കളമശേരി: കളമശേരി നഗരസഭയുടെ നേതൃത്വത്തില്‍ റോഡപകട മേഖലകളില്‍ മൂന്ന് ഭാഷകളിലായി മുന്നറിയിപ്പ് ബോര്‍ഡുകള്‍ വയ്ക്കുന്നു. ഏറ്റവും കൂടുതല്‍ അപകടം നടക്കുന്ന സീപോര്‍ട്ട് എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ഈ മേഖലയിലേയും കണ്ടെയ്നര്‍ റോഡിലേയും അനധികൃത പാര്‍ക്കിംഗുകള്‍ ഒഴിവാക്കാനായി നടപടികള്‍ വേണമെന്ന് ജില്ലാ കളക്ടറോട് കത്തിലൂടെ അഭ്യര്‍ത്ഥിച്ചതായി കളമശേരി നഗരസഭ ചെയര്‍പേഴ്സണ്‍ ജെസി പീറ്റര്‍ പറഞ്ഞു. കൂടാതെ സ്പീഡ് കാമറ സ്ഥാപിക്കാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ശബരിമല സീസണ് ആയതോടെ സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്ന വാഹനങ്ങളുടെ എണ്ണത്തിന് വര്‍ധനവ് വന്നിട്ടുണ്ട്. കൂടുതല്‍ ഭാഷകളില്‍ സൂചന ബോര്‍ഡുകള്‍ വരുന്നത് അപകട സാധ്യത കുറയ്ക്കുമെന്നാണ് നഗരസഭ പ്രതീക്ഷിക്കുന്നത്. എച്ച്എംടി കവലയിലുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പുതിയ ആംബുലന്‍സ് കെ.വി തോമസ് എം പി യുടെ സഹകരണത്തോടെ കൊണ്ടുവരാനും നഗരസഭ ഉദ്ദേശിക്കുന്നുണ്ട്. കൂടാതെ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ ആട്ടോ ടാക്സി ഡ്രൈവര്‍മാര്‍ക്കും സ്വകാര്യ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഇരുചക്രവാഹനമോടിക്കുന്നവര്‍ ഹെല്‍മറ്റും കാര്‍ ഓടിക്കുന്നവര്‍ സീറ്റ് ബെല്‍റ്റും ധരിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്താനാണ് ക്ലാസുകള്‍ ഉദ്ദേശിക്കുന്നതെന്നും ജെസി പീറ്റര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: