കണ്ണൂര്‍: തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം ശതാബ്ദി ആഘോഷ സമാപനത്തിന്റെ ഭാഗമായി അഷ്ടബന്ധകലശവും സഹസ്രകലശവും നവംബര്‍ 29 മുതല്‍ ജനുവരി നാല് വരെ നടക്കുമെന്ന് ശ്രീഭക്തിസംവര്ദ്ധിനിയോഗം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കലശത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളില്‍ ഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, സുദര്‍ശനഹോമം, പ്രോക്തഹോമം, പ്രായശ്ചിത്തഹോമം, ശാന്തിഹോമം, അത്ഭുതസിദ്ധിഹോമം തുടങ്ങിയവയും നടക്കും. രാകേഷ് തന്ത്രിയുടെ കാര്‍മ്മികത്വത്തിലാണ് കലശം നടക്കുന്നത്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള സന്യാസി സംഗമം ഡിസംബര്‍ 3 ന് വൈകുന്നേരം 4 മണിക്ക് നടക്കും. ശിവഗിരിമഠം, വര്‍ക്കല ഗുരുകുലം, ശ്രീരാമകൃഷ്ണമഠം, രാമകൃഷ്ണ ശാരദാമഠം, അമൃതാനന്ദമയി മഠം, പന്മനാശ്രമം, ചിന്മയ മിഷന്, ശ്രീരാമദാസമിഷന്‍, ശാന്തിഗിരി ആശ്രമം, സിദ്ധാശ്രമം, ശ്രീനാരായണ ധര്‍മ്മാശ്രമം, ശ്രീനാരായണ സേവാശ്രമം, ശ്രീശങ്കര തപോവനാശ്രമം, ശാന്തിമഠം, ഗുരുദേവദത്ത ആശ്രമം, കൈവല്യാശ്രമം തുടങ്ങി നിരവധി ആശ്രമങ്ങളില്‍ നിന്നുള്ള സന്യാസി ശ്രേഷ്ഠന്മാര് യതിപൂജയില്‍ പങ്കെടുക്കും. ഡിസംബര്‍ നാലിന് രാവിലെ 6.30ന് ആയിരം പരികലശങ്ങള്‍ മൂലബിംബത്തില്‍ അഭിഷേകം ചെയ്ത് 11.30ന് ബ്രഹ്മകലശാഭിഷേകം നടക്കും. ക്ഷേത്ര ശതാബ്ദി ആഘോഷ സമാപനസമ്മേളനം ഡിസംബര്‍ 18 ന് ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി, കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി മഹാരാജ് തുടങ്ങിയവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ.ടി.എസ്.വിജയന് തന്ത്രി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. തുടര്‍ന്ന് തൃപ്രയാര്‍ കളിമണ്ഡലം അവതരിപ്പിക്കുന്ന ഗുരുദേവ മഹാത്മ്യം പ്രത്യേക കഥകളിയും അരങ്ങേറും.
ഭക്തിസംവര്‍ദ്ധിനിയോഗം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണന്, സെക്രട്ടറി കെ.പി.പവിത്രന് വൈസ് പ്രസിഡന്റ് ടി.കെ.രാജേന്ദ്രന്, അസി. സെക്രട്ടറിമാരായ വിനോദ് കുമാര്‍, കൃഷ്ണന് നെല്ല്യാട്ട് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: