ന്യൂദല്‍ഹി: പഞ്ചാബിലെ നാഭ ജയിലില്‍ നിന്നും അധികൃതരെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സ് തലവന്‍ ഹര്‍മീന്ദര്‍ സിംഗ് മിന്റു പിടിയില്‍. ദല്‍ഹിയില്‍ ഇയാള്‍ വച്ചാണ് അറസ്റ്റിലായത്. ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിനെ ആക്രമിച്ചതുള്‍പ്പെടെ 10 കേസുകളില്‍ പ്രതിയാണ് ഹര്‍മീന്ദര്‍ സിംഗ്. മിന്റുവിനൊപ്പം രക്ഷപ്പെട്ട അഞ്ചു കുറ്റവാളികളെ പിടികൂടാനായിട്ടില്ല.
ഞായറാഴ്ച രാവിലെ അതീവ സുരക്ഷയുള്ള ജയിലിലേക്ക് പോലീസ് വേഷം ധരിച്ചെത്തിയ സംഘം ഹര്‍മീന്ദര്‍ സിംഗ് ഉള്‍പ്പെടെ ആറു കൊടുംകുറ്റവാളികളെ രക്ഷപ്പെടുത്തുകയായിരുന്നു. കാറുകളില്‍ ഇരച്ചുകയറിയ സംഘം പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. വിക്കി ഗൗണ്ടര്‍, ഗുരുപ്രീത് സെക്കോണ്‍, നിത ദിയോള്‍, വിക്രംജീത് എന്നീ കൊടുംകുറ്റവാളികളാണു ഹര്‍മീന്ദര്‍ സിംഗ് മിന്റുവിനൊപ്പം രക്ഷപ്പെട്ടത്.
സംഭവത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്നു പഞ്ചാബ് ഭരണകൂടം ആരോപിച്ചിരുന്നു. സംഭവത്തെത്തുടര്‍ന്ന് ജയില്‍ ഡയറക്ടര്‍ ജനറലിനെ സസ്പെന്‍ഡും ജയില്‍ സൂപ്രണ്ടിനെയും ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ടിനെയും ഡിസ്മിസും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: