മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്നലെ സ്പോര്‍ട്ടിങ്ങ് ഗിജോണിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ അവര്‍ തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കി. സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ മികവിലായിരുന്നു റയലിന്റെ വിജയം.
ലീഗില്‍ 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ റയല്‍ മാഡ്രിഡ് സീസണില്‍ ഇതുവരെ പരാജയമറിഞ്ഞിട്ടില്ല. ആദ്യ നാല് മത്സരങ്ങള്‍ ജയിച്ച അവര്‍ പിന്നീട് തുടര്‍ച്ചയായി മൂന്ന് സമനില വഴങ്ങി. അതിനുശേഷമാണ് ഇപ്പോഴത്തെ തുടര്‍ച്ചയായ വിജയക്കുതിപ്പ്.
പന്ത് കൈവശംവെക്കുന്നതിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്പിലായിരുന്ന റയല്‍ മികച്ച പ്രകടനമാണ് ഗിജോണിനെതിരെ പുറത്തെടുത്തത്.ഗിജോണിനെതിരെ അഞ്ചാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 18-ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെയുമാണ് ക്രിസ്റ്റിയാനോ ഗോള്‍ നേടിയത്. ലൂക്കാസ് വാസ്ക്വെസിനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനാണ് റയലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. കഴിഞ്ഞയാഴ്ച മാഡ്രിഡ് ഡെര്‍ബിയില്‍ ഹാട്രിക്ക് നേടിയതിന് പിന്നാലെയാണ് ക്രിസ്റ്റിയാനോയുടെ ഇരട്ടപ്രഹരം. ഇതോടെ ഈ സീസണില്‍ ഏറ്റവും ഗോളുകള്‍ (10 ഗോളുകള്‍) നേടിയ താരമായിരിക്കുകയാണ് ക്രിസ്റ്റിയാനോ. ബാഴ്സലോണയുടെ ലയണല്‍ മെസി, ലൂയിസ് സുവാരസ് എന്നിവരെയാണ് ക്രിസ്റ്റ്യാനോ പിറകിലാക്കിയിരിക്കുന്നത്. എട്ട് ഗോളുകളാണ് ഇരുവരും ഈ സീസണില്‍ നേടിയിരിക്കുന്നത്.
35-ാം മിനിറ്റില്‍ കാര്‍ലോസ് കര്‍മോണ ഗിജോണിനായി ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീട് റയല്‍ പ്രതിരോധത്തെയോ ഗോളിയെയോ കീഴടക്കാന്‍ അവര്‍ക്കായില്ല. ഇതിനിടെ ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും ചെയ്തു. വിജയത്തോടെ രണ്ടാമതുള്ള സെവിയയേക്കാള്‍ ആറ്പോയിന്റിന്റെ ലീഡും റയലിന് സ്വന്തം. റയലിന് 13 കളികളില്‍ നിന്ന് 33ഉം സെവിയക്ക് 27ഉം പോയിന്റാണുള്ളത്. മൂന്നാമതുള്ള ബാഴ്സലോണക്ക് 12 കളികളില്‍ നിന്ന് 26 പോയിന്റ്.
മറ്റൊരു മത്സരത്തില്‍ വലന്‍സിയയെ 2-1ന് കീഴടക്കിയതോടെയാണ് സെവിയ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 53-ാം മിനിറ്റില്‍ എസിക്വേല്‍ ഗാരിയുടെ സെല്‍ഫ് ഗോളാണ് സെവിയക്ക് ലീഡ് സമ്മാനിച്ചത്. 65-ാം മിനിറ്റില്‍ എല്‍ ഹദാദിയിലൂടെ വലന്‍സിയ സമനില പിടിച്ചു. 75-ാം മിനിറ്റില്‍ സെവിയക്കായി മാര്ട്ടിന് പരേജ ലക്ഷ്യം കണ്ടതോടെ വിജയം അവര്‍ക്കൊപ്പം. മറ്റ് മത്സരങ്ങളില്‍ മലാഗ 4-3ന് ഡിപോര്‍ട്ടീവോ ലാ കൊരൂണയെയും എസ്പാനിയോള്‍ 3-0ന് ലെഗാനസിനെയും തകര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: