ശബരിമല: സന്നിധാനത്തെ ബയോളജിക്കല്‍ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പൂര്‍ണ്ണതോതില്‍ പ്രയോജനപ്പെടുന്നില്ല. പ്ലാന്റില്‍ ശുദ്ധീകരിക്കുന്ന വെള്ളത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തി.
ഇരുപതാം തീയതി നടത്തിയ പരിശോധനയില്‍ സ്വീവേജ് പ്ലാന്റില്‍ നിന്നും പുറന്തള്ളുന്ന വെള്ളത്തില്‍ 100 എംഎല്ലില് 40000 കൗണ്ടാണ് കണ്ടെത്തിയത്. 100 എംഎല്ലില് 500 ആണ് അനുവദനീയമായിട്ടുള്ളത്. മൂന്നു ഘട്ടമായി നടക്കുന്ന പ്ലാന്റിലെ ശുദ്ധീകരണത്തില്‍ അവസാനഘട്ടത്തിലെ ഓസണൈസേഷന്‍ നടക്കാത്തതാണ് ബാക്ടീരിയ വര്‍ദ്ധിക്കാന്‍ കാരണം.
ഓസണൈസേഷനു പകരം അനുവദനീയമല്ലെങ്കിലും താല്‍ക്കാലികമായി ക്ലോറിന്‍ ഉപയോഗിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിലൂടെ ബാക്ടീരികളെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് മലിനീകരണ നിയന്ത്രണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
ശബരിമലയിലെ മാലിന്യങ്ങള്‍ മൊത്തം ശുദ്ധീകരണ പ്ലാന്റില്‍ എത്താത്തതും ഞുണുങ്ങാറില്‍ കോളിഫോം ബാക്ടീരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. എല്ലാ മാലിന്യ കുഴലുകളും പ്ലാന്റിലേക്ക് ഘടിപ്പിക്കാത്തതാണ് പ്രശ്നം. പ്ലാന്റില്‍ നിന്ന് ട്രീറ്റ്മെന്റ് കഴിഞ്ഞ് പുറത്തേക്ക് ഒഴുകുന്ന ജലത്തോട് ഒപ്പംതന്നെയാണ് ഇതുമായി ബന്ധിപ്പിക്കാത്ത സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള മാലിന്യം ചാലിലൂടെ ഒഴുകി ചേരുന്നത്. ഇത് തടയുന്നതിനായി ബെയ്ലി പാലത്തിന്റെ അടിയില്‍ തടയണ നിര്‍മ്മാണം ആരംഭിച്ചു. ഇവിടെ സംഭരിക്കുന്ന മലിന ജലം പമ്പ് ചെയ്ത് പ്ലാന്റില്‍ എത്തിച്ച് ശുദ്ധീകരിക്കുകയാണ് ലക്ഷ്യം.
എന്നാല്‍ ഇപ്പോള്‍ കുറഞ്ഞ അളവില്‍ മാത്രമാണ് ചാലിലൂടെ ജലം എത്തുന്നത്. ശക്തമായ മഴയുള്ള ദിവസങ്ങളില്‍ വെള്ളം നിയന്ത്രിക്കാന്‍ സാധിക്കുമോയെന്ന ആശങ്ക ഉദ്യോഗസ്ഥര്‍ക്കുണ്ട്. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി 2014 ജനുവരിയിലാണ് 22.5 കോടിരൂപയ്ക്ക് മാളികപ്പുറത്തിനു സമീപം താഴ്ന്ന സ്ഥലത്ത് ബയോളജിക്കല്‍ സ്വീവേജ് ട്രീറ്റ്മെന്റ പ്ലാന്റിന്റെ നിര്‍മ്മാണം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്തെങ്കിലും പൂര്‍ണ്ണമായി സജ്ജമായിരുന്നില്ല. ന്യൂനതകള്‍ പരിഹരിച്ച് ഇക്കൊല്ലം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നായിരുന്നു ദേവസ്വം അധികൃതരുടെ അവകാശവാദം.
ഹൈദ്രാബാദിലുള്ള റാംകി കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മ്മാണം നടത്തിയത്. വാസ്കോ എന്‍വയോണ്‍മെന്റല്‍ എന്ന സ്ഥാപനമാണ് അഞ്ചു വര്‍ഷത്തേക്ക് പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്. ശൗചാലയങ്ങള്‍, ഹോട്ടലുകള്‍, ശുചിമുറികള്‍, ദേവസ്വം ഗസ്റ്റ് ഹൗസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കുഴലിലൂടെ പ്ലാന്റില്‍ എത്തിക്കുകയും ഇവിടെ മൂന്ന് ഘട്ടങ്ങളിലായി ശുദ്ധീകരിച്ച് വെള്ളം പമ്പയിലേക്ക് ഒഴുക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്.
ആദ്യഘട്ടത്തില്‍ ഘരമാലിന്യവും രണ്ടാം ഘട്ടത്തില്‍ എണ്ണരൂപത്തിലുള്ള മാലിന്യവും നീക്കം ചെയ്യും. പിന്നീടാണ് ബയോളജിക്കല്‍ ട്രീറ്റ്മെന്റ്. ഇതില്‍ ആദ്യം ഓക്സിജന്‍ ആവശ്യമില്ലാത്ത ബാക്ടീരിയകളെ കൊണ്ടും പിന്നീട് ഓക്സിജന്‍ പമ്പുചെയ്ത് ഓക്സിജന്‍ ആവശ്യമുള്ള ബാക്ടീരിയകളെ കൊണ്ടും മാലിന്യ സംസ്ക്കരണം നടത്തും. ഇങ്ങനെ ശുദ്ധീകരിച്ച ജലം ഓസണൈസേഷനു വിധേയമാക്കി പൂര്‍ണ്ണമായും മാലിന്യ വിമുക്തമായി പുറന്തള്ളുന്നതാണ് പദ്ധതി. എന്നാല്‍ ഇക്കൊല്ലവും പ്ലാന്റ് പൂര്‍ണ്ണായി പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. കൊച്ചുപമ്പ 1000, ഞുണുങ്ങാര്‍ 20000, കക്കിയാര്‍ 6600, ത്രിവേണി 9600, ആറാട്ടുകടവ് 20000 എന്ന രീതിയിലാണ് ഇപ്പോള്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: