പാലക്കാട്: സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ 124ാം വാര്‍ഷികത്തോടനുബന്ധിച്ച് പാലക്കാടു മുതല്‍ കന്യാകുമാരി വരെ നടത്തുന്ന വിവേകാനന്ദ സ്മൃതിസന്ദേശയാത്ര ആരംഭിച്ചു. ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് യാത്ര ഡിസംബര്‍ 26ന് കന്യാകുമാരിയില്‍ സമാപിക്കും.
സ്വാമി സമ്പൂര്‍ണാനന്ദ (ശ്രീരാമകൃഷ്ണാശ്രമം), സ്വാമി ശാന്തചൈതന്യ (അദ്വൈതാശ്രമം), ശ്യാംചൈതന്യ (അഞ്ചുമൂര്‍ത്തിക്ഷേത്രം) എന്നിവര്‍ നേതൃത്വം നല്കുന്നു. മുത്തന്പാളയം മാരിയമ്മന്‍ ക്ഷേത്രത്തില്‍ ആദ്യസ്വീകരണം ഏറ്റുവാങ്ങി. വൈകീട്ട് അഞ്ചിന് ഷൊര്‍ണൂര്‍ റെയില്‍വേ ജംങ്ഷനില്‍ സ്വാമി വിവേകാനന്ദന് വിശ്രമിച്ച അരയാല്‍ത്തറയില്‍ പുഷ്പാര്‍ച്ചന നടത്തി. ഷൊര്‍ണൂര്‍ ശിവക്ഷേത്രത്തില്‍ യാത്രയെ സ്വീകരിച്ചു. റെയില്‍വേ സ്റ്റേഷനില്‍ സ്വാമിജി നട്ടതെന്ന് വിശ്വസിക്കുന്ന ആല്‍മര ചുവട്ടില്‍ പുഷ്പാര്‍ച്ചന നടത്തി. ഒറ്റപ്പാലം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി കൈവല്ല്യാനന്ദസ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. വിവേകാനന്ദപഠനകേന്ദ്രം അധ്യക്ഷന്‍ അഡ്വ. പ്രഭാശങ്കര്‍, ഭവദാസനുണ്ണി, കെ.രവീന്ദ്രന്, മധുസുദനന്‍, പത്മനാഭന് വൈദ്യര്, രാജേഷ് സംസ്കൃതി അടക്കാപുത്തൂര്‍, രാജീവ് ഇരിഞ്ഞാലക്കുട എന്നിവര്‍ സംസാരിച്ചു.
ഇന്നലെ വൈകീട്ട് തൃശൂര്‍ വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അനുസ്മരണസമ്മേളനം നടന്നു. ഡിസംബര്‍ ഒന്നിന് വൈകീട്ട് അഞ്ചിന് കൊടുങ്ങല്ലൂര്‍ കളരിയുടെയും വിശ്വസംസ്കൃത പ്രതിഷ്ഠാന്റെയും സംയുക്താഭിമുഖ്യത്തില്‍ കേരളവ്യാസ സംസ്കൃതകോളേജില്‍ ‘സ്വാമി വിവേകാനന്ദന് കൊടുങ്ങല്ലൂരിന്റെ ചരിത്രമണ്ഡലത്തില്‍’ എന്നവിഷയത്തില്‍ സെമിനാര്‍ നടക്കും.
മൂന്നിന് രാവിലെ 10ന് ഭാരത് വികാസ് പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കിലെ വിവേകാനന്ദസ്ക്വയറില് അനുസ്മരണം നടക്കും. അഞ്ചിന് വൈകീട്ട് അഞ്ചിന് എറണാകുളം ശ്രീലക്ഷ്മീബായ് ധര്‍മപ്രകാശന്‍ ഹാളില്‍ ‘സ്വാമി വിവേകാനന്ദന് എറണാകുളത്തിന്റെ ചരിത്രമണ്ഡലത്തില്‍’ എന്നവിഷയത്തില്‍ സെമിനാര്‍ നടക്കും.
13മുതല്‍ 22 വരെ വിവേകാനന്ദന്റെ അനന്തപുരിവാസത്തെ അനുസ്മരിച്ച് ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമത്തിന്റെ നേതൃത്വത്തില്‍ വിവേക നവരാത്രിയാഘോഷവും നടക്കും. 23ന് ശുചീന്ദ്രത്ത് സ്വീകരണയോഗം സ്വാമി ചൈതന്യാനന്ദ ഉദ്ഘാടനം ചെയ്യും. 24 മുതല്‍ 26 വരെ കന്യാകുമാരിയില്‍ യാത്രയുടെ സമാപനക്യാമ്പ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: