കൊട്ടാരക്കര: റയില്‍വെ സ്റ്റേഷനു സമീപത്തെ ഇരുചക്രവാഹന വില്പനകേന്ദ്രത്തിലെ വര്ക്ക്ഷോപ്പിനോടു ചേര്‍ന്ന ഷെഡിന് തീപിടിച്ചു. ട്രയിന്‍ യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രയിന്‍ നിര്‍ത്തി തീപിടുത്തം അറിയിച്ചതിനാല്‍ വലിയദുരന്തം ഒഴിവായി. പഴയ ബൈക്കുകളും വാഹനഭാഗങ്ങളും കത്തിനശിച്ചു. വിഷപ്പുക ശ്വസിച്ച് രണ്ട് ജീവനക്കാര്‍ കുഴഞ്ഞുവീണു. തീ അണക്കാനുള്ള ശ്രമത്തിനിടയില്‍ സമീപ വര്‍ക്ക്ഷോപ്പിലെ മേസ്തിരിയടക്കം രണ്ട് പേര്‍ക്ക് നിസാര പൊള്ളലേറ്റു. ശനിയാഴ്ച വൈകിട്ട് 4.15 നായിരുന്നു സംഭവം. റയില്‍വെ മേല്‍പ്പാലത്തിനു സമീപമുള്ള ഹോണ്ടാ ഷോറൂമിന്റെ ഷെഡിലാണ് തീപ്പിടുത്തമുണ്ടായത്. വര്‍ക്ക്ഷോപ്പ് മാലിന്യങ്ങള്‍ കത്തിച്ചതില്‍ നിന്നും തീ ഷെഡിലേക്കു പടരുകയായിരുന്നു. ഷെഡിനുള്ളില്‍ തീ ആളിപ്പടരുന്നത് ഇതുവഴി കടന്നുപോയ പുനലൂര്‍-കൊല്ലം ട്രെയിനിലെ യാത്രികരാണ് ആദ്യം കണ്ടത്. ഉടന്‍തന്നെ യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി യാത്രക്കാര്‍ ഇറങ്ങിവന്ന ഷോറൂം ജീവനക്കാരോട് വിവരം പറയുകയുമായിരുന്നു. ടിവിഎസിന്റേയും ഹോണ്ടയുടെയും ഷോറൂമുകള്‍ അടുത്തടുത്താണ്. നൂറുകണക്കിനു വാഹനങ്ങള്‍ ഇവിടയുണ്ടായിരുന്നു. വിഷപ്പുക ശ്വസിച്ച് ഹോണ്ടാ ഷോറൂമിലെ രണ്ടു വനിതാജീവനക്കാര്‍ കുഴഞ്ഞുവീണു. ഇവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കരയില്‍ നിന്നും കുണ്ടറയില്‍ നിന്നും മൂന്ന് യൂണിറ്റെത്തിയാണ് തീയണച്ചത്. കൊട്ടാരക്കരയിലെ സ്റ്റേഷന് ഓഫീസര്‍ ശിവകുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: