തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ അന്വേഷണം അട്ടിമറിക്കുന്നതായി കാണിച്ച് പരാതിക്കാരി കോടതിയെ സമീപിച്ചു. അന്വേഷണം കോടതി നിരീക്ഷണത്തില്‍ വേണമെന്നാവശ്യപ്പെട്ട് ഇരയായ യുവതി ഹര്‍ജി നല്‍കുകയായിരുന്നു. പരാതി നല്കി മൂന്നാഴ്ച പിന്നിട്ടിട്ടും പ്രതികളെ ചോദ്യം ചെയ്യാന്‍പോലും പോലീസ് തയ്യാറാകാത്ത സാഹചര്യത്തിലാണ് യുവതിയുടെ ഹര്‍ജി. വടക്കാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതിയിലാണ് യുവതി ഹര്‍ജി നല്‍കിയിരിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനും തയ്യാറായില്ലെന്നും, രാഷ്ട്രീയമായും, സാമ്പത്തികമായും സ്വാധീനമുള്ളതിനാല്‍ പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നും ശരിയായ രീതിയില്‍ കേസ് അന്വേഷണം നടക്കാത്തതു കൊണ്ടാണ് കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിയില്‍ യുവതി പറയുന്നു. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി തിരിച്ചറിയല്‍ പരിശോധന നടത്തണമെന്ന നിയമം നിലനില്‍ക്കെ പോലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയാണ്.
തൃശൂര്‍ ചേര്‍പ്പ് തിരുവുള്ളക്കാവ് ക്ഷേത്രം കഴിഞ്ഞ് ഒഴിഞ്ഞ വീട്ടില്‍ വെച്ചാണ് പീഡിപ്പിക്കപ്പെട്ടതെന്നാണ് പരാതിയില്‍ മൊഴി നല്‍കിയിരിക്കുന്നത്. പ്രതികള്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ചേര്‍പ്പ് എന്നാണ് പറഞ്ഞിരിക്കുന്നത്. പീഡിപ്പിക്കപ്പെട്ട സ്ഥലത്തെ കുറിച്ച് വ്യക്തമായിട്ടും ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിട്ടില്ല. ഫേസ് ബുക്കില്‍ നഗ്ന ഫോട്ടോ പ്രചരിപ്പിച്ചു എന്നത് സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടില്ല. ജയന്തന് കടമായി നല്കിയ പണം, ഭര്‍ത്താവിന്റെ കേബിള്‍ വിറ്റ് കിട്ടിയ പണമാണെന്നും. ഇത് മുളങ്കുന്നത്തുകാവ് സ്വദേശിക്കാണ് വില്‍പ്പന നടത്തിയതെന്നും ഇത് അന്വേഷിച്ചാല്‍ സാമ്പത്തിക ഇടപാട് വ്യക്തമാവുമെന്നുമിരിക്കെ ഇക്കാര്യത്തിലും അന്വേഷണം നടത്തിയിട്ടില്ല.
നുണപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ശാസ്ത്രീയ പരിശോധനക്ക് തയ്യാറായിട്ടില്ല. പരാതി തയ്യാറാക്കിയ അഭിഭാഷക, പൊലീസ് സ്റ്റേഷനിലെ സോഷ്യല്‍വര്‍ക്കര്‍ എന്നിവരുടെ മൊഴിയെടുത്തിട്ടില്ല. കേസ് ഒത്തു തീര്‍ക്കുന്നതിന്റെ ഭാഗമായി സി.ഐ. അയച്ച ഫയല്‍ തിരിച്ചയച്ചത് എന്തുകൊണ്ടെന്ന് ഗുരുവായൂര്‍ എ.സി.പിയില്‍ നിന്നും തെളിവെടുത്തിട്ടില്ല. തട്ടിക്കൊണ്ടു പോകാനുപയോഗിച്ച പച്ചനിറമുള്ള ടവേര കാര്‍ വടക്കാഞ്ചേരി ആര്.ടി.ഒയില്‍ രജിസ്റ്റര്‍ ചെയ്തതാണ്.
വാഹനം അന്വേഷണ പരിധിയില്‍ തന്നെയുണ്ടായിട്ടും പിടിച്ചെടുക്കാന്‍ പൊലീസ് തയ്യാറായില്ല. അത്താണിക്ക് സമീപമുള്ള വര്‍ക്ഷോപ്പില്‍ നിന്ന് നാട്ടുകാര്‍ പിടിച്ചെടുത്ത് പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് സംരക്ഷണത്തോടെ നഗരസഭാ യോഗത്തിലും പ്രതി പങ്കെടുത്തതായും ഹര്‍ജിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: