മക്കളേ, പരമകാരുണികനായ ഈശ്വരന്റെ അനുഗ്രഹം കൊണ്ടാണ് നമ്മള് പ്രവര്‍ത്തിക്കുന്നത്. ചിലര്‍ പറയും ഈശ്വരന് ഇല്ലെന്ന്. സ്വന്തം നാക്കുകൊണ്ട് തന്നെ ‘എനിക്ക് നാക്കില്ല’ എന്നു പറയുന്നതുപോലെയാണിത്. നാക്കില്ലാത്ത ഒരാളിന് ‘എനിക്ക് നാക്കില്ല,’ എന്ന് പറയാന്‍ പറ്റുമോ? അതുപോലെ, ഈശ്വരന് ഇല്ല എന്നുപറയുമ്പോള്‍ത്തന്നെ ഈശ്വരനുണ്ടെന്ന് നാം സമ്മതിക്കുന്നു. കാരണം ഒരു വസ്തു ഇല്ല എന്നു പറയണമെങ്കില്‍, ആ വസ്തുവിനെക്കുറിച്ച് നമുക്ക് നേരത്തെതന്നെ സാമാന്യജ്ഞാനം ഉണ്ടായിരിക്കണം.
നമ്മള് വന്നത് ഈശ്വരനില്‍ നിന്നാണ്. ആ നേരിയ ബോധം നമ്മുടെ ഉള്ളിലുണ്ട്; അതു പൂര്‍ണമാകണം. ഈശ്വരന് മക്കളിലുണ്ട്. വിത്തില്‍ പൂവും കായും, തടിയും ഇലയും എല്ലാം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ‘എല്ലാമെന്നിലുണ്ട്, ഞാനാര്‍ക്കും തലകുനിക്കുകയില്ല’ എന്നുപറഞ്ഞാല്‍, അതിന്റെ സ്വരൂപം വെളിയില്‍ വരുമോ? ഇല്ല. മണ്ണിനടിയില്‍ പോകുമ്പോള്‍ മാത്രമേ അതിലടങ്ങിയിരിക്കുന്ന വൃക്ഷം പുറത്തുവരുവാന്‍ തുടങ്ങുകയുള്ളൂ. ഇതുപോലെ ‘ഈശ്വരാ, ഞാന്‍ അവിടുത്തെ ദാസന്’ എന്ന ഭാവന വരുമ്പോഴേ ഈശ്വരരൂപം, അല്ലെങ്കില്‍, നമ്മുടെ സ്വരൂപം വ്യക്തമാകുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: