കൊച്ചി: മെഡിക്കല്‍ കോളേജുകളിലുള്ള തീപ്പൊള്ളല്‍ ചികിത്സാ കേന്ദ്രങ്ങളിലെ അപര്യാപ്തതകളെകുറിച്ച് പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാര്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സമിതി ഉടന്‍ രൂപീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
ഇതില്‍ അഖിലേന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, പോണ്ടിച്ചേരി ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, വെല്ലൂര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ പ്ലസ്റ്റിക് സര്‍ജറി, സര്‍ജറി, ബേണ്‍സ് യൂണിറ്റ് മേധാവികളെ ഉള്‍പ്പെടുത്തണമെന്നും കമ്മീഷന് ആക്റ്റിംഗ് ചെയര്‍പേഴ്സല്‍ പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ തീപ്പൊള്ളല്‍ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 2013-14 ലെ ബജറ്റില്‍ ഒരു കോടി വകയിരുത്തി നിര്‍മ്മിച്ച തീപ്പൊള്ളല്‍ ചികിത്സാ കെട്ടിടത്തിന്റെ പ്രവര്‍ത്തനം ആവശ്യാനുസരണം ജീവനക്കാരെ നിയമിച്ച് ഉടന്‍ ആരംഭിക്കണം. ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ 2013-14 വര്‍ഷത്തെ ബജറ്റില്‍ തുക വകയിരുത്തി ആരംഭിച്ച തീപ്പൊള്ളല്‍ യൂണിറ്റിന്റെ കെട്ടിടനിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു
കേന്ദ്രപദ്ധതിയായ നാഷണല്‍ പ്രോഗ്രാം ഫോര്‍ പ്രിവന്‍ഷന്‍ ആന്റ് മാനേജ്മെന്റ് ഓഫ് ബേണ്‍ ഇഞ്ച്വറീസിന്റെ ധനസഹായം അഞ്ച് മെഡിക്കല്‍ കോളേജുകളിലും ലഭ്യമാക്കി യൂണിറ്റുകളുടെ പ്രവര്‍ത്തനം ആധുനിക രീതിയിലാക്കണം. ഹൈപ്പര്‍ബാറിക് ഓക്സിജന്‍ തെറാപ്പി പോലുള്ള ആധുനിക സംവിധാനങ്ങള്‍ അഞ്ച് മെഡിക്കല്‍ കോളേജുകളിലും ആരംഭിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ ഫൗണ്ടേഷനുവേണ്ടി ഡോ. സനില്‍കുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കൊല്ലത്തെ പുറ്റിങ്ങല്‍ ദുരന്തത്തെ തുടര്‍ന്ന് കേരളത്തിലെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ അനേ്വഷണത്തില്‍ സ്ഥിതി പരിതാപകരമാണെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. 2017-ല്‍ അവസാനിക്കുന്ന കേന്ദ്രപദ്ധതിയില്‍ നിന്നും സഹായം നേടിയെടുക്കാന്‍ കഴിയാത്തത് തെറ്റാണെന്നും കമ്മീഷന് ഉത്തരവില്‍ പറയുന്നു. ഉത്തരവ് ചീഫ് സെക്രട്ടറിക്കും ആരോഗ്യവകുപ്പ് സെക്രട്ടറിക്കും അയച്ചു. ഉത്തരവിന്മേല് കൈക്കൊണ്ട നടപടികള്‍ ആരോഗ്യ വകുപ്പു സെക്രട്ടറി രണ്ടു മാസത്തിനകം അറിയിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: