വേനല്‍ ചൂടില്‍ ജില്ല കടുത്ത വരള്‍ച്ചയിലേക്ക് : കാര്‍ഷിക മേഖലയിലും തിരിച്ചടി
കണ്ണൂര്‍: തുലാവര്‍ഷം ഉള്‍പ്പെടെ ആവശ്യത്തിന് മഴ ലഭിക്കാത്തതിനാല്‍ പുഴകളും നീരുറവകളും ജലസ്രോതസ്സുകളും വറ്റി തുടങ്ങി. വേനല്‍ ചൂട് ശക്തമാവുക കൂടി ചെയ്തതോടെ ജില്ല കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുകയാണ്. കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ചത് കാര്‍ഷിക മേഖലയ്ക്കും കനത്ത തിരിച്ചടി സമ്മാനിച്ചിരിക്കുകയാണ്.
തുലാമഴ കുറഞ്ഞതു കാരണം വേനലെത്തും മുന്നേ ചൂടില്‍ ഉരുകിതിളയ്ക്കുകയാണ് നാടും നഗരവും. ഒകേ്ടാബര്‍ രണ്ടാം വാരം മുതല്‍ നവംബര്‍ പകുതി വരെയാണ് തുലാമഴ ശക്തമായി പെയ്യാറുള്ളത്. ഡിസംബര്‍ പകുതി വരെ ഇത് നീളുകയും ചെയ്യും. വരള്‍ച്ചയെ നേരിടാന്‍ ഈ മഴ അത്യാവശ്യമാണ്. എന്നാല്‍ ഇക്കുറി കാര്യമായ തുലാമഴ പെയ്തില്ല. ഇതാണ് സ്ഥിതി രൂക്ഷമാക്കിയത്. കണ്ണൂള്‍, കാസര്‍ഗോഡ് ജില്ലകളില്‍ ചിലയിടങ്ങളില്‍ പേരിന് മാത്രമാണ് മഴ പെയ്തത്. നവംബര്‍ ആദ്യം ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നെങ്കിലും പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായില്ല. കഴിഞ്ഞ വര്‍ഷവും കാലവര്‍ഷം ശരാശരിയേക്കാള്‍ 26 ശതമാനം കുറഞ്ഞെങ്കിലും തുലാവര്‍ഷം മെച്ചപ്പെട്ടതിനാലാണ് കുടിവെള്ളത്തിന് വലിയ പ്രയാസം അനുഭവപ്പെടാതിരുന്നത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അങ്ങിനെയാവില്ല. പകല്‍ സമയങ്ങളിലും രാത്രിയിലും കനത്ത ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. പാടശേഖരങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം നവംബര്‍ മാസത്തില്‍ തന്നെ വരണ്ടുണങ്ങിയത് വേനല്‍ കടുക്കുമെന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
സൂര്യനില്‍ നിന്നുവരുന്ന ഉഷ്ണം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, കാര്‍ബണ്‍ മോണോ ഓക്സൈഡ് തുടങ്ങിയവ വലിച്ചെടുക്കുകയും ഇവ അന്തരീക്ഷ ത്തിലെ പാളികളില്‍ ഒരു പ്രിസമായി ചേര്‍ന്നുകൊണ്ട് ഈ ചൂടിനെ ഇരട്ടിപ്പിക്കുകയും ഭൂമിയിലേക്ക് അവ തിരിച്ചുവിടുകയും ചെയ്യുന്ന പ്രതിഭാസം തുലാവര്‍ഷക്കാലത്ത് വളരെ കൂടുതലാണ്. മഴ കുറവാകുന്ന അവസരങ്ങളിലാണ് ഈ അത്യുഷ്ണം അനുഭവിക്കേണ്ടിവരുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.രാത്രി താപനില നവംബര്‍ മാസത്തില്‍ ് സാധാരണ 22-23 ഡിഗ്രി സെല്‍ഷ്യസ് ആണ് പതിവെങ്കിലും ഇപ്പോഴത് 24-25 ആയി ഉയര്‍ന്നിട്ടുണ്ട്. പകല്‍ സമയത്തെ ചൂടിലും സമാനമായ വര്‍ധന കാണാം. കണ്ണൂരില്‍ 30 ഡിഗ്രി സെല്‍ഷ്യസാണ് പകല്‍ സമയ ചൂട്. ഈ സാഹചര്യത്തില്‍ വരള്‍ച്ച നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
ജലാശയങ്ങള്‍ ശുദ്ധമാക്കി ജലം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും. കുടിവെള്ള പദ്ധതികളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കാനും വാട്ടര്‍ അഥോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ വാര്‍ഡിലും ഒന്ന് എന്ന നിലയില്‍ കിയോസ്കുകള്‍ സ്ഥാപിക്കും. ടാങ്കറുകളില്‍ വെള്ളം വിതരണം ചെയ്യുക എന്നത് അവസാന ത്തെ മാര്‍ഗമാണ്. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍മ പദ്ധതി തയാറാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലത്തിന്റെ ദുരുപയോഗം കുറക്കാനും ജലം പരമാവധി സംരക്ഷിക്കാനും ബോധവല്‍ക്കരണവും നടത്തേണ്ടിയിരിക്കുന്നു.
തുലാവര്‍ഷത്തിന്റെ കുറവ് ഇക്കുറി കുടിവെള്ള ലഭ്യതയെ ഗുരുതരമായി ബാധിക്കും. മലയോര മേഖലകളില്‍ ഉള്‍പ്പെടെ പുഴകളിലെയും തോടുകളിലെയും നീരൊഴുക്കു കുറഞ്ഞു തുടങ്ങി. കിണറുകളിലെ ജലനിരപ്പും താഴ്ന്നു തുടങ്ങി. മുന്‍ വര്‍ഷങ്ങളില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നിറഞ്ഞൊഴുകിയിരുന്ന പുഴകള്‍ ഇത്തവണ വറ്റിവരണ്ടിരിക്കുകയാണ്.
പുഴകള്‍ നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് പലയിടത്തും ഒഴുക്ക് നിലച്ചു. മലയോര മേഖലയില്‍ ഉള്‍പ്പെടെ ജില്ലയുടെ എല്ലായിടത്തും പുഴകളും ഇത്തവണ കഠിനമായ വരള്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. മലയോരത്തെ കൈത്തോടുകളെല്ലാം വറ്റിവരണ്ടുകഴിഞ്ഞു. കൂടാതെ കിണറുകളിലും കുളങ്ങളിലും മറ്റു ജലസ്രോതസുകളിലും ജലനിരപ്പ് കുത്തനെ കുറഞ്ഞിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും പ്രധാന ടൗണുകളിലും ജലക്ഷാമത്തിന്റെ പ്രശ്നം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരത്തെ ഇത്തവണ ആരംഭിച്ചുകഴിഞ്ഞു. കാര്‍ഷിക മേഖലയിലും മഴകുറഞ്ഞത് കനത്ത നഷ്ടമാണ് വരുത്തിയിരിക്കുന്നത്. വിലയിടിവിനൊപ്പം ഉത്പാദനക്കുറവിനും മലയോരം സാക്ഷ്യം വഹിക്കുകയാണ്.
മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് ശീതകാല പച്ചക്കറികളെല്ലാം പലയിടങ്ങളിലും നശിച്ചു. പുഴു ശല്യവും രൂക്ഷമാണ്. പയര്‍, പാവല്‍, വെണ്ട, ചീര തുടങ്ങിയ കൃഷികള്‍ പുഴുശല്യത്തെ തുടര്‍ന്നും നശിച്ചു. കവുങ്ങ്, തെങ്ങ് തുടങ്ങിയവ കായ്ഫലം പകുതിയായി കുറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: