കണ്ണൂര്‍: കള്ളക്കേസ് ചുമത്തി മാഹി ചെമ്പ്രയിലെ ആര്‍എസ്എസ് പ്രവര്ത്തകന് സുബീഷിനെ പോലീസ് മൂന്നാംമുറക്ക് വിധേയനാക്കിയതില്‍ സിപിഎം പങ്ക് വ്യക്തമാകുന്നു. മൂന്നാംമുറക്ക് നേതൃത്വം നല്കിയ പോലീസുകാരെ പിന്തുണച്ച് കഴിഞ്ഞ ദിവസം ഇടത് അനുകൂല പോലീസ് സംഘടനകളായ പോലീസ് ഓഫീസ് അസോസിയേഷനും കേരള പോലീസ് അസോസിയേഷനും പ്രസ്താവനയിറക്കിയതോടെയാണ് ഇതിന് പിന്നിലെ ഗൂഢാലോചന വ്യക്തമാകുന്നത്. പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് പരിക്കേറ്റു എന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തി കൃത്യനിര്‍വ്വഹണത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാണെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സിബിഐയും ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികള്‍ വിശദമായി അന്വേഷണം നടത്തിയാണ് കേരള മന:സാക്ഷിയെ ഞെട്ടിച്ച ഫസല്‍ വധക്കേസില്‍ സിപിഎം നേതാക്കളായ കാരായിമാരുള്പ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ പിണറായി സര്‍ക്കാര്‍ കേരളത്തില്‍ അധികാരമേറ്റെടുത്തതിന് ശേഷം പോലീസിനെ ഉപയോഗിച്ച് ഫസല്‍ക്കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് സിപിഎമ്മുകാരന് മോഹനന്റെ മരണവുമായി ബന്ധപ്പെടുത്തി ഈ മാസം 17 ന് സുബീഷിനെ അറസ്റ്റ് ചെയ്ത് ഭീകരമായി മര്‍ദ്ദിച്ച് മൊഴിയെടുക്കാന്‍ ശ്രമിച്ചത്. ഫസല്‍ വധക്കേസ് അട്ടിമറിക്കാനാണ് സുബീഷിനെ പോലീസ് മര്‍ദ്ദിച്ചതെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണം ശരിവെക്കുന്നതാണ് സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന പോലീസ് അസോസിയേഷന് ഭാരവാഹികളുടെ പ്രതികരണം. പോലീസിന്റെ മൂന്നാംമുറക്കെതിരായ ജനകീയ പ്രതിഷേധത്തെ പോലീസ് ഉദ്യോഗസ്ഥന്മാര്ക്കെതിരായ പ്രതിഷേധമാക്കി കുറച്ച് കാണാനാണ് അസോസിയേഷന് ശ്രമിക്കുന്നത്. മൂന്നാംമുറക്ക് പിന്നിലെ ഇടത് പങ്ക് വ്യക്തമായ സാഹചര്യത്തില്‍ ഏത് നേതാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് കസ്റ്റഡി മര്‍ദ്ദനം നടപ്പാക്കിയത് എന്ന് കൂടി ഇനി വ്യക്തമാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: