1980 കളില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണാഷ്ടമി ശോഭായാത്രകള്‍ സജീവമായിരുന്ന കാലത്ത് ഇടതുപാര്‍ട്ടികള്‍ അതിനെ വിമര്‍ശിക്കാനും എതിര്‍ക്കാനും അലങ്കോലപ്പെടുത്താനുമാണ് ശ്രമിച്ചത്. പാര്‍ട്ടി കുടുംബങ്ങളില്‍ നിന്ന് കുട്ടികള്‍ ബാലഗോകുലത്തില്‍ പോകാതിരിക്കാന്‍ ബാലസംഘം സംഘടിപ്പിച്ച് ബാലഗോകുലത്തിന് ബദലാവാന്‍ ശ്രമിച്ചു. അതുകൊണ്ട് പ്രയോജനമില്ലെന്ന് പിന്നീട് മനസിലായി.
പാര്‍ട്ടി കുടുംബത്തിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമെല്ലാം ബാലഗോകുലത്തിന്റെ ശോഭായാത്രയില്‍ പങ്കെടുക്കാനാണ് താല്പര്യം. അവരെ പിടിച്ചുനിര്‍ത്താന്‍ പാര്‍ട്ടി തന്നെ ശ്രീകൃഷ്ണാഷ്ടമി ഘോഷയാത്ര നടത്തിയേ മതിയാകൂ എന്നനിലയില്‍ എത്തിയിരിക്കുന്നു. അതിന്റെ പങ്കപ്പാടുകളാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി ശ്രീകൃഷ്ണ ജയന്തിക്ക് നടത്തുന്ന പ്രഹസനങ്ങള്‍. ഇത് ഗുണത്തെക്കാളേറെ ദോഷമായി. ശോഭായാത്രയില്‍ ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ചതും കയര്‍കെട്ടി വലിച്ചതുമായ നിശ്ചലദൃശ്യങ്ങള്‍ സാംസ്കാരിക കേരളത്തില്‍ വലിയ വിമര്‍ശത്തിന് ഇടയാക്കി. ചട്ടമ്പിസ്വാമി ജയന്തിയാഘോഷം നടത്താന്‍ പാര്‍ട്ടിക്ക് പെട്ടെന്നൊരു വെളിപാടുണ്ടായി. അമ്പലങ്ങളില്‍ ഭക്തിപൂര്‍വ്വം നടത്താറുള്ള തിടമ്പെഴുന്നെള്ളിപ്പും മറ്റും ശോഭായാത്രയെന്ന വ്യാജേന പെരുവഴിയില്‍ ആഭാസനൃത്തമാക്കിയതും വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കി.
ആര്‍എസ്എസിനെതിരായ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സിപിഎം, സംഘത്തെ അനുകരിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. 1960 കളില്‍തന്നെ സംഘത്തിന്റെ അനുശാസനാബദ്ധമായ പഥസഞ്ചലനങ്ങള്‍ കണ്ട് ജനങ്ങള്‍ ആകൃഷ്ടരാകുന്നതില്‍ അസൂയപൂണ്ട് കമ്യൂണിസ്റ്റ് പാര്ട്ടിക്കാര് സംഘത്തെ അനുകരിച്ച് ഗോപാലസേന സംഘടിപ്പിച്ചിരുന്നു. അടുത്തകാലത്തും സിപിഎം റെഡ്വാളന്റിയര് മാര്‍ച്ചും ചില കസര്‍ത്തുകളും കാട്ടിക്കൂട്ടിയത് കേരളം കണ്ടതാണ്.
ഹിന്ദുവിരുദ്ധ പ്രസ്ഥാനം
അടുത്തകാലത്തായി മാര്‍ക്സിസ്റ്റ് നേതാക്കള്‍ക്ക് ഹിന്ദുക്ഷേത്രങ്ങളുടെ കാര്യത്തില്‍ വല്ലാത്ത താല്പര്യം കാണുന്നു. ദൈവത്തിന്റെ പേരില്‍ പ്രതിജ്ഞ ചെയ്യുന്നത് എന്തോ നികൃഷ്ടവും പൊറുക്കാന്‍ പറ്റാത്ത മഹാപാതകവുമായി കണ്ടവര്‍ ഇന്ന് ക്ഷേത്രകാര്യങ്ങളില്‍ കാണിക്കുന്ന താല്പര്യം സോദേശ്യപരമല്ല എന്നുറപ്പാണ്. കേരളത്തില്‍ ഒരുകാലത്ത് പാര്‍ട്ടി നേതാക്കളില്‍നിന്ന് ഉയര്‍ന്ന അഭിപ്രായം ക്ഷേത്രങ്ങളെല്ലാം തല്ലിപ്പൊളിച്ച് കപ്പ നടണമെന്നായിരുന്നല്ലോ. അങ്ങാടിപ്പുറത്തെ തളിക്ഷേത്ര നിര്‍മാണത്തിന് കേളപ്പജി നയിച്ച സമരത്തിനെതിരെ മുസ്ലിം വര്‍ഗ്ഗീയതയെ പ്രീതിപ്പെടുത്താന്‍ കമ്യൂണിസ്റ്റുകാര്‍ വിളിച്ച മുദ്രാവാക്യം ‘നായ പാത്തിയ കല്ലിന്മേല് ചന്ദനം പൂശിയ കേളപ്പ’ എന്നായിരുന്നു.
ചുവപ്പ് യൂണിഫോം ധരിച്ച് ഗോപാലസേനയില്‍ പരിപാടിക്കു വരാന്‍ സങ്കോചം കാണിക്കുന്ന പാര്‍ട്ടി അണികള്‍ കറുപ്പ് വസ്ത്രം ധരിച്ച് ഇരുമുടിക്കെട്ടുമായി ശബരിമലയ്ക്കു പോകുന്നതിനെ പാര്‍ട്ടി നേതൃത്വം വിമര്‍ശിക്കുന്നത് കേരളം കേട്ടതാണ്. ഹിന്ദുക്കളായ സഖാക്കള്‍ വീട്ടില്‍ ഗണപതിഹോമം നടത്തുന്നതും നിലവിളക്കു കൊളുത്തുന്നതുമെല്ലാം പാര്‍ട്ടി വിരുദ്ധമാണെന്ന ഫത്വയും പാര്‍ട്ടി സമ്മേളനങ്ങള്‍ പുറപ്പെടുവിച്ചതാണ്. വധുവിന്റെ വീട്ടില്‍ മംഗളകരമായ അന്തരീക്ഷത്തില്‍ ശ്രീനാരായണഗുരുവിന്റെ ഫോട്ടോയും നിലവിളക്കുമെല്ലാം കണ്ട ലോക്കല്‍ സെക്രട്ടറി ഇതൊന്നും പാര്‍ട്ടിഗ്രാമത്തില്‍ നടക്കില്ലെന്നു പറഞ്ഞ് തട്ടിത്തെറിപ്പിച്ചതുപോലുള്ള സംഭവങ്ങളും കണ്ണൂര്‍ പ്രദേശങ്ങളില്‍ അനുഭവമാണ്. കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ സാമൂഹ്യവും കുടുംബപരവുമായ കാര്യങ്ങള്‍പോലും ലോക്കല്‍ സെക്രട്ടറിയുടെ ആജ്ഞയ്ക്ക് വിധേയമായേ നടത്താവൂ എന്ന സ്ഥിതിയുള്ള പാര്‍ട്ടി ഗ്രാമങ്ങള്‍ ഇന്നും നിലനില്ക്കുന്നു. എന്നാല്‍ മറ്റുമതസ്ഥരായ സഖാക്കള്‍ക്ക് അവരുടെ മതപരമായ കാര്യങ്ങള്‍ക്ക് യാതൊരു വിലക്കും സിപിഎമ്മില്‍നിന്ന് ഇല്ലതാനും.
തൃശൂര്‍ കേരളവര്‍മ്മ കോളജില്‍ ചിന്മയാനന്ദ സ്വാമിയുടെ പ്രഭാഷണം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിലൂടെ മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ ഹിന്ദുവിരുദ്ധ സമീപനം 1960 കളില്‍ തന്നെ പ്രകടമായതാണ്. ലോകാരാധ്യയായ മാതാ അമൃതാനന്ദമയീ ദേവി സഖാക്കളുടെ ദൃഷ്ടിയില് എതിര്‍ക്കപ്പെടേണ്ട ആള്‍ദൈവമാണ്. എറണാകുളത്ത് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പണിതുയര്‍ത്തുന്ന സമയത്ത് സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’യില്‍ വന്ന ലേഖനം വിവരിച്ചത് കേരളത്തിലെ ആളുകളുടെ വൃക്ക മോഷ്ടിച്ച് അമേരിക്കക്കാര്‍ക്ക് വില്‍ക്കാനാണിത് എന്നായിരുന്നു. ഇതേ അമൃതാനന്ദമയീ മഠത്തിന്റെ സ്ഥാപനങ്ങളില്‍ ഉപരിപഠനത്തിന് തങ്ങളുടെ കുട്ടികളെ ചേര്‍ക്കുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ കാപട്യം അണികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.
ചിദാനന്ദപുരി സ്വാമിയുടെ വേദാന്ത ക്ലാസ്സുകള്‍ അലങ്കോലപ്പെടുത്താന്‍ കണ്ടുപിടിച്ച കാരണം അത് ഹിന്ദുവര്‍ഗ്ഗീയത വളര്‍ത്തുന്നു എന്നതാണ്! എന്നാല്‍ വര്‍ഗ്ഗീയ വിദ്വേഷം ചീറ്റി നാടുനീളെ അക്രമങ്ങള്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ ജയിലിലായ മദനിയെ മോചിപ്പിക്കാനും, പരോളിലിറങ്ങിയ അയാള്‍ക്ക് നല്കുന്ന സ്വീകരണ പരിപാടിയില്‍ അഭിമാനത്തോടെ പങ്കെടുക്കാനും മത്സരിക്കുന്ന സിപിഎം നേതാക്കളുടെ ‘മതേതരത്വത്തിന്റെ’ വഞ്ചനാപരമായ മുഖം ഹിന്ദുസമൂഹം ഇതിനകം മനസ്സിലാക്കി കഴിഞ്ഞു.
ഇത്തരം ഹിന്ദുവിരുദ്ധ ശ്രമങ്ങള്‍ ഓണാഘോഷങ്ങള്‍ക്കും അത്തപ്പൂക്കളങ്ങള്ക്കും നിലവിളക്കുകൊളുത്തലിനും വിലക്കുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഇന്നും തുടരുകയാണ്. അമ്പലങ്ങളില്‍ എന്തു നടക്കണം, ശബരിമല നട എത്ര ദിവസത്തേക്ക് തുറക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും, അമ്പലങ്ങളില്‍ നടക്കാത്ത ആയുധ പരിശീലനം തടയണമെന്നും മറ്റുമുള്ള ആവശ്യങ്ങളും ക്ഷേത്രങ്ങളുടെ നന്മ ഉദ്ദേശിച്ചല്ലെന്നും ക്ഷേത്ര സ്വത്തുക്കള്‍ കൊള്ളയടിക്കാനും, ഭക്തരില്‍ ഭിന്നിപ്പുണ്ടാക്കി ക്ഷേത്രങ്ങള്‍ നശിപ്പിക്കാനുമാണെന്നു മനസ്സിലാക്കാനുള്ള ബുദ്ധി ഇന്ന് ഹിന്ദുക്കള്ക്കുണ്ടെന്നത് ശുഭോദര്‍ക്കമാണ്.
മലബാറില്‍ 1921 ലെ മാപ്പിളലഹളയില്‍ ഹിന്ദുക്കളെ കൂട്ടക്കൊലചെയ്തതും വീടുകൊള്ളചെയ്തതും സ്ത്രീകളെ ബലാല്‍സംഗം ചെയ്തതും ആയിരക്കണക്കിന് പേരെ മതംമാറ്റിയതും കണ്ടില്ലെന്ന് നടിച്ച് കുപ്രസിദ്ധമായ ആ ലഹളയെ ‘കാര്‍ഷിക ലഹള’ എന്ന് വിശേഷിപ്പിച്ച് മാന്യത നല്‍കിയത് കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. വിഭജനശേഷം ‘ചത്തകുതിര’ എന്ന് വിശേഷിപ്പിക്കപ്പെട്ട വര്‍ഗ്ഗീയ മുസ്ലിംലീഗിന് മന്ത്രിസ്ഥാനത്തിലൂടെ പുതുജീവന്‍ നല്കിയതും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രീണനത്തിന്റെ ഭാഗമായിരുന്നു. മുസ്ലിംഭൂരിപക്ഷ പ്രദേശങ്ങള്‍ ചേര്‍ത്ത് പാക്കിസ്ഥാന് വാദത്തെ പിന്തുണച്ചവര്‍ക്കുവേണ്ടി മലപ്പുറം എന്ന വര്‍ഗ്ഗീയ ജില്ല രൂപികരിച്ചതും കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിലായിരുന്നു.
2002 ല്‍ മാറാട് എട്ട് മത്സ്യത്തൊഴിലാളികളെ കൂട്ടക്കൊലചെയ്ത സംഭവത്തിന്റെ ഗൂഢാലോചനയും അന്തര്‍സംസ്ഥാന ബന്ധവും സാമ്പത്തിക സ്രോതസ്സും അന്വേഷിക്കാന്‍ സിബിഐയെ ഏല്‍പ്പിക്കണമെന്ന ആവശ്യത്തെ അട്ടിമറിക്കാന്‍ യുഡിഎഫ് ഭരണത്തിന് ഒത്താശ ചെയ്ത് ഭീകരപ്രവര്‍ത്തനത്തെ സഹായിക്കുന്ന സമീപനമായിരുന്നു സിപിഎം സ്വീകരിച്ചത്. രാമജന്മഭൂമി പ്രശ്നത്തില്‍ തര്‍ക്ക സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നു എന്നു തെളിഞ്ഞാല്‍ ഹിന്ദുക്കള്‍ക്ക് ക്ഷേത്രം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന മുസ്ലിം നിലപാടിനെ അട്ടിമറിച്ചത് ഇര്ഫാന് ഹബീബിനെപ്പോലുള്ള ഇടതുപക്ഷ ചരിത്രകാരന്മാരാണെന്ന് അയോധ്യയിലെ പുരാവസ്തു ഖനനത്തില്‍ പങ്കാളിയായിരുന്ന കെ.കെ. മുഹമ്മദ് ആധികാരികമായി വെളുപ്പെടുത്തിയതാണല്ലോ. ഭാരതത്തില്‍ സമുദായ സൗഹാര്‍ദ്ദം അരക്കിട്ടുറപ്പിക്കാന്‍ സഹായകമായ അനുകൂല സാഹചര്യത്തെ അട്ടിമറിച്ച് എന്നെന്നും വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്താനുള്ള മാര്‍ക്സിസ്റ്റ് ശ്രമം രാജ്യത്ത് കലാപമുണ്ടാക്കാനുള്ള ദുഷ്ടലാക്കാണ് വെളിപ്പെടുത്തുന്നത്.
(നാളെ: ഇന്നലെകളിലെ ഇടതുപക്ഷ തിന്മകള്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: