ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി വിജയത്തുടര്‍ച്ചയോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്നലെ നടന്ന കളിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അവര്‍ ട്ടോട്ടനത്തെ തോല്‍പ്പിച്ചു.
11-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ എറിക്സണ് നേടിയ ഗോളിന് മുന്നിട്ടുനിന്നശേഷമാണ് ടോട്ടനം കീഴടങ്ങിയത്. ചെല്‍സിക്കായി 45-ാം മിനിറ്റില്‍ പെഡ്രോയും 51-ാം മിനിറ്റില്‍ വിക്ടര്‍ മോസസും ലക്ഷ്യം കണ്ടു. വിജയത്തോടെ 13 കളികളില്‍ നിന്ന് 31 പോയിന്റുമായാണ് ചെല്‍സി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
മറ്റ് മത്സരങ്ങളില്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും സ്വാന്‍സീ സിറ്റിയും ജയം കണ്ടപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി സമനിലകൊണ്ട് തൃപ്തരായി.
സണ്ടര്‍ലാന്‍ഡിനെതിരായ കളിയില്‍ 75-ാം മിനിറ്റില്‍ ഒറിജിയും പരിക്കുസമയത്ത് പെനാല്‍റ്റിയിലൂടെ ജെയിംസ് മില്‍നറും നേടിയ ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ വിജയം സ്വന്തമാക്കിയത്. വിജയത്തോടെ 12 കളികളില്‍ നിന്ന് 30 പോയിന്റുമായി ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്ത്. ബേണ്‍ലിക്കെതിരായ കളിയില്‍ സെര്‍ജിയോ അഗ്യൂറോയുടെ ഇരട്ട ഗോളാണ് സിറ്റിക്ക് ജയം നേടിക്കൊടുത്തത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു സിറ്റിയുടെ വിജയം. 14-ാം മിനിറ്റില്‍ ഡീന്‍ മാര്നെയിലൂടെ ബേണ്‍ലി മുന്നിലെത്തി. എന്നാല്‍ 37, 60 മിനിറ്റുകളില്‍ അഗ്യൂറോ ലക്ഷ്യം കണ്ടതോടെ ജയം മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം. 30 പോയിന്റുള്ള സിറ്റി മൂന്നാമത്.
അതേസമയം മിഡില്സ്ബറോയാണ് 2-2ന് നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്ററിനെ സമനിലയില്‍ കുടുക്കിയത്. ലിറോയ് ഫെറും ലോറന്റെയും നേടിയ ഇരട്ട ഗോളുകളുടെ കരുത്തിലാണ് സ്വാന്‍സീ 4-3ന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചത്. പരിക്കു സമയത്തായിരുന്നു ലോറന്റെയുടെ രണ്ട് ഗോളുകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: