ഇടുക്കി: സംസ്ഥാനത്ത് ആഗതമായിക്കൊണ്ടിരിക്കുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരത്തിനായി കേന്ദ്രത്തിന്റെ കനിവ് കാത്ത് കേരളം. 2082.045 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം മാത്രമാണ് സംസ്ഥാനത്തെ ഡാമുകളില്‍ ഇനി അവശേഷിക്കുന്നത്.
കഴിഞ്ഞവര്‍ഷമിത് 2679.765 ആയിരുന്നു. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടുന്നതിനനുസരിച്ച് കൂടുതല്‍ വൈദ്യുതി പുറത്ത് നിന്ന് എത്തിക്കേണ്ടതായി വരും. ഇതിനുള്ള ശ്രമം ആരംഭിച്ച് കഴിഞ്ഞതായി കെഎസ്ഇബി പറയുന്നു. മൊത്തം സംഭരണശേഷിയില്‍ വന്‍കുറവ് വന്നത് മൂലം ഡാമുകളിലെ ജലം പരമാവധി സംഭരിച്ച് ഉപയോഗം പിടിച്ച് നിര്‍ത്താനുള്ള ശ്രമത്തിലാണ് വകുപ്പ്. ഇതേ നില തുടര്‍ന്നാല്‍ രണ്ട് മാസത്തിനുള്ളില്‍ ഡാമുകളിലെ വെള്ളം തീരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇനിയും ആറ് മാസം കഴിഞ്ഞാണ് മഴക്കാലമെത്തുക. വേനല്‍ മഴ സംസ്ഥാനത്ത് കാര്യമായി ലഭിക്കാറില്ലാത്തതിനാല് ഇതില്‍ പ്രതീക്ഷ വയ്ക്കുന്നില്ല വൈദ്യുതി വകുപ്പ്.
നിലവില്‍ സാധാരണ ഉപഭോഗം 65-68 വരെ മില്യണ്‍ യൂണിറ്റാണ്. വേനല്‍ കടുക്കുമ്പോള്‍ ഇത് 85 മില്യണ്‍ യൂണിറ്റ് വരെ എത്തും. വരുന്ന 180ല്‍ അധികം ദിവസങ്ങളിലേക്കായി അവശേഷിക്കുന്നതാകട്ടെ ദിവസവും 10 മില്യണ്‍ യൂണിറ്റ് മാത്രം ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളവും. മറ്റിനങ്ങളില്‍ നിന്നായി കേരളത്തിലാകെ ഉല്‍പ്പാദിപ്പിക്കുന്നത് 0.735 മില്യണ്‍ യൂണിറ്റ് വൈദ്യുതി മാത്രമാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന 1200 മെഗാവാട്ട് (നിലവിലെ മൊത്തം ഉപയോഗത്തിന്റെ 46 ശതമാനത്തോളം) വര്‍ദ്ധിപ്പിക്കാനും കേരളം ശ്രമിക്കുന്നുണ്ട്.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സഹകരണ ബാങ്കിന്റെ പേരില്‍ കേന്ദ്രത്തിനെതിരെ നടത്തുന്ന കപടനാടകങ്ങളും ഭാവിയിലെ കേരളത്തിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലുമുണ്ട്. നിയമപ്രകാരം ലഭിക്കാനുള്ളതില്‍ കൂടുതലായി വൈദ്യുതി കിട്ടാന്‍ കേന്ദ്രത്തിന്റെ കനിവ് തേടി കാത്തിരിക്കേണ്ട ഗതികേടിലാണ് ഇന്ന് കേരള സര്‍ക്കാര്‍. എന്നാല്‍ എത്രവില നല്കിയാണെങ്കിലും പുറത്ത് നിന്ന് വൈദ്യുതി വാങ്ങുമെന്ന വെല്ലുവിളിയും വൈദ്യുതി വകുപ്പ് ഉയര്‍ത്തുന്നുണ്ട്. ഇത് സാധാരണക്കാരനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: