കോട്ടയം: ഇന്ത്യന്‍ ജനതക്കിടയില്‍ ഏകീകൃത സിവില്‍ക്കോഡ് വരാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന് പറഞ്ഞു.
ഭാരതീയ അഭിഭാഷക പരിഷത്തിന്റെയും ഭാരതീയ വിചാരകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ഏകീകൃത സിവില്‍ കോഡിനെപ്പറ്റി നടത്തിയ സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകീകൃത സിവില്‍കോഡ് നിലവില്‍ വരാന്‍ ഇന്ത്യന്‍ ജനതയല്ല കോണ്‍ഗ്രസ് പാര്‍ട്ടിയാണ് അനുവദിക്കാത്തത്. 61 കൊല്ലം ഭാരതം ഭരിച്ച കോണ്‍ഗ്രസ് ഒത്ത്തീര്‍പ്പ് രാഷ്ട്രീയമാണ് നടത്തിയിരുന്നത്. പൊതുസിവില്കോഡാണെങ്കിലും ഏകീകൃത സിവില്കോഡാണെങ്കിലും അത് നടപ്പാക്കാന്‍ സാധിക്കാത്തത് ഒത്ത് തീര്‍പ്പ് രാഷ്ട്രീയം മൂലമാണ്. ദേശീയമായ എന്ത് കാര്യം ചര്‍ച്ചചെയ്താലും അത് അവസാനം എത്തി നില്‍ക്കുന്നത് ഒത്ത്തീര്‍പ്പ് രാഷ്ട്രീയത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന ഉണ്ടായിട്ട് 65 വര്‍ഷം കഴിഞ്ഞിട്ടും നിയമത്തിന്റെ മുന്നില്‍ ആരും തുല്യരല്ല. ഭരണഘടനയുടെ കുറവല്ല ഭരിക്കുന്നവരുടെ ഇച്ഛാശക്തിയുടെ കുറവാണ് ഏകീകൃത സിവില്‍കോഡ് നടത്താന്‍ സാധിക്കാതിരുന്നതിന് കാരണം. കടമ നിര്വ്വഹിക്കാതിരുന്നവരെ മാന്യന്മാരായും നിര്‍വ്വഹിക്കാന്‍ ശ്രമിക്കുന്നവരെ കുറ്റവാളികളായുമാണ് രാഷ്ട്രീയത്തില്‍ ചിത്രീകരിക്കുന്നത്. മതവും ആരാധനയും ബഹുസ്വരമാണെന്ന് പറയുന്നത് ഭാരതത്തില്‍ മാത്രമാണെന്നും കാഭാ പറഞ്ഞു.
ഏകീകൃതസിവില്‍കോഡിനെ എതിര്‍ക്കുന്നത് വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നവരും മതവിശ്വാസികളില്‍ കുറേപേരുമാണ്. പൊതുസിവില്‍കോഡ് വേണമെന്നാണ് ഇസ്ലാംമതത്തിലെ ഭൂരിഭാഗം സ്ത്രീകളും ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും, മുസ്ലീംലീഗ് എന്നിവരാണ് ഇതിന് അനുവദിക്കാത്തത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയതയെ അംഗീകരിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം പ്രസിഡന്റ് ശ്രീകേഷ്.പി.ജി. അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ അഭിഭാഷക പരിഷത്ത് കോട്ടയം ഘടകം പ്രസിഡന്റ് അഡ്വ. കെ. രാധാകൃഷ്ണന് നായര്‍ വിഷയാവതരണം നടത്തി. ലോയേഴ്സ് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ.ജോര്‍ജ്ജ്.വി.തോമസ്, അഭിഭാഷക പരിഷത്ത് യൂണിറ്റ് വൈസ് പ്രസിഡന്റ് ഡോ. വി.ടി. രജിമോന്, ജില്ലാ സെക്രട്ടറി അഡ്വ.ജോഷി ചീപ്പുങ്കല്‍, അഡ്വ. അജി ആര്. നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: