ശബരിമല: രണ്ടുദിവസമായി ശബരിമലയിലേക്ക് ഭക്തജന പ്രവാഹം. ശനി, ഞായര്‍ അവധി ദിവസങ്ങള്‍ കണക്കുകൂട്ടി സംസ്ഥാനത്തു നിന്നുള്ള ഭക്തര്‍ അധികമായി എത്തിയതാണ് തിരക്ക് വര്‍ദ്ധിക്കാന്‍ കാരണം. വെള്ളിയാഴ്ച രാത്രിയില്‍ ഭക്തരുടെ നിര നടപ്പന്തലും കഴിഞ്ഞ് ജീപ്പ് റോഡു വരെ നീണ്ടു. തീര്‍ത്ഥാടന കാലം ആരംഭിച്ച ശേഷം വെര്‍ച്ച്വല്‍ ക്യൂവിലും വെള്ളി, ശനി ദിവസങ്ങളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. ദര്‍ശന സമയം 18 മണിക്കൂറായി വര്‍ദ്ധിപ്പിച്ചതിനാല്‍ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ സാധിച്ചു. ഇതിനാല്‍ മുന്‍ വര്‍ഷങ്ങളിലേതു പോല്‍ ഭക്തരുടെ വലിയ നിരയുണ്ടായില്ല.
ഇന്നലെ ഉച്ചയ്ക്ക് നട അടച്ച ശേഷം പതിനെട്ടാം പടി കയറിയ ഭക്തരുടെനിര നെയ്യഭിഷേക വിശ്രമ കേന്ദ്രവും പിന്നിട്ടു. നടതുറന്നതോടെ നിയന്ത്രണം തെറ്റി. നിര തെറ്റിച്ച് ഭക്തര്‍ കടന്നതോടെ വലിയ തിക്കും തിരക്കും ഇവിടെ അനുഭവപ്പെട്ടു.
നിയന്ത്രിക്കാന്‍ വേണ്ടത്ര പോലീസുകാര്‍ ഇല്ലാത്തതും തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായി. പിന്നീട് കൂടുതല്‍ പോലീസുകാരും എന്ഡിആര്എഫുകാരും എത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്. ഇന്നലെ രാവിലെ മുതല്‍ അപ്പം, അരവണ കൗണ്ടറുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നെയ്യ് അഭിഷേകത്തിനും തിരക്ക് അനുഭവപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: