പത്തനാപുരം: ശബരിമല തീര്‍ത്ഥാടനകാലം ആരംഭിച്ചിട്ടും ശബരി ബൈപാസിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായില്ല.
വാളകം-പത്തനാപുരം പാതയിലൂടെ ശബരിമല യാത്രികര്‍ക്ക് ദുരിതയാത്ര. രണ്ട് മാസത്തില്‍ അധികമായി പാതയില്‍ കലുങ്കുകളുടെയും വശങ്ങളിലെ ഓടയുടെയും നിര്‍മ്മാണം നടക്കുകയാണ്. സീസണിന് മുമ്പ് പൂര്‍ത്തിയാക്കുമെന്നായിരുന്നു ആദ്യപ്രഖ്യാപനം.
കോടികള്‍ മുടക്കി രണ്ട് വര്‍ഷം മുമ്പാണ് സര്‍ക്കാര്‍ പാത നിര്‍മ്മിച്ചത്. രണ്ട് ഘട്ടമായിട്ടാണ് നിര്‍മ്മാണം നടന്നത്. ഇതില്‍ കുന്നിക്കോട് മുതല്‍ പത്തനാപുരം വരെയുള്ള ഭാഗം തകര്‍ന്ന് തുടങ്ങിയിരുന്നു. പത്തനാപുരത്തിനും മഞ്ചള്ളൂരിനും ഇടയ്ക്ക് രണ്ട് ഭാഗങ്ങളിലാണ് കലുങ്കുകളുടെ നിര്‍മ്മാണം നടക്കുന്നത്. റോഡിനേക്കാള്‍ ഉയരത്തില്‍ കലുങ്കുകള്‍ നിര്‍മ്മിച്ച് മണ്ണിട്ടിരിക്കുകയാണ്. ഇതിനാല്‍ തന്നെ വലിയ വാഹനങ്ങള്‍ അടക്കം കടന്നുപോകാന്‍ എറെ സമയമാണ് എടുക്കുന്നത്. ഇത് ഗതാഗതകുരുക്കിനും കാരണമാകുന്നുണ്ട്.
തിരുവനന്തപുരം, കാട്ടാക്കട, കരമന, പാറശാല, കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ ഇതുവഴിയാണ് കടന്നുപോകുന്നത്.
എംസി റോഡില്‍ നിന്നും വേഗതത്തില്‍ പുനലൂര്‍ പത്തനംതിട്ട പാതയിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന ഏക മാര്‍ഗം കൂടിയാണിത്. ആവണീശ്വരം, എഫ്സിഐ, പനമ്പറ്റ, പിടവൂര്‍, മഞ്ചള്ളൂര്‍ എന്നിവിടങ്ങളിലാണ് കൂടുതലും തകര്‍ന്ന് കിടക്കുന്നത്.
തലവൂര്‍, പട്ടാഴി, കടുവാത്തോട്, മഞ്ഞക്കാല, കാര്യറ, വിളക്കുടി എന്നീ ഭാഗങ്ങളിലെ ആളുകള്‍ കൂടുതലും ആശ്രയിക്കുന്നതും ശബരി ബൈപാസിനെയാണ്. പാതയുടെ നിര്‍മ്മാണവേളയില്‍ തന്നെ ഏറെ പരാതികള്‍ ഉയര്‍ന്നിരുന്നു.
വീതികൂട്ടല്‍ പ്രവര്‍ത്തനങ്ങളോ സംരക്ഷണഭിത്തികളോ നിര്‍മ്മിക്കാതെയാണ് ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയത്. പാതയുടെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കണമെന്ന് പലതവണ ആവശ്യമുയര്ന്നിട്ടുംഫലമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: