ആലപ്പുഴ: സേവാഭാരതിയുടെ പ്രവര്‍ത്തനം നാടിനും സമൂഹത്തിനും ഉത്തമ മാതൃകയാണെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍. ദേശീയ സേവാഭാരതിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സേവനരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സേവാഭാരതിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രശസ്തിക്ക് വേണ്ടിയല്ലാതെ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന സേവാഭാരതിയുടെ മാതൃക മറ്റുള്ളവരും ഏറ്റെടുക്കണം. കോട്ടയം മെഡിക്കല്‍ കോളേജിലെ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
ഇന്ന് പണമുണ്ടാക്കുക എന്നത് മാത്രമാണ് ഓരോരുത്തരുടെയും ലക്ഷ്യം. പണം സമ്പാദിച്ച് ഒതുങ്ങിക്കൂടുമ്പോള്‍ നമ്മുടെ സമാധാനം നഷ്ടപ്പെടുക മാത്രമല്ല, അടുത്ത തലമുറയുടെ സുരക്ഷിതത്വം കൂടി നഷ്ടപ്പെടുത്തുകയാണ്. ഭൗതികമായ സേവനങ്ങള്‍ക്കൊപ്പം തന്നെ ആത്മീയമായ ഉണര്‍വ്വും സമൂഹത്തിന് പകര്‍ന്നു നല്‍കണം. ആരോഗ്യ മേഖലയില്‍ ഇന്ന് ചെലവ് വര്‍ദ്ധിക്കുകയാണ്. സാധാരണക്കാര്‍ക്ക് വിദഗ്ദ്ധ ചികിത്സകള്‍ അപ്രാപ്യമാകുന്ന ദുരവസ്ഥയാണുള്ളത്. അത്യാവശ്യ മരുന്നുകളുടെയും വില വര്‍ദ്ധിക്കുന്നു. ഈ സാഹചര്യത്തില്‍ സേവാഭാരതിയുടെ പ്രവര്‍ത്തനം ആരോഗ്യ മേഖലയില്‍ കൂടുതല്‍ സജീവമാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ജീവിതശൈലീ രോഗങ്ങളും ഹൃദയസംബന്ധമായ അസുഖങ്ങളും വര്‍ദ്ധിക്കുന്നു. ഇന്ന് പന്ത്രണ്ടുമുതല്‍ 15 ശതമാനം വരെ ആളുകള്‍ ജീവിത ശൈലീരോഗങ്ങള്ക്കിരകളാണ്. ഇതേരീതി തുടര്‍ന്നാല്‍ 2020 ആകുമ്പോള്‍ ഇത് 20 ശതമാനമായി വര്‍ദ്ധിക്കും. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങി എണ്പതു ശതമാനത്തിലേറെ ജീവിതശൈലീ രോഗങ്ങളും തടയാന്‍ കഴിയുന്നതാണ്. അതിന് നമ്മുടെ ജീവിതവും ഭക്ഷണരീതികളും ശരിയായ രീതിയില്‍ ക്രമീകരിക്കേണ്ടതുണ്ട്. കുടുംബനാഥകളായ സ്ത്രീകള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യാന്‍ കഴിയും. ചെറുപ്പത്തിലേ തന്നെ വ്യായാമങ്ങള്‍ ചെയ്യേണ്ടതിന്റെയും ഭക്ഷണക്രമീകരണത്തിന്റെയും പ്രാധാന്യം പകര്‍ന്നു നല്കാന് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. സേവാഭാരതി ഇതിന് മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സേവനം ചെയ്യുന്നത് തന്റെ കടമയാണെന്ന് കരുതുന്നവരാണ് സ്വയംസേവകരെന്ന് ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ പറഞ്ഞു. സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആവശ്യമറിഞ്ഞ് സേവനം ചെയ്യുക, അല്ലാതെ പ്രശസ്തിയിലല്ല കാര്യം. രാഷ്ട്രബോധത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സംഘം നടത്തുന്നത്. രാഷ്ട്രത്തിന്റെ സുസ്ഥിരതയും വൈഭവവുമാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. സേവനരംഗത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മികവിനെ എതിരാളികള്‍പോലും പ്രശംസിച്ചിട്ടുണ്ട്. സമാജവും രാഷ്ട്രവും എന്റേതാണെന്ന ബോധം ഓരോ പ്രവര്‍ത്തകനിലും പകര്ന്നുനല്കാന് സംഘത്തിന് കഴിയുന്നു. അതിനാലാണ് സ്വന്തം ജീവന്‍പോലും അപകടത്തിലാകുന്ന ഘട്ടങ്ങളിലും സംഘപ്രവര്‍ത്തകര്‍ സഹായഹസ്തങ്ങളുമായി എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. കെ. പ്രസന്നമൂര്‍ത്തി അദ്ധ്യക്ഷത വഹിച്ചു.
ആര്‍എസ്എസ് ക്ഷേത്രീയ സേവാപ്രമുഖ് കെ. പത്മകുമാര്‍ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജനറല്‍ സെക്രട്ടറി എ.വി. ശങ്കരന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ സേവാപ്രമുഖ് സൂര്യനാരായണ റാവു (സുരുജി) അനുസ്മരണം കെ. പത്മകുമാര്‍ നിര്‍വ്വഹിച്ചു. ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്. ശശിധരന്, പ്രാന്ത സേവാ പ്രമുഖ് എ. വിനോദ്, ഡോ. പി. ബാലചന്ദ്രന്, ഡോ. പി. നാരായണന്, അഡ്വ. വി. പത്മനാഭന്, പ്രൊഫ. ജെ. ജനാര്‍ദ്ദനന്‍കുട്ടി കര്‍ത്താ, സേവാഭാരതി സംഘടനാ സെക്രട്ടറി യു.എന്‍. ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ. ബാബു സ്വാഗതവും സേവാഭാരതി സെക്രട്ടറി ഡി. വിജയന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: