ആലപ്പുഴ: സിപിഎമ്മിലെ ഔദ്യോഗിക പക്ഷത്തെ വെട്ടിലാക്കിയ കായംകുളം എംഎല്‍എ പ്രതിഭാ ഹരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് അടവുനയം. ആലപ്പുഴ ജില്ലയിലെ സിപിഎമ്മിനെ നയിക്കുന്ന പ്രമുഖനെ ലക്ഷ്യമാക്കിയാണ് പ്രതിഭയുടെ ഫേസ് ബുക്ക് പോസ്റ്റെന്ന് വ്യക്തമായിട്ടും വിഷയം ചര്‍ച്ച ചെയ്യേണ്ടെന്നാണ് ഔദ്യോഗിക പക്ഷം നയിക്കുന്ന ജില്ലാകമ്മിറ്റിയുടെ തീരുമാനം.
വനിതാ എംഎല്‍എയുടെ വസ്ത്രധാരണത്തിനെതിരെയും പുരുഷസുഹൃത്തുമായുള്ള ബന്ധത്തിനെതിരെയും പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നെന്നും ഇതു സംബന്ധിച്ച് വിലക്കേര്‍പ്പെടുത്തിയെന്നും ഒരു പത്രത്തില്‍ വാര്‍ത്ത വന്നതിന്റെ പിന്നാലെയാണ് പ്രതിഭാഹരി പാര്‍ട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്. കവിതയെഴുതുന്ന നേതാവിനെതിരെയാണ് എംഎല്‍എയുടെ പോസ്റ്റെന്ന് പാര്‍ട്ടിയിലും പൊതുസമൂഹത്തിലും ചര്‍ച്ചയായിരുന്നു. തന്റെ എതിര്‍ചേരിയിലുള്ള പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗത്തിന്റെ വസ്ത്രധാരണത്തിനെതിരെ വരെ ഈ നേതാവ് മുന്‍കാലങ്ങളില്‍ പലതവണ പൊതുവേദിയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. മാത്രമല്ല ചിലര്‍ ഫേസ്ബുക്ക് ഗുണ്ടായിസം നടത്തുന്നതായും ഈ നേതാവ് ആക്ഷേപം ഉന്നയിച്ചിരുന്നു.
കായംകുളത്തെ ഈ നേതാവിന്റെ അനുയായികളില്‍ ചിലരാണ് എംഎല്‍എയ്ക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നിലെന്നും ആരോപണം ഉയര്‍ന്നിരുന്നു. പ്രതിഭാഹരിയുടെ പോസ്റ്റിലെ ‘സ്ത്രീയുടെ കണ്ണുനീരിന് ഉപ്പിന്റെ രൂചി മാത്രമല്ല; രക്തത്തിന്റെ രുചി കൂടിയുണ്ടെന്ന് ഓര്‍മ്മ വേണം; ഓര്‍ക്കുക വല്ലപ്പോഴും… കാമ കഴുതകള്‍ കരഞ്ഞുകൊണ്ട് ജീവിക്കും; അതൊരു ജന്തു വിധി… ചിലപ്പോള്‍, ഇതാവും വാര്‍ത്തക്കു പിന്നിലെ വാര്‍ത്ത.. ആ കരച്ചിലിനെ ചിലര്‍ കവിതയെന്നും കരുതും……………….’ ‘സൂരിനമ്പൂതിരിയുടെ പുത്തന്‍ തലമുറ ശുംഭന്മാര് നമുക്ക് ചുറ്റുമുണ്ട്.. കാലക്രമത്തില്‍ അവര്‍ക്ക് നീളം കുറഞ്ഞെന്നു മാത്രം.. തനിക്കു വഴങ്ങാത്തവരെപ്പറ്റി സൂരി നമ്പൂതിരി പലവിധ മനോരാജ്യങ്ങള്‍ കാണും; പ്രചരിപ്പിക്കും. ഒടുവില്‍ സ്വഭാവഹത്യ എന്ന ആയുധം പ്രയോഗിക്കും.’ എന്ന ഭാഗങ്ങള്‍ ഉന്നം വെയ്ക്കുന്ന നേതാവാരെന്ന് വ്യക്തമാക്കുന്നതാണ്.
എംഎല്‍എയുടെ പോസ്റ്റ് കൂടുതല്‍ ചര്‍ച്ചയായാല്‍ വെട്ടിലാകുന്നത് സത്രീകളുടെ മാന്യതയ്ക്ക് വേണ്ടിയും സ്വാതന്ത്ര്യത്തിന് വേണ്ടിയും പൊതുവേദികളില്‍ നിരന്തരം പ്രസംഗിക്കുന്ന ഔദ്യോഗിക പക്ഷ നേതാവായിരിക്കുമെന്ന തിരിച്ചറിവാണ് ഈ വിഷയത്തോട് നിസംഗത പാലിക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. നാട്ടില്‍ എന്തു വിഷയം നടന്നാലും അതില്‍ പ്രതികരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന പാര്‍ട്ടി നേതൃത്വം ഫേസ്ബുക്ക് പോസ്റ്റ് എംഎല്‍എയുടെ വ്യക്തി സ്വാതന്ത്ര്യമാണെന്ന നിലപാടാണ് പരസ്യമായി സ്വീകരിക്കുന്നത്. കൂടാതെ സിപിഎം നേതാവ് പൊതുവേദിയില്‍ അസഭ്യം പറഞ്ഞതിനെതിരെ മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ വനിതാ നേതാവ് കേസ് നല്കിയ സംഭവവുമുണ്ട്.
ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സിപിഎം പീഡനം സഹിക്കവയ്യാതെ വനിതാ നേതാവ് സിപിഐയില്‍ അഭയം തേടുകയായിരുന്നു. എന്നാല്‍ അവിടെയും ഈ നേതാവ് വേട്ടയാടല്‍ തുടരുകയാണ്. സിപിഎമ്മിന്റെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം നടന്ന രാപ്പകല്‍ സമരത്തില്‍ പങ്കെടുപ്പിക്കാതെ സിപിഐയും ഇവരെ വഞ്ചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: