും പുസ്തകങ്ങളുമായിരുന്നു കൂട്ടുകാര്‍. ഈ സ്വാതന്ത്ര്യം പില്ക്കാലത്ത് ക്യൂബയുടെ ഭരണാധികാരിയായ ഫിദല്‍ രാഷ്ട്രീയ തടവുകാര്‍ക്ക് നല്‍കിയില്ല!
1954 ല്‍ പൊതുമാപ്പ് നല്കി ഫിദലിനെ മോചിപ്പിച്ചു. മെക്സിക്കോയില്‍ കഴിഞ്ഞ് 82 അംഗ സംഘം രൂപീകരിച്ച് ബാറ്റിസ്റ്റ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമമായി പിന്നീട്. 1959 ല്‍, രണ്ട് വര്‍ഷത്തെ ഗറില്ലാ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഫിദല്‍, ക്യൂബയുടെ ഭരണാധികാരിയായി.
അധികാരത്തിലേറിയ ഫിദല്‍ അതുവരെ ജനങ്ങള്‍ക്ക് നല്കിയ ജനാധിപത്യ വാഗ്ദാനങ്ങളെല്ലാം കാറ്റില്‍പ്പറത്തി. ഏകാധിപതിയായിതന്നെയായിരുന്നു തുടക്കം. നീതിപൂര്‍വമായ വിചാരണയൊന്നുമില്ലാതെ എതിരാളികള്‍ക്ക് വധശിക്ഷ നല്കി. പത്രങ്ങളും മാസികകളും നിരോധിച്ച് ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിച്ചു. സോവിയറ്റ് യൂണിയനുമായി ചേര്‍ന്ന് രാഷ്ട്രീയസ്വാതന്ത്ര്യം ഇല്ലായ്മ ചെയ്തു.
നാല്‍പ്പത്തിയൊമ്പതു വര്‍ഷവും സൈനിക ഭരണമാണ് ഫിദല്‍ നടത്തിയത്. 1962 ലെ മിസൈല്‍ പ്രതിസന്ധിക്ക് സോവിയറ്റ് യൂണിയന് പ്രസിഡന്റായിരുന്ന ക്രൂഷ്ചേവ് സമാധാനപരമായ പരിഹാരത്തിന് ശ്രമിച്ചപ്പോള്‍ ഫിദല്‍ ക്രുദ്ധനായി. സോഷ്യലിസത്തിന്റെ പേരില്‍ ഫിദല്‍ ക്യൂബയെ അടക്കിഭരിക്കുകയായിരുന്നു. ഉറ്റസുഹൃത്ത് ചെ ഗുവേരയെ കാസ്ട്രോ ഒറ്റപ്പെടുത്തിയപ്പോഴാണ്, അയാള്‍ ബൊളീവിയ്ക്കു പോയി, കൊല്ലപ്പെട്ടത്. ക്യൂബയുടെ സമ്പദ്വ്യവസ്ഥയും കാര്‍ഷികരംഗവും മറ്റും നശിപ്പിച്ച ഫിദല്‍ അനുജന് റൗള്‍ കാസ്ട്രോവിന് അധികാരം കൈമാറുമ്പോള്‍ ജനത നിരാശയുടെ പടുകുഴിയിലായിരുന്നു.
മൂന്നാം ലോകത്തിന്റെ വിമോചകനായി വാഴ്ത്തപ്പെട്ട കാസ്ട്രോയ്ക്ക് ഇന്ത്യയിലുമുണ്ടായിരുന്നു ധാരാളം ആരാധകര്‍. എന്നാല്‍ തലതിരിഞ്ഞ മൂല്യബോധവും സദാചാരസങ്കല്പവും കൈമുതലാക്കിയ ഫിദല്‍ ഇന്ത്യയ്ക്ക് ഒരുതരത്തിലും മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നില്ല. ലൈംഗിക അരാജകത്വത്തില്‍ വിശ്വസിച്ചയാളായിരുന്നു ഈ കമ്മ്യൂണിസ്റ്റ്. അങ്ങനെ ലോകം കണ്ട ഏറ്റുവം വലിയ സ്ത്രീലമ്പടന്മാരില്‍ ഒരാളായി. ജീവിതകാലത്ത് 35000 സ്ത്രീകളുമൊത്ത് ഈ ഏകാധിപതി കിടക്ക പങ്കിട്ടു എന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതായിരുന്നു.
ആരോടു പൊരുതിയാണോ കാസ്ട്രോ അധികാരത്തിലേറിയതും അഞ്ച് പതിറ്റാണ്ടോളം ഭരിച്ചതും അതേ ശക്തികള്‍ക്ക് കീഴടങ്ങിയ ക്യൂബയാണ് ഇന്നുള്ളത്. മതത്തോട് യുദ്ധം പ്രഖ്യാപിച്ച ഫിദലിന്റെ നാട് അടുത്തിടെ മാര്‍പ്പാപ്പ സന്ദര്‍ശിക്കുകയുണ്ടായി. അധികം വൈകാതെ അമേരിക്കന്‍ പ്രസിഡന്റും ക്യൂബയിലെത്തും. ഇതോടെ വൃത്തം പൂര്‍ത്തിയാവും. ഫിദല്‍ നയിച്ച സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ പ്രഹസനങ്ങളായി ചരിത്രത്തില്‍ ഇടംപിടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: