ആലപ്പുഴ: പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച ശേഷവും താറാവുകള്‍ കൂട്ടമായി ചത്തൊടുങ്ങുന്നത് കര്‍ഷകരെ ആശങ്കയിലാക്കി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കരുമാടി ശക്തീശ്വരിയിലാണ് ആയിരക്കണക്കിനു താറാവുകള്‍ ചാകുന്നത്. ഇവിടെ വിഷ്ണുഭവനില്‍ തുളസീദാസിന്റെ 1,500ഓളം താറാവുകള്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ ചത്തു.
ഒരു മാസം മുമ്പ് പക്ഷിപ്പനി വ്യാപകമായി പടര്‍ന്നു പിടിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ താറാവുകള്‍ക്ക് അസുഖം ബാധിച്ചിരുന്നില്ല. ആകെ 12,500 താറാവുകളാണ് ഇദ്ദേഹത്തിന് ഉള്ളത്. ഒരാഴ്ച മുന്‍പാണ് ഇവിടെ താറാവുകള്‍ ചാകാന്‍ തുടങ്ങിയത്. തിരുവല്ല മഞ്ഞാടിയില്‍ താറാവുകളുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചിരുന്നു. എന്നാല്‍ പക്ഷിപ്പനി മൂലമല്ല ഇവിടെ താറാവുകള്‍ ചത്തതെന്നായിരുന്നു പരിശോധനാ ഫലം. രണ്ടാഴ്ച മുന്‍പ് ജില്ലാ ഭരണകൂടം പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിരുന്നു. ഇതിനു ശേഷവും താറാവുകള്‍ കൂട്ടമായി ചാകുന്നത് മൃഗസംരക്ഷണവകുപ്പുദ്യോഗസ്ഥര് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പക്ഷിപ്പനി മൂലമല്ല താറാവുകള്‍ ചത്തത് എന്ന പരിശോധന ഫലം പുറത്തു വന്നതോടെ ചത്തതാറാവുകള്ക്ക് നഷ്ടപരിഹാരം കിട്ടില്ല എന്ന ആശങ്കയാണ് കര്‍ഷകര്‍ക്ക്.
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് താറാവുകള്‍ ചത്തതു മൂലം വീണ്ടും കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. പക്ഷിപ്പനി മൂലം പ്രതിസന്ധിയിലായ കര്‍ഷകരെ സര്‍ക്കാരും കയ്യൊഴിഞ്ഞു. ഒരു മാസം മുമ്പാണ് ആലപ്പുഴയില്‍ പക്ഷിപ്പനി കണ്ടു തുടങ്ങിയത്. എന്നാല്‍ ഇതു വരെ സംസ്കരിച്ച താറാവുകള്‍ക്ക് നഷ്ടപരിഹാരത്തുക നിശ്ചയിച്ച് കര്‍ഷകര്‍ക്ക് നല്കാന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മന്ത്രിസഭാ യോഗം ചേര്‍ന്ന് ഉടന്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്ന് വകുപ്പ് മന്ത്രി പറഞ്ഞിട്ട് ആഴ്ചകളായി, പക്ഷെ ഒന്നും നടന്നില്ല.
ക്രിസ്തുമസ് സീസണ് പ്രമാണിച്ച് താറാവു വിപണി വീണ്ടും സജീവമാക്കാന്‍ കര്‍ഷകര്‍ ശ്രമം തുടങ്ങിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ യാതൊരു സഹായവും ചെയ്യാന്‍ തയ്യാറാകാത്തത് തിരിച്ചടിയായി. അഞ്ചു ലക്ഷത്തിലേറെ താറാവുകളെയാണ് പക്ഷിപ്പനിയെ തുടര്‍ന്ന് സംസ്ക്കരിച്ചത്. വിപണിയില്‍ താറാവുകള്‍ക്ക് 200 രൂപ മുതല്‍ 250 രൂപ വരെ വിലയുണ്ടായിരുന്നതു പക്ഷിപ്പനി സമയത്തു പകുതിയായി താഴ്ന്നിരുന്നു. കച്ചവടവും നടന്നിരുന്നില്ല. കുട്ടനാട്ടില്‍ താറാവു വില്പനയും മുട്ട വില്പനയും നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ നടക്കുന്നത്.
ഈ സമയത്തെ വിപണനം ലക്ഷ്യമിട്ടായിരുന്നു കര്‍ഷകര്‍ ആയിരക്കണക്കിനു താറാവിന് കുഞ്ഞുങ്ങളെ വിരിയിച്ചത്. കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ എത്രയും പെട്ടന്ന് നഷ്ടപരിഹാരം ലഭ്യമാക്കുകയും, താറാവു വിപണിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യവും ഒരുക്കിയാല്‍ വലിയൊരു പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയും. എന്നാല്‍ താറാവുകളെ സംസ്ക്കരിക്കുന്നതില്‍ ഒതുങ്ങി സര്‍ക്കാര്‍ നടപടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: