ഹവാന: തങ്ങളുടെ പ്രിയ നായകന് ഫിദല്‍ കാസ്ട്രോയ്ക്ക് അന്തിമോപചാരം അര്പ്പിക്കന് ക്യൂബന്‍ ജനത ഒഴുകിയെത്തിത്തുടങ്ങി. പ്ലാസാ ഡി ലാ റവല്യൂഷനിലെ ജോസ് മാര്‍തി സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന മൃതദേഹത്തില്‍ ഇന്നും പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാം.
ഞായറാഴ്ചയാണ് സംസ്കാര ചടങ്ങുകള്‍. കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണി മുതലാണ് പൊതുദര്‍ശനം ആരംഭിച്ചത്. ഇന്ന് ഉച്ചവരെ പൊതുദര്‍ശനത്തിന് അവസരമുണ്ടാകും. 25നാണ് ഫിദല്‍ വിടപറഞ്ഞത്. ഫിദലിന്റെ നിരവധി ചടുലമായ പ്രസംഗങ്ങള്‍ക്ക് വേദിയായ സ്ഥലം തന്നെയാണ് ക്യൂബന്‍ ജനത പ്രിയനേതാവിന് വിട നല്‍കാനും ഒരുക്കിയത്.
വിവിധ ലോകനേതാക്കള്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുമെന്നാണ് വിവരം. സ്പെയിനിലെ രാജാവ് ജുവാന്‍ കാര്‍ലോസ് ഒന്നാമന്, ക്യൂബയുടെ സഖ്യരാഷ്ട്ര നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വെനിസ്വേലയിലെ മദൂറോ, ബൊളീവിയന്‍ ഭരണാധികാരി ഇവോ മൊറെയ്ല്‍സ്, നിക്കാരാഗ്വയില്‍ നിന്ന് ഡാനിയേല്‍ ഒര്‍ട്ടേഗ, ഇക്വഡോറിന്റെ റാഫേല്‍ കൊറിയ എന്നിവര്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഫിദലുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന മുന്‍ ഭരണാധികാരികളില്‍ പലരും ഒരു നോക്ക് കാണാനെത്തും. ബ്രസീല്‍ മുന്‍ ഭരണാധികാരി ലുല ഡാ സില്‍വ, അര്ജന്റീനിയയില് നിന്നുളള ക്രിസ്റ്റീന ഫെര്‍ണാണ്ടസ്, ഉറുഗ്വേയില്‍ നിന്ന് പെപ് മുജിക എന്നിവര്‍ പങ്കെടുക്കും. ഹവാനയിലെ സാന്റാ ഇഫിജേനിയ ശ്മശാനത്തിലാണ് വിപ്ലവതാരത്തിന് അന്ത്യവിശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: