കളമശേരി:കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്ഐഇ കണ്ടെയ്നര്‍ ഫ്രൈയ്റ്റ് സ്റ്റേഷനിലെ 47 തൊഴിലാളികളുടെ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സംയുക്ത യൂണിയന്റെ നേതൃത്വത്തില്‍ നിവേദനം നല്കി. മഞ്ഞുമ്മലില്‍ നടന്ന സ്വകാര്യ ചടങ്ങിന് ശേഷമാണ് മുഖ്യമന്ത്രിക്ക് യൂണിയന് നേതാക്കള്‍ നിവ്വേദനം കൈമാറിയത്.
കണ്ടെയ്നര്‍ റോഡിലെ സംസ്ഥാന സര്‍ക്കാരിന്റെ ഫ്രൈറ്റ് സ്റ്റേഷനില്‍ തുടര്‍ച്ചയായ കസ്റ്റംസ് പരിശോധന നടക്കുന്നത് സ്വകാര്യ ഫ്രൈറ്റ് സ്റ്റേഷനുകള്‍ക്ക് അനുഗ്രഹമാകുന്നു. കെഎസ്ഐഇ യുടെ ഫ്രൈറ്റ് സ്റ്റേഷനിലാണ് കണ്ടെയ്നറുകളുടെ സുഗമമായ നീക്കം തടസപ്പെടുത്തുന്ന തരത്തില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സ്വകാര്യ ഏജന്‍സികളിലേക്ക് കണ്ടെയ്നറുകള്‍ പോകുന്നതായാണ് ആക്ഷേപം. സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട നികുതിയും വരുമാനവുമാണ് അനാവശ്യമായ നടപടികളില്‍ തട്ടി നഷ്ടമാകുന്നത്. മാത്രമല്ല കയറ്റുമതിയ്ക്കായി വരുന്ന കണ്ടെയ്നറുകള്‍ സ്വകാര്യ കണ്ടെയ്നര്‍ സ്റ്റേഷനുകളെ ആശ്രയിച്ചാല്‍ നികുതി വെട്ടിപ്പിനും സാധ്യത കൂടുതലാണ്. സാധാരണരീതിയില്‍ രണ്ടോ മൂന്നോ ദിവസമെടുക്കേണ്ട പരിശോധനയും മൂല്യ നിര്‍ണ്ണയവും പല കാരണങ്ങളാല്‍ ഇപ്പോള്‍ നീണ്ടുപോകുകയാണ്. മാത്രമല്ല, രേഖകള്‍ ആവശ്യപ്പെട്ട് നടപടികള്‍ വൈകിക്കുകയാണെന്നും ഡ്രൈവര്‍മാര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: