കൊച്ചി: നഗരത്തിലെ ഗതാഗതപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടു. വൈറ്റിലയ്ക്ക് സമീപത്തെ പ്രദേശങ്ങളില്‍ ട്രാഫിക് വാര്‍ഡന്റെ സേവനം അത്യാവശ്യമാണ്. ഗതാഗതം നിയന്ത്രിക്കാനായി ട്രാഫിക് പോലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും യോഗം തീരുമാനിച്ചു. മെഡിക്കല്‍ സെന്റര്‍, ചക്കരപ്പറമ്പ്, പൊന്നുരുന്നി, ഒബ്റോണ്‍ മാള്‍ തുടങ്ങിയിടങ്ങളില്‍ റോഡ് മുറിച്ചുകടക്കാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. അപകടങ്ങള്‍ കുറയ്ക്കാനായി വൈറ്റില ഹബിനടുത്ത് സിഗ്നല്‍ വയ്്ക്കുന്നതടക്കമുള്ള പരിഷ്കരണങ്ങളെക്കുറിച്ചാലോചിക്കാന് കളക്ടര്‍ യോഗം വിളിക്കും.
കൂത്താട്ടുകുളത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് അനൂപ് ജേക്കബ് എംഎല്‍എ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനകാലത്ത് കൂത്താട്ടുകുളം ഭാഗത്തുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളില്‍ നിന്ന് വൈറ്റിലയിലേക്ക് വരുന്നവര്‍ക്കും വൈറ്റിലയ്ക്കടുത്തുള്ള അപ്രോച്ച് റോഡുകളിലും യാത്രാക്ലേശം അനുഭവപ്പെടുന്നുണ്ടെന്ന് വി.പി. സജീന്ദ്രന് എംഎല്‍എ അഭിപ്രായപ്പെട്ടു. വൈറ്റിലഭാഗത്തെ ഗതാഗതം പുനക്രമീകരിക്കണമെന്ന് ജില്ലാവികസന സമിതിയോഗം ആവശ്യപ്പെട്ടു. ഇടപ്പള്ളിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി സ്റ്റേഷന് കവല സ്റ്റോപ്പ് ഒഴിവാക്കിപുനക്രമീകരിക്കുമെന്ന് ആര്‍ടിഒ അറിയിച്ചു.
കെഎസ്ആര്‍ടിസി പെരുമ്പാവൂര്‍ ഡിപ്പോയില്‍ നിന്ന് പല ബസുകളും സര്‍വീസ് നിര്ത്തിയതിനെത്തുടര്ന്നുണ്ടായ യാത്രാക്ളേശം പരിഹരിക്കണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പറഞ്ഞു. ആലുവയില്‍ നടത്തിയ ട്രാഫിക്പരിഷ്കരണം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതെക്കുറിച്ചുള്ള വിശദമായ പഠനത്തിനുശേഷം ഗതാഗതം പുനക്രമീകരിക്കാന്‍ വികസനസമിതിയോഗം ശുപാര്‍ശ ചെയ്തു. കരിങ്ങാച്ചിറ ഭാഗത്ത് ആര്‍ടിഒയുടെ വാഹനപരിശോധന ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെന്നും വാഹനപരിശോധന കരിമുകളിലേക്കോ മറ്റ് ലഭ്യമായ ഇടത്തേക്കോ മാറ്റണമെന്നും അനൂപ് ജേക്കബ് ആവശ്യപ്പെട്ടു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശത്തെ തുടര്‍ന്ന് ഇതു സംബന്ധിച്ച ക്യാമ്പുകള്‍ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ജനപ്രതിനിധികള്‍ നിര്‍ദേശിക്കുന്ന ഇടങ്ങളില്‍ ക്യാമ്പ് ആരംഭിക്കും.
സര്‍ക്കാര്‍ ഓഫീസുകളിലെ ശൗചാലയങ്ങള്‍ വൃത്തിയാക്കാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി. നവ കേരളാമിഷന്റെ ഭാഗമായി ഡിസംബര്‍ 8ന് ശൗചാലയങ്ങളും ഓഫീസ് പരിസരവും വൃത്തിയാക്കുന്നതിനായി തുടര്‍ നിര്‍ദേശം നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു. തൃപ്പൂണിത്തുറ, ഉദയംപേരൂര്‍ ഭാഗത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് എം.സ്വരാജ് എംഎല്‍എ ആവശ്യപ്പെട്ടു. ചൂണ്ടിയില്‍ കുടിവെള്ള പൈപ്പ് ഇടുന്നതിനായി റോഡ് വെട്ടിപ്പൊളിക്കുന്നതിനെതിരെ പൊതുജന പ്രതിഷേധം ശക്തമാണ്്. ഇതു സംബന്ധിച്ച ചര്‍ച്ചയ്ക്കായി ജില്ലാകളക്ടറുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 1ന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും യോഗം വിളിക്കാന്‍ തീരുമാനമായി.
വടുതല, കടവന്ത്ര, ഉദയനഗര്‍, ലൂര്‍ദ് ഭാഗങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഹൈബി ഈഡന് എംഎല്‍എ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ പൈപ്പിടല്‍ നടപടികള്‍ ത്വരിതഗതിയില്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പെരിയാര്‍വാലി കനാല്‍ ശുചീകരണപദ്ധതികള്‍ നടപ്പാക്കുന്നതിനായി തൊഴിലുറപ്പുപദ്ധതിയ്ക്കു പുറമെ ജലസേചനവകുപ്പുമായി ചേര്‍ന്ന് സംയുക്ത പദ്ധതിയുടെ രൂപരേഖ തയ്യാറാക്കും. കനാലുകള്‍ വൃത്തിയാക്കാനും കനാലുകള്ക്കുചുറ്റുമുള്ള കയ്യേറ്റം പരിശോധിക്കാനും പങ്കെടുത്ത എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.
കക്കൂസ് മാലിന്യം കൊണ്ടുപോകുന്ന ലോറികള്‍ക്ക് പ്രത്യേക നിറം നിര്‍ബന്ധമാക്കണമെന്നും മാലിന്യം പൊതുസ്ഥലങ്ങളിലോ ജലസ്രോതസ്സുകളിലോ നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പിടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. താലൂക്ക് വികസനസമിതികള്‍ രൂപീകരിക്കണമെന്നും ജനങ്ങള്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. തെരുവുനായ്ക്കളുടെ വന്ധീകരണത്തിനായി കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസനസമിതിയോഗത്തില്‍ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷത വഹിച്ചു. എംഎല്‍എമാര്‍ക്കു പുറമെ വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാലി ജോസഫ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: