പാനൂര്‍: ഫസല്‍ വധത്തില്‍ വെളിപ്പെടുത്തലിന്റെ പേരുപറഞ്ഞ് തുടരന്വേഷണത്തിനു മുറവിളി കൂട്ടുന്ന സിപിഎം അധികാരത്തിന്റെ തണലില്‍ നിരപരാധികളെ കേസില്‍പ്പെടുത്തി രക്ഷപ്പെട്ടതിന്റെ തെളിവുകള്‍ നിരവധി. ഇതു സംബന്ധിച്ച് കോടതി പരാമര്‍ശം പോലും ഉണ്ടായിട്ടുണ്ട്. 2003 ആഗസ്ത് 23ന് തലശേരി സെഷന്‍സ് കോടതിയില്‍ യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ വധത്തിന്റെ വിധി പ്രസ്താവിച്ച ജഡ്ജ് കെ.ചന്ദ്രദാസ് സിപിഎം നടത്തിയ ഇടപ്പെടല്‍ കൃത്യമായി പരാമര്‍ശിച്ചിരുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതും ആസൂത്രണം അന്വേഷിക്കാത്തതും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതലത്തില്‍ അന്വേഷണം വേണമെന്നും ജഡ്ജ് ചൂണ്ടിക്കാണിച്ചിരുന്നു. ഇത് അര്‍ത്ഥപൂര്‍ണ്ണമാണെന്ന്് വ്യക്തമാകാന്‍ 2012 വരെ കാത്തിരിക്കേണ്ടി വന്നൂവെന്ന് മാത്രം. മെയ് 4ന് സിപിഎം സംഘം അരുകൊലചെയ്ത ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ മൂന്നാംപ്രതി പാട്യത്തെ ടി.കെ.രജീഷിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതായിരുന്നു. കെ.ടി.ജയകൃഷ്ണന്‍മാസ്റ്റര്‍ വധത്തില്‍ ശിക്ഷിക്കപ്പെട്ട ഒന്നാംപ്രതി അച്ചാരംമ്പത്ത് പ്രദീപന് ഒഴികെ കേസില്‍പ്പെട്ടവര്‍ ആരും കൃത്യത്തില്‍ പങ്കെടുത്തില്ലെന്നും താനടക്കമുളള 16 അംഗസംഘമാണ് കൊല നടത്തിയതുമെന്നുമായിരുന്നു മൊഴി. ഓട്ടച്ചിമാക്കൂലിലെ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ വീട്ടിന്് സമീപത്തു നിന്നുമാണ് ആസൂത്രണം നടന്നതെന്നും കതിരൂര്‍ വിക്രമന് പി.ജയരാജന്റെ നിര്‍ദ്ദേശാനുസരണം കൊലനടത്തുകയായിരുന്നൂവെന്നും ടി.കെ.രജീഷ് വെളിപ്പെടുത്തിയിരുന്നു. തുടരന്വേഷണത്തിനു നീക്കം നടന്നെങ്കിലും അത് അട്ടിമറിക്കപ്പെട്ടു. പന്ന്യന്നൂര്‍ ചന്ദ്രന്, അഡ്വ:വത്സരാജകുറുപ്പ് വധങ്ങളില് സിപിഎം ജില്ലാകമ്മറ്റിയംഗം പി.ഹരീന്ദ്രന്റെ പേരുകള്‍ അന്നു ഉയര്‍ന്നു വന്നിരുന്നു. ബിജെപി ജില്ലാസെക്രട്ടറി ആയിരുന്ന പന്ന്യന്നൂര്‍ ചന്ദ്രനെ 1996 മെയ് 25 നാണ് പന്ന്യന്നൂരില്‍ വെച്ച് സിപിഎം സംഘം അരുംകൊല നടത്തിയത്.പി.ഹരീന്ദ്രന്‍ ആസൂത്രണം ചെയ്തു നടത്തിയ കൊലയായിരുന്നൂവെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞെങ്കിലും അത്ു ഉദ്യോഗസ്ഥര്‍ തളളി.
എല്‍ഡിഎഫ് ഭരണത്തിന് കീഴില്‍ നീതിദേവത മുഖം തിരിച്ചു നിന്ന കേസുകള്‍ കണ്ണൂരില്‍ നിരവധിയുണ്ട്. പാനൂരിലെ അഡ്വ:വത്സരാജകുറുപ്പിനെ കൊലപ്പെടുത്താന്‍ ആളെവിട്ടവരുടെ കൂട്ടത്തില്‍ സിപിഎം നേതാക്കളുടെ പങ്ക് പുറത്തു വന്നതും ഏറെ ചര്‍ച്ചയായതാണ്. പി.ഹരീന്ദ്രന്‍, പാനൂര്‍ ഏരിയാസെക്രട്ടറി കെ.കെ.പവിത്രന്, കെ.കെ.പ്രേമന് എന്നിവര്‍ ഇന്നും സംശയത്തിന്റെ നിഴലിലാണ്. കെ.കെ.പവിത്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ക്രൈംബ്രാഞ്ച് സിഐ പി.സുകുമാരനെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയതും അന്ന് വിവാദമായിരുന്നു. 2007 മാര്‍ച്ച് 5ന് നടന്ന അഡ്വ:വത്സരാജകുറുപ്പ് വധം തലശേരി സെഷന്‍സ് കോടതിയില്‍ വിചാരണ നടന്നുവരികയാണ്. ഇവിടെയും നീതിനിഷേധത്തിന്റെ നേര്കാഴ്ചകള് ദൃശ്യമാണ്. 2008 മാര്‍ച്ച് 5ന് തലശേരി ടൗണില്‍ നിന്നും പട്ടാപകല്‍ ആര്‍എസ്എസ് നേതാവായിരുന്ന എം.പി.സുമേഷിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ട് ആരംഭിച്ച കൂട്ടക്കൊലയില്‍ അഞ്ചുജീവനുകള്‍ നഷ്ടപ്പെടുകയും നിരവധിപേര്‍ അക്രമിക്കപ്പെടുകയും ചെയ്തിരുന്നു. വീടുകളും വാഹനങ്ങളും ഓഫീസുകളും അന്ന് അക്രമിക്കപ്പെട്ടു. അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി.ശശിയും കാരായി രാജനും ആസൂത്രണം ചെയ്ത് നടപ്പാക്കിയ അക്രമണ പരമ്പരയിലും നീതിനിഷേധം പ്രകടമായി. ടി.പി.ചന്ദ്രശേഖരന് വധത്തിലെ പ്രധാനപ്രതി കൊടി സുനിയും മുഹമ്മദ് ഷാഫിയും എം.പി.സുമേഷ് വധശ്രമത്തില്‍ പ്രതിപ്പട്ടികയില്‍ പെട്ടത് പുതിയ വെളിപ്പെടുത്തലിനു ശേഷമായിരുന്നു. അന്ന് സുമേഷ് കൊല്ലപ്പെട്ടിട്ടില്ലെന്ന് അറിഞ്ഞ് ഏരിയാ സെക്രട്ടറി കൂടിയായിരുന്ന കാരായി രാജന് തന്റെ സെല്‍ഫോണ്‍ എറിഞ്ഞുടച്ചെന്നും തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും അക്രമിസംഘത്തിലുളള കൊടിസുനി മൊഴി നല്‍കിയിരുന്നു. ഫസല്‍ വധവും ആസൂത്രണം ചെയ്തത് കാരായി രാജനായിരുന്നുവെന്ന് കൊടി സുനി സമ്മതിച്ചതായി അന്ന് വാര്‍ത്തയുണ്ടായിരുന്നു. ജില്ലയില്‍ നടന്ന അക്രമപരമ്പരകളിലും കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നടന്ന കൊലപാതകത്തിലും ഇവിടുത്തെ നേതാക്കള്‍ പങ്കാളികളായിരുന്നു. ടി.പി.ചന്ദ്രശേഖരന് വധത്തിലും പി.ജയരാജന്റെ പേരുകള്‍ പുറത്തു വന്നിരുന്നു. അധികാരത്തില്‍ ഉളളപ്പോള്‍ നിരപരാധികളായ പാര്‍ട്ടി സഖാക്കളെ കേസില്‍പ്പെടുത്തി കൃത്യം നിര്‍വ്വഹിച്ചവരും ആസൂത്രകരും രക്ഷപ്പെട്ടുപോകുന്ന സംഭവങ്ങള്‍ അനവധിയാണ്. ഇതു നടത്തിയവര്‍ ഫസല്‍വധത്തിന്റെ പേരില്‍ ഒരു നിരപരാധിയെ അപരാധിയായി ചിത്രീകരിച്ച്് കേസിന്റെ വിചാരണ അട്ടിമറിക്കാനാണ് ഇപ്പോള്‍ കിണഞ്ഞുശ്രമിക്കുന്നത്. ചെമ്പ്രയിലെ സുബീഷ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ മര്‍ദ്ധിച്ചവശനാക്കിയതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഡിവൈഎസ്പിമാരായ പ്രിന്‍സ്എബ്രഹാമും പി.സദാനന്ദനുമാണ് സിപിഎമ്മിന്റെ തിട്ടൂരമനുസരിച്ച് ഇപ്പോള്‍ വിവാദപരമായ നീക്കം നടത്തിയിരിക്കുന്നത്. ഫസല്‍വധക്കേസില്‍ തുടരന്വേഷണ ശ്രമവുമായി ഇറങ്ങിയവര്‍ക്കും അതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധപ്പെട്ട പരാതികള്‍ നല്‍കിയിട്ടുണ്ട്. ജില്ലയില്‍ അക്രമവും കൊലപാതകവും നടത്തിയ സിപിഎം നേതാക്കളും അവരുടെ ക്രിമിനല്‍ സംഘങ്ങളും ഭരണത്തണലില്‍ രക്ഷപ്പെട്ടത് അന്വേഷിച്ച് കണ്ടെത്തിയാല്‍ സിപിഎം നേതാക്കളുടെ ജില്ലാകമ്മറ്റി യോഗം കണ്ണൂര്‍സെന്‍ട്രല്‍ ജയിലില്‍ നടത്തേണ്ടി വരുമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന നിയമമാര്‍ഗം എല്ലാ കേസുകളിലും ഉണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: