കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ നടന്ന പാസ്സിംഗ് ഔട്ട് പരേഡില്‍ 407 കേഡറ്റുകള്‍ പങ്കെടുത്തു. ഇന്ത്യന്‍ നാവിക സേനയുടെ 339 ഉം, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ 67ഉം ടാന്‍സാനിയന്‍ നാവിക സേനയിലെ ഒരു കേഡറ്റുമാണ് നാവിക അക്കാദമിയില്‍ നടന്ന പാസ്സിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. ദക്ഷിണ നേവല്‍ കമാന്റ് കമാന്റിംഗ് ഇന്‍ ചീഫ് ഫ്ളാഗ് ഓഫീസര്‍ വൈസ് അഡ്മിറല്‍ എ.ആര് കാര്‍വെ സല്യൂട്ട് സ്വീകരിച്ചു. രാഷ്ട്രത്തോടും ജോലിയോടുമുളള പ്രതിബദ്ധതയാണ് പരമപ്രധാനമെന്ന് അദ്ദേഹം ഉണര്‍ത്തി. നാവിക സേനയിലെ സേവനത്തിനിടയില്‍ അഭിമുഖീകരിക്കുന്ന ഓരോ വെല്ലുവിളിയും വളര്‍ച്ചയുടെ പുതിയ ഘട്ടങ്ങളായിക്കാണണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ അക്കാദമി കമാന്റന്റ് വൈസ് അഡ്മിറല്‍ എസ്.വി ഭൊകാരെ, അക്കാദമി പ്രിന്‍സിപ്പല്‍ റിയര്‍ അഡ്മിറല്‍ കെ.എസ് വേണുഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കേഡറ്റുകളുടെ കുടുംബാംഗങ്ങള്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍, വിവിധ സൈനിക സ്കൂള്‍ കേഡറ്റുകള്‍, എന്‍.സി.സി കേഡറ്റുകള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ചടങ്ങിന് സാക്ഷിയായി. ചടങ്ങില്‍ ഇന്ത്യന്‍ നേവല്‍ അക്കാദമി കോഴ്സിനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണ മെഡല്‍ ഫ്ളോട്ടില കേഡറ്റ് അഡ്ജുറ്റന്റ് ആന്മോള് ഭാട്ടിയക്കും നേവല്‍ ഓറിയന്റേഷന്‍ കോഴ്സി (എക്സ്റ്റന്റഡ്) നുള്ള ചീഫ് ഓഫ് ദി നേവല്‍ സ്റ്റാഫ് സ്വര്‍ണമെഡല്‍ കേഡറ്റ് ഹര്സിംരഞ്ജീത് സിംഗ് സിധുവിനും നേവല്‍ ഓറിയന്റേഷന്‍ കോഴ്സി (റഗുലര്‍) നുള്ള ചീഫ് ഓഫ് ദി നേവല്‍ സ്റ്റാഫ് സ്വര്‍ണമെഡല്‍ കേഡറ്റ് ഹിതാര്ഥ് പി.ഗോപീകൃഷ്ണനും സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: