വൈക്കം: ഒന്‍പതര ലക്ഷം രൂപയുടെ കള്ളനോട്ടു പിടിച്ച കേസില്‍ ഒളിവിലായിരുന്ന സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പിടിയില്‍. ഉദയനാപുരം ലോക്കല്‍കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമായ വൈക്കം ഇരുമ്പൂഴിക്കര കോതാരത്ത് ശരത്തി(കൊളത്തി ശ്രീക്കുട്ടന്-38) നെയാണ് കീഴ്വായ്പൂര് എസ്ഐ ബി.രമേശന് പിടികൂടിയത്. ഇയാളുടെ ഭാര്യ സന്ധ്യ ഉദയനാപുരം ഗ്രമപഞ്ചായത്തിലെ സിപിഎം അംഗമാണ്.
ഇയാളുടെ കൂട്ടാളികളായ വൈക്കം പള്ളിപ്പുറത്ത് പൂതനേഴം ചെട്ടിയാര്‍ വീട്ടില്‍ വി.കെ.അനീഷ്, വടയാര്‍ ആമ്പങ്കേരിത്തറ ഷിജു(41) എന്നിവരെ മല്ലപ്പള്ളിയില്‍ കള്ളനോട്ടുമായി കറുകച്ചാല്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കംപ്യൂട്ടര്‍ ഗ്രാഫിക്സില്‍ വിദഗ്ധനായ അനീഷ് ബി.കോം ബിരുദധാരിയാണ്.
നേരത്തേ, വൈപ്പിന്‍പടി പെട്രോള്‍ പമ്പില്‍ 1000 രൂപയുടെ കള്ളനോട്ടുകള്‍ മാറാന്‍ ശ്രമിച്ചപ്പോള്‍ സംശയം തോന്നിയ ജീവനക്കാര്‍ പോലീസില്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തങ്കിലും സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിനെതുടര്‍ന്ന് പോലീസ് വിട്ടയച്ചു.
നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ കൊളത്തി ശ്രീക്കുട്ടന് ആര്‍എസ്എസ് താലൂക്ക് ശാരീരിക് ശിക്ഷക് പ്രമുഖ് ആയിരുന്ന എം.ആര്.കൃഷ്ണകുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയാണ്.
2012 ല്‍ ഗുജറാത്തിലെ സൂറത്ത് ജില്ലയില്‍ കടോദം പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കള്ളനോട്ട് കേസിലെ പ്രതിയാണ് അനീഷ് എന്നു പറയപ്പെടുന്നു. മറ്റു രണ്ട് മലയാളികളോടൊപ്പം ഗുജറാത്തില്‍ അറസ്റ്റിലായ അനീഷ് കഴിഞ്ഞ ജനുവരി 20 നാണ് ജയില്‍ മോചിതനായത്. ഇവരെ ഡിവൈഎസ്പി ആര്.ചന്ദ്രശേഖരന്‍പിള്ള, മല്ലപ്പള്ളി സിഐ കെ.സലിം, എന്നിവരുടെ നേതൃത്വത്തില്‍ ചേദ്യം ചെയ്തപ്പോഴാണ് കൊളത്തി ശ്രീക്കുട്ടന്റെ പങ്ക് വ്യക്തമായത്.
പെട്ടന്നുള്ള കൊളത്തിയുടെ സാമ്പത്തിക വളര്‍ച്ച എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആഡംബര വാഹനവും നിരവധി പ്രദേശങ്ങളില്‍ ഭൂമിയും വാങ്ങികൂട്ടിയിട്ടുണ്ട്. കൊളത്തിയുമായി അടുത്ത ബന്ധമുള്ള ഉദയാനാപുരം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ക്കും കള്ളനോട്ടില്‍ പങ്കുള്ളതായി സൂചനയുണ്ട്.
കളളനോട്ട് റാക്കറ്റിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം നേതാക്കള്‍ അടക്കമുള്ള ഉന്നതരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കേസ് ദേശീയ അന്വേഷണ ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെന്നും ബിജെപി ഉദയാനാപുരം പഞ്ചായത്ത് പ്രസിഡന്റ കെ.പി.സുമേഷ് ആവശ്യപ്പെട്ടു. യോഗത്തില്‍ രാജു കൂട്ടുങ്കല്‍, സുനോജ് കുമാര്‍, വിനയരാജന്‍, സരസന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: