മനുഷ്യന് സ്ഥിരീകരണം വേണം. ഒത്തുനോക്കി ഉറപ്പ് വരുത്താന്‍ ഓരോരുത്തരും ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് മിക്കപേരും വായിക്കുന്നത്, അയാള്‍ വിശ്വസിക്കുന്നതിലോ ഗ്രന്ഥത്തില്‍ പ്രകാശിപ്പിക്കുന്നതിലോ സ്ഥിരീകരണം കിട്ടാന്‍, തീര്ച്ചയുള്ളവരാകാന്, സുരക്ഷിതരാകാന്‍, സുനിശ്ചിതരാകാന് ഒക്കെയാണ്. പക്ഷേ മാനസികമായി സുനിശ്ചിതനായൊരാള്ക്ക് ഒരിക്കലും ഒന്നും കണ്ടുപിടിക്കാന്‍ കഴിയില്ല. ആവര്‍ത്തനത്തിലൂടെ ഒന്നും നേടാനാവില്ല.
സ്വാതന്ത്ര്യമുള്ളപ്പോഴേ നമുക്ക് എന്തെങ്കിലും കണ്ടുപിടിക്കാന്‍ കഴിയുകയുള്ളൂ. അത് ആവര്‍ത്തനമല്ല, പകര്‍പ്പല്ല. സത്യം ഒരിക്കലും ഒരേപോലെയല്ല. അതെപ്പോഴും പുതിയതാണ്. അനുനിമിഷം ജീവിക്കലാണ് സത്യം. ഇന്നലെയായിരുന്നതുപോലെ ഇന്നാകാന്‍ അതിന് കഴിയില്ല. സത്യം സജീവമായ അവസ്ഥയാണ്. തന്നില്‍ക്കൂടി മാത്രമാണ് ഒരാള്‍ സത്യം കണ്ടുപിടിക്കുന്നത്. അതുകൊണ്ട് ഏതു മതാചാര്യനെക്കാളും ഗ്രന്ഥങ്ങളെക്കാളും പ്രധാനം മനുഷ്യനാണ്. തന്നെത്തന്നെ മനസ്സിലാക്കുന്നത് വളരെയേറെ പ്രധാനമാണ്.
സത്യത്തെ സ്വീകരിക്കാന്‍ മനസ്സ് ഏകാന്തമായിരിക്കണം. അതിനാല്‍ എല്ലാ സ്വാധീനതയും എല്ലാ വ്യവസ്ഥാവിധേയത്വവും അവസാനിച്ചിട്ടുള്ള അവസ്ഥയില്‍ മാത്രമേ പര്യവസാനവും അതിനാല്‍ സത്യത്തിന്റെ വരവും ഉണ്ടാവുകയുള്ളൂ. സത്യം എപ്പോഴും പുതിയതും ജീവനുള്ളതും നിമിഷംതോറും ഉള്ളതും തുടര്‍ച്ചയില്ലാത്തതും അനന്തമായതുമായ അവസ്ഥയാണ്. ജീവിതപ്രശ്നങ്ങളെ പുതിയ മനസ്സോടെ സമീപിച്ചാല്‍ മാത്രമേ ആനന്ദമുണ്ടാവുകയുള്ളൂ. ജീവിക്കലും കര്‍മവും വ്യത്യസ്തമല്ല. പരസ്പരം ബന്ധപ്പെട്ടതാണ്.
ലാളിത്യത്തോടെയായിരിക്കുവാനാണ് ജിദ്ദു കൃഷ്ണമൂര്‍ത്തി നമ്മോട് ആവശ്യപ്പെടുന്നത്. അപ്പോള്‍ സ്നേഹം താനേ വരും മറ്റുള്ളവരോട് ഇതേപ്പറ്റി പറയുമ്പോള്‍, കുറച്ചുപേര്‍ ഒരുപാടുനാളുകളായി വളരുമെന്നും അതിന് സ്നേഹം മാത്രം മതിയെന്നും കൃഷ്ണമൂര്‍ത്തി മുന്‍കൂട്ടി കണ്ടിരുന്നു. ഇങ്ങനെ ജീവിക്കാന്‍ സാധിച്ചാല്‍ പൂര്‍ണമായ, വ്യത്യസ്തമായ പുതിയ ലോകം ഉണ്ടാവുകതന്നെ ചെയ്യും. സത്യം പ്രത്യേക വഴിയില്ലാത്ത ഭൂമിയാണ്. വ്യക്തിയാണ് ഉയരേണ്ടത്. കൃഷ്ണമൂര്‍ത്തി മനുഷ്യനെ സ്വതന്ത്രനാക്കി. ജയിലറകളില്‍നിന്നും ഭയങ്ങളില്‍നിന്നും പുതിയ മതമോ തത്വശാസ്ത്രമോ കൂടാതെ ആത്മജ്ഞാനത്തിലൂടെ സത്യത്തിലെത്താന് വഴി കാണിച്ചു. അതിനായി വ്യക്തി ഉയരണം. അതിനായി ശ്രമിക്കണം.
മലകയറുന്നതുപോലെ, പേടിയില്ലാതെ കയറണം. അപകടം വകവയ്ക്കാതെ മലകയറിയാലേ ലക്ഷ്യസ്ഥാനത്തെത്തുകയുള്ളൂ. അതുപോലെയാണ് സത്യത്തിലെത്തേണ്ടതും. എന്നിട്ട് ആകാശത്ത് പറക്കുന്ന പക്ഷിയെപ്പോലെ മനുഷ്യന് എളുപ്പത്തില്‍ സ്വതന്ത്രനായി സന്തോഷിക്കണമെന്നേ കൃഷ്ണമൂര്‍ത്തി ആഗ്രഹിച്ചുള്ളൂ. അതിനായി പുറത്തുനിന്ന് ആശ്രയവും സുഖവും ആഗ്രഹിക്കാതെ തന്നെത്തന്നെ ഉയര്‍ത്തി ശക്തിമാനാകണം.
ശക്തി നമ്മുടെ ഉള്ളില്‍ത്തന്നെയുണ്ട്. ആദിയുമന്തവുമില്ലാത്ത ആ ഉണ്മ മനസ്സിലാക്കുവാനാഗ്രഹിക്കുന്നവര് ഒന്നിച്ച് പ്രവര്‍ത്തിക്കണം. അവര്‍ക്ക് വര്‍ധിച്ച ഉന്മേഷം ഉണ്ടാവും. ജ്വാലയായിത്തീരുന്ന അത്തരം സംരംഭങ്ങള്‍ ധാരാളമായി ഉണ്ടാവണമെന്ന് കൃഷ്ണമൂര്‍ത്തി ആഗ്രഹിച്ചിരുന്നു. ആത്മജ്ഞാനം നേടിയ അവര്‍ക്കിടയില്‍ യഥാര്‍ത്ഥ സൗഹൃദയവും ഐക്യവും ഉണ്ടാവും. അധികാരം, മോക്ഷം അവര്ക്കാവശ്യമുണ്ടായിരിക്കില്ല. ഈ കൂട്ടായ്മ എല്ലാ സന്തോഷത്തേക്കാളും എല്ലാ മതാചാരാനുഷ്ഠാനങ്ങളെക്കാളും മഹത്തരമാണ്.
സാവകാശം, ശ്രദ്ധാപൂര്‍വം, ക്ഷമയോടെ ആലോചിച്ചതിനുശേഷമാണ് കൃഷ്ണമൂര്‍ത്തി ആനി ബസന്റ് ഏല്‍പ്പിച്ചിരുന്ന തിയോസഫിക്കല്‍ സൊസൈറ്റിയുടെ കോടിക്കണക്കിന് സമ്പത്തുള്ള തന്റെ അധീനതയിലുള്ള സംഘടന പിരിച്ചിവിട്ടത്. ‘ഓര്‍ഡര്‍ ഓഫ് സ്റ്റാര്‍’ എന്ന സംഘടന കൃഷ്ണമൂര്‍ത്തിയെ യേശുവിനു പകരമുള്ള ‘മിശിഹ’ ആക്കി ഉയര്‍ത്തുവാനാണ് ശ്രമിച്ചത്. അതിന്റെ ആവശ്യമില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ അദ്ദേഹം അത് പിരിച്ചുവിട്ടു. എന്നിട്ട് സംഘര്‍ഷം, ദുരിതം, വേദന, യുദ്ധം ഇവയെല്ലാമുള്ള സാധാരണ മനുഷ്യരുടെ ദുരിതക്കടല്‍ താണ്ടുവാന്‍ അഗാധമായ ഉള്‍ക്കാഴ്ചയും പൂര്‍ണതയും വ്യക്തതയുമുള്ള ചിന്തയിലൂടെ വഴികാണിച്ചുകൊടുത്തു. മനസ്സിന്റെ സമ്പത്തും ഭംഗിയും മനസ്സിലാക്കി, ആചാരാനുഷ്ഠാനങ്ങളില്‍നിന്നും മുന്‍വിധികളില്‍നിന്നും പുറത്തുകടന്ന് നേരായ ചിന്തയിലൂടെ എല്ലാ മാനുഷികപ്രശ്നങ്ങളും മനസ്സിലാക്കി അലിയിച്ചു കളയുന്നതെങ്ങനെയെന്ന് കൃഷ്ണമൂര്‍ത്തി വിശദമായി ചര്‍ച്ചകളിലൂടെ അവതരിപ്പിച്ചു.
തന്റെ പൂര്‍ണ ഉത്തരവാദിത്വത്തിലേക്കും പൂര്‍ണതയിലേക്കും ഉണരാത്തയാള് ഒരാള്‍ എപ്പോഴും നിരാശനും പരിമിതനും സങ്കടപ്പെടുന്നവനുമായിരിക്കും. ഓരോ മനുഷ്യനും സ്ഥിരത തേടുന്നത് സ്വാര്‍ത്ഥപരമായ ചിന്തയിലൂടെയും പ്രവൃത്തിയിലൂടെയുമാണ്.ചൂഷണവും സമ്പാദ്യവും അതിനായി ഉപയോഗിക്കുന്നു. സ്വാര്‍ത്ഥത മൂലമുള്ള സ്ഥിരതയ്ക്കും ഉറപ്പിനും വേണ്ടിയുള്ള അന്വേഷണമാണത്. തന്റെ സൗകര്യത്തിനുവേണ്ടി മനുഷ്യന് മതം യുഗങ്ങള്‍ക്കു മുന്‍പേ കണ്ടുപിടിച്ചു, അതിനെ ബഹുമാനിച്ചു. ഇപ്പോള്‍ ആ മതം മനുഷ്യനെ അടിമയാക്കിയിരിക്കുന്നു. മനുഷ്യരെ അത് വിഭജിച്ച് കൂടെനിര്‍ത്തി ചൂഷണം ചെയ്യുന്നു.
ഇങ്ങനെ സ്ഥിരത തേടുമ്പോള്‍ ഭയം ഉണ്ടാവുകയും അധികാരത്തിനുവേണ്ടിയുള്ള ക്രൂരതയും അറിവില്ലായ്മയുംകൊണ്ട് തന്നെത്തന്നെ ചൂഷണവിധേയമാക്കി വളരെ അഗാധമായ പരിഷ്കരിച്ച അവസ്ഥയിലേക്ക് അധഃപതിച്ച്, അതിനെ ആത്മീയ പുരോഗതിയെന്നോ പൂര്‍ണതയിലേക്കുള്ള മുന്നേറ്റമെന്നോ തെറ്റിദ്ധരിക്കുന്നു. മനുഷ്യര്‍ ഈ അവസ്ഥയെപ്പറ്റി ബോധവാനായി ഭയത്തിന്റെ ഉത്ഭവം കണ്ടറിഞ്ഞ് അതില്ലാതാക്കി എന്തൊക്കെ പ്രതിബന്ധങ്ങള്‍ തരണം ചെയ്തിട്ടാണെങ്കിലും ജീവിക്കണം.
ആദ്യപടി നാം അകപ്പെട്ടിരിക്കുന്ന സമൂഹവും മതവും ഒരുക്കിയിരിക്കുന്ന ജയിലിലനെപ്പറ്റി ബോധവാനാവുകയാണ്. നമ്മുടെ ചിന്തയിലെ വൈരുദ്ധ്യങ്ങള്‍, ജയില്‍ തീര്‍ക്കുന്ന മൂല്യങ്ങളും ഭംഗിയുള്ള മായാവാദങ്ങളും ആശയങ്ങളും തിരിച്ചറിയണം; ചോദ്യം ചെയ്യണം. അപ്പോള്‍ ശരിക്കുള്ള ബുദ്ധി ഉണരും. അത് നമ്മുടെ എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം കാണിച്ചുതരും. പിന്നെ സംഘര്‍ഷമില്ല, ഇരുട്ടകറ്റുന്ന വെളിച്ചം മാത്രം. ഭൂതകാലത്തില്‍നിന്ന് മനസ്സിനെ സ്വതന്ത്രമാക്കിയാല്‍ ഭാവിയില്‍നിന്നും സ്വതന്ത്രനായി വര്‍ത്തമാനകാലത്ത് ഊര്‍ജ്ജസ്വലമായി ജീവിക്കാം. വര്‍ത്തമാനകാലത്തിലാണ് അനന്തത. കൃഷ്ണമൂര്‍ത്തി പറയുന്നതെല്ലാം പരീക്ഷിച്ച് സത്യമറിഞ്ഞിട്ടാണ്. ജീവിതം ഒരിക്കലും നമ്മെ ഉപേക്ഷിക്കില്ല. ലാളിത്യത്തില്‍ മാത്രമേ ജീവിതസമ്പത്ത് ഉള്ളൂ. അത് അഗാധമായതാണ്, മൃദുലമാണ്.
മനസ്സടങ്ങുമ്പോള്‍ ഹൃദയത്തില്‍ തെളിയുന്ന ആനന്ദം അയാള്‍ പുറംലോകത്തില്‍ തിരയുന്നു. നമ്മള് സമാധാനപരമായ ജീവിച്ചാല്‍ നമുക്ക് പ്രശ്നങ്ങളുണ്ടാവില്ല. ഈ അത്യദ്ഭുത ഭൂമിയില്‍ ജീവിക്കുവാന്‍, പൂര്‍ണതയുള്ള സമ്പന്നമായ ഭംഗിയുള്ള ഭൂമിയില്‍ ജീവിക്കുവാന്‍ മരങ്ങളെ, പൂക്കളെ, നദികളെ, മൈതാനത്തെ, മനുഷ്യരെ എല്ലാം കണ്ടുകൊണ്ട് സ്വയം സമാധാനപരമായി ഈ പുണ്യഭൂമിയില്‍ ജീവിക്കണം. ഗൗരവത്തോടെ ശ്രമിച്ച് സത്യം കാണാന്‍ ‘എന്താണ് ഉള്ളത്’ എന്നറിയാന്‍, ‘എന്താണ് സ്നേഹം’ എന്നറിയാന്‍ കഴിഞ്ഞാല്‍ വ്യക്തമായും എല്ലാ പ്രശ്നങ്ങളുടെയും പരിഹാരമായെന്ന് അറിയാന്‍ കഴിയും.
(പരമ്പര അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: