കൊച്ചി: സിബിഎസ്ഇ ക്ലസ്റ്റര്‍-11 കായികമേളയില്‍ അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂള്‍ 117 പോയിന്റുമായി മുന്നില്‍. 63 പോയിന്റോടെ എറണാകുളം മേരിഗിരി പബ്ലിക് സ്കൂളാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള ഇടുക്കി വിജയമാത പബ്ലിക് സ്കൂള്‍ 62പോയിന്റ് നേടി. 59 പോയിന്റ് നേടി എറണാകുളം ഭവന്‍സ് വിദ്യാമന്ദിറും വടുതല ചിന്മയ സ്കൂളാണ് നാലും അഞ്ചും സ്ഥാനത്ത്. ആറു സ്വര്‍ണവും എട്ട് വെള്ളിയും മൂന്ന് വെങ്കലവുമാണ് വിശ്വദീപ്തി സ്കൂള്‍ താരങ്ങള്‍ ആദ്യദിനം നേടിയത്. മേരിഗിരി, വിജയമാത, വടുതല ചിന്മയ സ്കൂളുകള്‍ നാലു വീതം സ്വര്‍ണം നേടി.
ആദ്യദിനം മൂന്ന് റെക്കോഡുകള്‍ തിരുത്തപ്പെട്ടു. അണ്ടര്‍-17 പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ കൊല്ലം സെന്റ് ജോര്‍ജ്ജ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എന്‍.എസ്. നൗഫി 1:3.07 സെക്കന്റില്‍ ഫിനിഷ് ചെയ്ത് പുതിയ റെക്കോഡ് സ്ഥാപിച്ചു. 2012ല്‍ ലേബര്‍ ഇന്ത്യ സ്കൂളിന്റെ ചിപ്പി ജോജി സ്ഥാപിച്ച റെക്കോഡാണ് (1:04.3) തിരുത്തിയത്. അണ്ടര്‍ 17 ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ 4:33.12 സെക്കന്റില്‍ ഓടിയെത്തി ഇടുക്കി മൗണ്ട്ഫോര്‍ട്ട് സ്കൂളിലെ അനല്‍ ജോസഫും റെക്കോഡ് നേടി. 2010ല്‍ പാലക്കാട് എസ്.എന്‍ സ്കൂളിലെ എസ്. സുജീഷ് സ്ഥാപിച്ച 4:34.4 സെക്കന്റെന്ന സമയമാണ് തിരുത്തിയത്. ഇതേ വിഭാഗം സ്പ്രിന്റ് റിലേയില്‍ ഇടുക്കി വിശ്വദീപ്തി സ്കൂള്‍ ടീമും പുതിയ റെക്കോഡിനര്ഹരായി (46:36). എട്ടു വര്‍ഷമായി ലേബര്‍ ഇന്ത്യ സ്കൂള്‍ ടീമിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് വിശ്വദീപ്തി മാറ്റിയെഴുതിയത്.
വടുതല ചിന്മയയുടെ അനസ് മുഹമ്മദും എറണാകുളം മേരിഗിരി പബ്ലിക് സ്കൂളിലെ നിമ്മി ബിജുവുമാണ് മീറ്റിലെ അതിവേഗക്കാര്‍. അണ്ടര്‍-19 വിഭാഗം നൂറ് മീറ്റര്‍ ഓട്ടത്തില്‍ അനസ് 11.68 സെക്കന്റിലും നിമ്മി 12.80 സെക്കന്റിലുമാണ് ഓടിയെത്തിയത്. അണ്ടര്‍-17 ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ വടുതല അര്‍ച്ച്ബിഷപ് അട്ടിപേറ്റി സ്കൂളിലെ എം.വി. ആദിനാഥ് സ്വര്‍ണം നേടി. പെണ്‍കുട്ടികളില്‍ ഏരൂര്‍ ഭവന്‍സിലെ വി.എസ്. ഭവിക പൊന്നണിഞ്ഞു. അവസാന ദിനമായ ഇന്ന് 29 ഇനങ്ങളില്‍ ഫൈനല്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: