കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് ബീവറേജ് കോര്‍പ്പറേഷന്റെ ഹൊസ്ദുര്‍ഗിലെ ഔട്ട്ലെറ്റില് വന്‍ തീ പിടുത്തം. ലക്ഷങ്ങളുടെ മദ്യവും കമ്പ്യൂട്ടര്‍ ഉപകരണങ്ങളും കത്തി ചാമ്പലായി. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് ഔട്ട്ലെറ്റിനെ അഗ്നി വിഴുങ്ങിയത്.
ഔട്ട്ലെറ്റ് കോമ്പൗണ്ടിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന് പ്രഫുല്ല കുമാര്‍ പുക ഉയരുന്നത് കണ്ട് ഉടന്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ വിവരം കൈമാറുകയും പോലീസ് അഗ്നിശമനസേനയുടെ സഹായം തേടുക യുമായിരുന്നു. ഔട്ട്ലെറ്റിന്റെ മുന്‍വശത്തുള്ള മദ്യവിതരണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. ഏതാണ്ട് 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് അഗ്നിശമന സേനയുടെ പ്രാഥമിക നിഗമനം.
കത്തിച്ചാമ്പലായ മദ്യക്കുപ്പികളുടെ എണ്ണവും നഷ്ടവും കണ്ണൂരില്‍ നിന്നെത്തിയ ബീവറേജ് കോര്‍പ്പറേഷന്റെ ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തി. അഗ്നിശമന സേനയും കണക്കെടുപ്പ് നടത്തി. തീയണക്കാന്‍ കഴിഞ്ഞെങ്കിലും ഞൊടിയിടെ എല്ലാ മദ്യക്കുപ്പികളും തീ പിടുത്തത്തില്‍ നശിച്ചിരുന്നു. കമ്പ്യൂട്ടര്‍ കത്തി നശിച്ചതിനാല്‍ മദ്യകുപ്പികളുടെ കണക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. കണ്ണൂരില്‍ നിന്നെത്തിയ ഓഡിറ്റ് സംഘം വിശദമായ പരിശോധന നടത്തി. ഇതേ കെട്ടിടത്തിലുള്ള ഗോഡൗണിലേക്ക് തീ പടരാത്തതു കൊണ്ട് നഷ്ടം കുറഞ്ഞു.
വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ദാമോദരന്‍, ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.കെ.സുനില്‍ കുമാര്‍, ജൂനിയര്‍ എസ് ഐ ജയശങ്കര്‍ തുടങ്ങിയവരടങ്ങുന്ന പോലീസ് സംഘം സംഭവ സ്ഥലം സന്ദര്‍ശിച്ചു. ഹൊസ്ദുര്‍ഗിലെ അഗ്നിശമന കേന്ദ്രത്തിലെ സ്റ്റേഷന് ഇന്‍ചാര്‍ജ്ജ് കെ.മനോജ്, ഫയര്മാന്മാരായ പി.വി.ദിലീപ്, കെ.ശ്രീജിത്ത്, ഡ്രൈവര്‍മാരായ ലത്തീഫ്, പ്രിയേഷ്, ഹോംഗാര്‍ഡുകളായ നാരായണന്, പ്രഭാകരന്, രമേശന് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണക്കാന്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: