രാജ്യത്തുള്ള കള്ളനോട്ടുകളുടെ വ്യാപനത്തെക്കുറിച്ച് ആധികാരികമായ ഒരു പഠനം നമുക്കുണ്ട്. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്കുവേണ്ടി നടത്തിയ പഠനത്തില്‍ രാജ്യത്ത് 400 കോടി രൂപയുടെ കള്ളനോട്ടുകളുണ്ടെന്ന് 2015 ല്‍ കണ്ടെത്തി. ഓരോ വര്‍ഷവും 70 കോടി രൂപയുടെ കള്ളനോട്ടുകള്‍ സമ്പദ് വ്യവസ്ഥയില്‍ എത്തുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ വിവിധ ഏജന്‍സികള്‍ 1000 രൂപയുടെ ഒരു ലക്ഷത്തി എഴുപത്തി എണ്ണായിരത്തി ഇരുപത്തി രണ്ടു നോട്ടൂകള്‍ 2015 ല്‍ പിടിച്ചെടുക്കുകയുണ്ടായി. കഴിഞ്ഞ രണ്ടുവര്‍ഷത്തില്‍ എന്‍ഐഎ 25 ഓളം കള്ളനോട്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അതില്‍ ഏര്‍പ്പെട്ടിരുന്ന 26 വ്യക്തികളെ ശിക്ഷിക്കപ്പെടുകയുമുണ്ടായി. ഈ കള്ളനോട്ടുകള്‍ പാക്കിസ്ഥാനില്‍ അടിച്ച് ബംഗ്ലാദേശ് വഴി കരമാര്‍ഗ്ഗം ഭാരതത്തിലേയ്ക്ക് കടത്തുകയാണെന്നും കണ്ടെത്തി.
അതിനാലാണ് പുതുതായി ഇറക്കിയ 2000 രൂപയുടെ നോട്ടുകള്‍ വ്യാജമായി നിര്‍മ്മിക്കാന്‍ പറ്റാത്ത രീതിയില്‍ അതീവസുരക്ഷാ നടപടിയെടുത്തിരിക്കുന്നത്. മറ്റൊരു നടപടികൂടി കേന്ദ്ര സര്‍ക്കാര്‍ എടുക്കുകയുണ്ടായി. 500, 1000 രൂപ നോട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പേപ്പറും മഷിയും സില്‍വര്‍ ത്രെഡും ഇംഗ്ലണ്ട്, യുഎസ്എ, ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. പാകിസ്ഥാനും ഈ വക വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നത് ഈ രാജ്യങ്ങളില്‍ നിന്നാണ്. പാകിസ്ഥാന് ഈ വസ്തുക്കള്‍ വില്‍ക്കരുതെന്ന് ഇപ്പോള്‍ ഭാരതം ഈ രാജ്യങ്ങളെ വിലക്കിയിരിക്കുകയാണ്.
വ്യാജനോട്ടുകള്‍ വഴി ഭീകരപ്രവര്‍ത്തനത്തിനും തീവ്രവാദികള്‍ക്കും ധനസഹായവും പാകിസ്ഥാന് നല്‍കുന്നുണ്ട്. ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ പാകിസ്ഥാനില്‍ നിന്നു ധനം സമാഹരിച്ച് ജമ്മു കശ്മീരിലേയും മറ്റും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതു തടയുവാന്‍ നോട്ടുപിന്‍വലിക്കല്‍ നടപടി വളരെയേറെ സഹായകമാകും. സെന്റര്‍ ഫോര്‍ എയര്‍പവര്‍ സ്റ്റഡീസിന്റെ വിശിഷ്ട ഫെലോ ജയദേവ് റാനഡേയുടെ അഭിപ്രായത്തില്‍, നോട്ടുപിന്‍വലിക്കല്‍ നടപടി പാക്കിസ്ഥാനും, വാഹാബി ഗ്രൂപ്പുകള്‍ക്കും വന്‍തിരിച്ചടി നല്‍കുന്നതാണ്.
നോട്ടുപിന്‍വലിച്ചതിന്റെ പിറ്റേദിവസം (നവംബര്‍ 9) ഭാരതവും ചൈനയുമായി ഏര്‍പ്പെട്ട കരാറനുസരിച്ച്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട്ലൈന്‍വഴി വ്യാജനോട്ടുകള്‍ കടത്തുന്ന വിവരം ഭാരതത്തിന് കൈമാറാനുള്ള സംവിധാനവുമുണ്ടാക്കിയിട്ടുണ്ട്. പാകിസ്ഥാന് ചൈന വഴി ഇങ്ങോട്ടു കടത്തുന്ന വ്യാജനോട്ടുകള്‍ കര്‍ശനമായി തടയണമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് ചൈനയോട് ആവശ്യപ്പെട്ടിരിക്കുന്നു. ഇപ്രകാരം നോട്ടു പിന്‍വലിക്കല്‍ നടപടി വ്യാജനോട്ടുകളുടെ പ്രവാഹം ശാശ്വതമായി തടയാന്‍ കഴിയും. നോട്ടു പിന്‍വലിക്കല്‍ കറന്‍സിരഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കപ്പെടും.
2014ല്‍ മോദി സര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആവിഷ്കരിച്ചു. സേവനങ്ങള്‍ ഓണ്‍ലൈനായി ഏര്‍പ്പെടുത്തുന്ന പദ്ധതിയാണിത്. ഇലക്ട്രോണിക് സേവനങ്ങളുടെ സമഗ്രവളര്‍ച്ചയാണ് ഇതു ലക്ഷ്യമിടുന്നത്. പണം അടയ്ക്കല്‍ തുടങ്ങിയവ ഓണ്‍ലൈന്‍ വഴിയാക്കുന്നു. പൗരന്മാര്ക്ക് ആവശ്യമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് രേഖകള്‍ വന്‍തോതില്‍ ഡിജിറ്റല്‍ രീതിയിലേക്ക് മാറ്റിക്കഴിഞ്ഞു. കടലാസ് രഹിത സംവിധാനം (ജമുലൃഹല ൈലരീിീാ്യ) ഏര്‍പ്പെടുത്തി പുരോഗമിച്ച സമൂഹങ്ങളിലുള്ളതുപോലെ കറന്‍സിരഹിത പണമിടപാടുകള്‍ക്ക് വന്‍പ്രോത്സാഹനം നല്കാന് ഉദ്ദേശിക്കുന്നു. ഇടപാടുകള്‍ക്ക് ഏറ്റവും കൂടുതല്‍ കറന്‍സി ഉപയോഗിക്കുന്ന രാജ്യമാണ് ഭാരതം. ദേശീയവരുമാനത്തിന്റെ 12 ശതമാനം പണമായി സൂക്ഷിക്കുന്നു. ഇതു മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയില്‍ കൂടുതലാണ്. ഉദാഹരണമായി ബ്രസീലില്‍ ദേശീയവരുമാനത്തിന്റെ 3.93 ശതമാനം മാത്രമാണ് പണമായി സൂക്ഷിക്കുന്നത്.
ദക്ഷിണാഫ്രിക്കയില്‍ ഇത് 3.73 ശതമാനവും, മെക്സിക്കോയില്‍ 5.3 ശതമാനവുമാണ്. ഇവ നികുതിയുടെ പരിധിയില്‍ വരാത്തതുകൊണ്ട് സര്‍ക്കാരിന്റെ വരുമാനത്തിലും വന്‍കുറവുണ്ടാകുന്നു. ഇതു തടയാന്‍ കറന്‍സി രഹിത ഇടപാടുകള്‍ മൂലം സാധിക്കും. ഡിജിറ്റല്‍ ഇന്ത്യാപദ്ധതി ഈ സന്ദേശമാണ് നല്‍കുന്നത്. ക്യാഷ്ലെസ് ഇക്കണോമി എന്ന പാതയിലേക്ക് അടുപ്പിക്കുവാനായി ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കാവുന്ന ചില പ്ലാറ്റ്ഫോമുകള് പ്രോത്സാഹനം നല്കുന്നു. ഉദാഹരണങ്ങള്‍ കാണുക:
- യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകള്‍ തമ്മിലുള്ള പണം കൈമാറ്റം നടത്തുന്നു.
- ഇ-വാലറ്റ് -ഓണ്‍ലൈന്‍ പ്രീപെയ്ഡ് അക്കൗണ്ട്
- നെറ്റ്ബാങ്കിംഗ് – ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍
- പ്ലാസ്റ്റിക് മണി – ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, പ്രീപെയ്ഡ് കാര്‍ഡ്.
ഇടപാടുകള്‍ക്ക് കറന്‍സി കൂടുതലായി ഉപയോഗിക്കുന്ന രീതി സംജാതമാകാന്‍ പ്രധാനകാരണം ബാങ്കിംഗ് മേഖലയുടെ സേവനം രാജ്യത്ത് എല്ലാ ഭാഗത്തും എത്താതിരുന്നതാണ്. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ മൊത്തം ജനസംഖ്യയുടെ തുഛമായ ശതമാനം മാത്രമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ധനകാര്യ ഉള്‍ക്കൊള്ളല്‍ പരിപാടിയായ (ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍) പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന 2014 സെപ്തംബറില്‍ ആവിഷ്കരിച്ചതിനുശേഷം 25.5 കോടി പാവപ്പെട്ട ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് ലഭ്യമായി. ഇന്ന് രാജ്യം ഏറെക്കുറെ ബാങ്കിംഗ് സംവിധാനത്തിലായിട്ടുണ്ട്. പ്രധാനമന്ത്രി ആവിഷ്കിര്ച്ച ‘ജാം ട്രിനിറ്റി’ (ജന്‍ധന്‍, ആധാര്‍, മൊബൈല്‍) വഴി എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ജനങ്ങളിലേക്ക് നേരിട്ട് എത്തിച്ചേരുന്നു. അതിശക്തമായ ധനകാര്യ ഉള്‍ക്കൊള്ളല്‍ പശ്ചാത്തലം ഒരുക്കിയിരുന്നതിനാല്‍ കറന്‍സിരഹിത ഇടപാടുകളിലേക്കുള്ള പ്രയാണം സുഗമമാകും. റവന്യൂ വര്‍ദ്ധിക്കും.ധനക്കമ്മി കുറയും. സാമൂഹ്യസേവനമേഖലയില്‍ കൂടുതല്‍ പണം ചെലവാക്കാന്‍ കഴിയും.
നോട്ട് പിന്‍വലിക്കല്‍ നടപടിമൂലം ഇപ്പോള്‍ സര്‍ക്കുലേഷനിലുള്ള 17.5 ലക്ഷം കോടി രൂപയില്‍, ഏതാണ്ട് 10 ശതമാനമോ അതില്‍ കൂടുതലോ അതായത് ഏതാണ്ട് 1.75 – 2 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ സര്‍ക്കുലേഷനില്‍ ഇനിമേല്‍ ഉണ്ടാകില്ല. അതായത് റിസര്‍വ്വ് ബാങ്കിന്റെ ബാദ്ധ്യതയില്‍ അത്രയും കുറവുണ്ടാകും. അത്രയും തുകയ്ക്കുള്ള നോട്ടുകള്‍ അടിച്ച് കേന്ദ്രസര്‍ക്കാരിന് നല്കാന് കഴിയും. അങ്ങനെ സര്‍ക്കാരിന്റെ റവന്യൂ വര്‍ദ്ധനയുണ്ടാകും. ഈ വര്‍ഷത്തെ കേന്ദ്രസര്‍ക്കാരിന്റെ ധനകമ്മി 5.33 ലക്ഷം കോടി രൂപയാണ്. അപ്പോള്‍ ധനക്കമ്മി നേര്പകുതിയാകുകയും, അധികം ലഭിക്കുന്ന തുക പ്രതിരോധം, അടിസ്ഥാനസൗകര്യവികസനം, വിദ്യാഭ്യാസം, ആരോഗ്യം, ഭവനനിര്‍മ്മാണം എന്നീ സാമൂഹ്യമേഖലകളില്‍ കൂടുതല്‍ ചെലവഴിക്കുന്നതിനും സാധിക്കും.
അതേസമയം മധ്യവര്‍ഗക്കാര്‍ക്ക് കൂടുതല്‍ നികുതി ഇളവുകള്‍ നല്‍കാനും കഴിയും. ആദായനികുതിയില്‍ കൂടുതല്‍ നികുതി ഇളവുകള്‍ പ്രഖ്യാപിച്ച് രാജ്യം നാളിതുവരെ കണ്ടിട്ടില്ലാത്ത വിപ്ലവകരമായ പരിഷ്കാരങ്ങള്‍ 2017-18 ലെ കേന്ദ്രബജറ്റില്‍ പ്രതീക്ഷിക്കാം. ബാങ്കുകളിലെ ലിക്വിഡിറ്റി വര്‍ദ്ധിക്കും, പലിശ കുറയും. അസാധുവാക്കപ്പെട്ട 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപമായി എത്തുകവഴി ബാങ്കുകളുടെ ലിക്വിഡിറ്റി വന്‍തോതില്‍ വര്‍ദ്ധിക്കും. കൂടുതല്‍ മേഖലകളിലേക്ക് ബാങ്കു വായ്പ വര്‍ദ്ധിപ്പിക്കാന്‍ കഴിയും. (നവംബര്‍ 23 വരെ, അതായത് ആദ്യത്തെ 14 ദിവസം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാത്രം നിക്ഷേപം 1.2 ലക്ഷം കോടി വര്‍ദ്ധനവുണ്ടായി) ലിക്വിഡിറ്റി വര്‍ദ്ധന, പലിശനിരക്ക് കുറയുന്നതിന് ഇടവരും. ഭവനവായ്പ, വാഹനവായ്പ തുടങ്ങിയവയ്ക്ക് പലിശനിരക്ക് ഗണ്യമായി കുറയും.
വളരെയേറെ പണമിടപാടുകള്‍ നടക്കുന്ന റിയല്‍ എസ്റ്റേറ്റ്, കെട്ടിട നിര്‍മ്മാണമേഖലയില്‍ വന്മാന്ദ്യമുണ്ടാകും. അഭൂതപൂര്‍വ്വമായ ഊഹക്കച്ചവടം, അത് കള്ളപ്പണം ഉപയോഗിച്ച് നടക്കുന്നതിനാല്‍ ഭൂമിയുടെയും കെട്ടിടങ്ങളുടേയും വില സീമാതീതമായി വര്‍ദ്ധിക്കുന്നു. നഗരപ്രദേശത്ത് ഒരു തുണ്ടു ഭൂമിയോ ഒരു പാര്‍പ്പിടമോ സാധാരണക്കാരന് സ്വപ്നം കാണാന്‍ കഴിയാത്ത വിധം കള്ളപ്പണത്തിന്റെ അതിപ്രസരം ഈ മേഖലയില്‍ നിലനില്ക്കുന്നു. ഭൂമിയിടപാടിലെ ഊഹക്കച്ചവടം ഏതാണ്ട് ഇല്ലാതാകും. അവിചാരിതമായ സത്ഫലങ്ങള്‍ ഈ മേഖലയിലുണ്ടാകും.
സ്വര്ണ്ണവ്യാപാരത്തിനും ഇടിവുണ്ടാകും. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് രാജ്യത്തെ പ്രതിവര്‍ഷ സ്വര്‍ണ്ണ ഉപഭോഗം 100-140 ടണ്‍ ആണ്. ഇതില്‍ നല്ലൊരു ഭാഗവും ബ്ലാക്ക് മാര്‍ക്കറ്റിലാണ് നടക്കുന്നത്. നോട്ട് പിന്‍വലിക്കല്‍ നടപടി ഈ ബ്ലാക്ക് മാര്‍ക്കറ്റിനെ ബാധിക്കുന്നതുമൂലം വ്യാപാരം അല്പം ഇടിയാന്‍ സാദ്ധ്യതയുണ്ട്. ഇതു നല്ലതാണ്.
നോട്ട് പിന്‍വലിക്കല്‍ നടപടിമൂലം കള്ളപ്പണം അപ്രത്യക്ഷമാകുമ്പോള്‍ മൊത്തം മണി സപ്ലൈ കുറയും. ഇത് വിലക്കയറ്റത്തെ നിയന്ത്രിക്കുകയും ചെയ്യും. കള്ളപ്പണത്തിന്റെ തിരോധാനം ഭാവിയില്‍ കൂടുതല്‍ നികുതി വരുമാനവര്‍ദ്ധനയും, അനുകൂലമായ ബിസിനസ്സ് അന്തരീക്ഷവും സൃഷ്ടിക്കും. അഴിമതി ഇല്ലാതാക്കുകയും, പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുകയും ചെയ്യും.
ഭാരതത്തിന്റെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും ധീരവും, അനിവാര്യവുമായ നടപടിയായി സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടി. കള്ളപ്പണക്കാരും അഴിമതിക്കാരും കൈക്കൂലിക്കാരും നിയമത്തിന്റെ പിടിയില്‍ അകപ്പെടുമെന്ന് ഭയപ്പാടിലാണ്. മോദി സര്‍ക്കാരിന്റെ ഈ നടപടി അഴിമതിക്കും കള്ളപ്പണത്തിനും എതിരായി അതിശക്തമായി നടത്താന്‍ പോകുന്ന നടപടിയുടെ ഒരു ചെറിയ തുക്കം മാത്രമാണ്. ഇനിയും വന്‍നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ഭാരതത്തിലെ 130 കോടി ജനങ്ങളുടെ പിന്തുണ ഇതിനുണ്ട്. ഭാരതത്തെ ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള മോദി സര്‍ക്കാരിന്റെ യജ്ഞത്തിന് ജനത ഒറ്റക്കെട്ടായി സര്‍വ്വാത്മനാ പിന്തുണ പ്രഖ്യാപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: