ന്യൂദല്‍ഹി: പഞ്ചാബില്‍ തോക്കുമായെത്തിയ പത്തംഗ സംഘം ജയില്‍ ആക്രമിച്ച് ഖാലിസ്ഥാന്‍ ഭീകരനേതാവിനെ മോചിപ്പിച്ചു. മറ്റൊരു ഭീകരനും മൂന്ന് ക്രിമിനലുകളും രക്ഷപ്പെട്ടു. പത്തിലേറെ ഭീകരവാദക്കേസുകളില്‍ പ്രതിയായ ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സ് തലവന്‍ ഹര്‍മീന്ദര്‍ സിംഗ് മിന്റു (49), അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന നീത ഡിയോള്‍, വിക്കി ഗോണ്ടര്‍, അമന്‍ദീപ് ദോഡ, ഭീകരന് കശ്മീര്‍ ഗല്‍വാഡി എന്നിവരാണ് രക്ഷപ്പെട്ടത്. രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു.
തലസ്ഥാനമായ ചണ്ഡീഗഢിന് നൂറ് കിലോമീറ്റര്‍ അകലെയുള്ള നാഭ സെന്‍ട്രല്‍ ജയിലിലാണ് സിനിമാക്കഥയെ വെല്ലുന്ന ആക്രമണം. രണ്ട് കാറുകളിലായി പോലീസ് യൂണിഫോമിലെത്തിയ് ആയുധധാരികളായ അക്രമികള്‍ ഗേറ്റിലുണ്ടായിരുന്ന ഗാര്‍ഡിനെ കത്തിയുപയോഗിച്ച് കുത്തിവീഴ്ത്തി ജയിലിനകത്ത് പ്രവേശിച്ചു. അതീവ സുരക്ഷയുള്ള ജയിലില്‍ നൂറ് റൗണ്ട് വെടിയുതിര്‍ത്താണ് തടവുകാരെ മോചിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 31ന് ഭോപ്പാലില്‍ വാര്‍ഡനെ കൊലപ്പെടുത്തി എട്ട് സിമി ഭീകരര്‍ ജയില്‍ ചാടിയിരുന്നു. ഇവരെ പിന്നീട് പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി.
ഹര്മിന്ദറിനെതിരെ പത്തിലേറെ ഭീകര കേസുകള്‍
ന്യൂദല്‍ഹി: സിഖ് സമുദായത്തിന് പ്രത്യേക രാജ്യമാണ് നിരോധിത ഭീകര സംഘടനയായ ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ് (കെഎല്‍എഫ്) സിന്റെ ആവശ്യം. പണവും പരിശീലനവും നല്‍കുന്നത് പാക്ക് ചാരസംഘടനയായ ഐഎസ്ഐ.
സുവര്‍ണ ക്ഷേത്രത്തില്‍ ഓപ്പറേഷന് ബ്ലൂ സ്റ്റാറിലേക്ക് നയിച്ച ഭീകരപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ സംഘടനകളിലൊന്നാണ് കെഎല്‍എഫ്. ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലില്‍ പ്രവര്‍ത്തിച്ചിരുന്ന ഹര്‍മീന്ദര്‍ സിംഗ് മിന്റു 2009ലാണ് കെഎല്എഫിലെത്തിയത്. തായ്ലാന്റ് കേന്ദ്രമാക്കിയായിരുന്നു പ്രവര്‍ത്തനം. 2014ല്‍ ഇന്ത്യയിലെത്തി മടങ്ങുന്നതിനിടെ ദല്‍ഹി വിമാനത്താവളത്തില്‍ പഞ്ചാബ് പോലീസ് പിടികൂടി.
ഹര്മിന്ദറിനെതിരെ ഭീകരപ്രവര്‍ത്തനത്തിന് പത്തിലേറെ കേസുകളുണ്ട്. 2008ല്‍ ദേരാ സച്ച സൗദ നേതാവ് ഗുര്‍മീത് രാം റഹീം സിംഗിനെ വധിക്കാന്‍ ശ്രമിച്ചതിലും 2010ല്‍ ഹല്‍വാര വ്യോമസേനാ കേന്ദ്രത്തിനടുത്ത് സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തതിലും ശിവസേനാ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടതിലും പ്രതിയാണ്.
ഇറ്റലി, ബല്‍ജിയം, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് ഐഎസ്ഐയുടെ സഹായത്തോടെ ഹര്‍മീന്ദര്‍ 2010ലും 2013ലും യൂറോപ്പ് സന്ദര്‍ശിച്ചിരുന്നു. വിവിധ ഏഷ്യന്‍ രാജ്യങ്ങളിലും ശക്തമായ ബന്ധമുള്ള ഹര്‍മിന്ദര്‍ ഭീകരപ്രവര്‍ത്തനത്തിന്റെ ബുദ്ധികേന്ദ്രമായാണ് അറിയപ്പെടുന്നത്.
ജയില്‍ സൂപ്രണ്ടിനെ പുറത്താക്കിയ ജയില്‍ ഡിജിപിക്ക് സസ്പെന്ഷന്
ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ ഭീകരനേതാവ് രക്ഷപ്പെട്ട സംഭവത്തില്‍ കര്‍ശന നടപടികളുമായി പഞ്ചാബ് സര്‍ക്കാര്‍. ജയില്‍ സൂപ്രണ്ടിനെയും ഡപ്യൂട്ടി സൂപ്രണ്ടിനെയും പുറത്താക്കി. ജയില്‍ ഡിജിപിയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. രക്ഷപ്പെട്ടവരെയും അക്രമികളെയും പിടികൂടാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. അക്രമത്തില്‍ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സംഭവത്തിലെ വീഴ്ചയും ഗൂഡാലോചനയും അന്വേഷിക്കാന്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന് കീഴില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഉപമുഖ്യമന്ത്രി സുഖ്ബീര്‍ ബാദല്‍ പറഞ്ഞു.
പിന്നില്‍ പാക്കിസ്ഥാനെന്ന്
ന്യൂദല്‍ഹി: ജയില്‍ ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് പഞ്ചാബ് ഉപ മുഖ്യമന്ത്രി സുഖ്ബീര്‍സിങ് ബാദല്‍ ആരോപിച്ചു.ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണത്തിന് തിരിച്ചടി നല്കാന് കഴിയാത്തതില്‍ പാക്കിസ്ഥാന് നിരാശയിലാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: