ഗുരുവായൂര്‍: ക്ഷേത്രത്തിനകത്ത് തളര്‍ന്ന് വീണ് തലയില്‍ മാരകമായ മുറിവുണ്ടായ സ്ത്രീയെ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും ചികിത്സ കിട്ടാതെ മണിക്കൂറുകളോളം രക്തം വാര്‍ന്ന് കിടക്കേണ്ടി വന്നു.
ഗുരുതരാവസ്ഥയിലായ ഇവരെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്.
ഗുരുവായൂര്‍ പ്രദേശത്തെ പ്രമുഖ ട്രേഡ് യൂണിയന് പ്രവര്‍ത്തകനായിരുന്ന പരേതനായ ബിഎംഎസ് മുരളിയുടെ സഹോദരി ഗുരുവായൂര്‍ മമ്മിയൂര്‍ ആനേടത്ത് വീട്ടില്‍ ഗീത(48)ക്കാണ് ഈ ദുരവസ്ഥയുണ്ടായത്.
ക്ഷേത്രത്തില്‍ തൊഴുത് നില്ക്കുമ്പോള് കുഴഞ്ഞ് വീണ് തലക്ക് മുറിവേറ്റ ഇവരെ ഉടന്‍ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും പ്രാഥമിക ശുശ്രൂക്ഷ പോലും നല്‍കാതെ അത്യാഹിത വിഭാഗത്തില്‍ കിടത്തി. വിവരമറിഞ്ഞ സഹോദരന് ആശുപത്രിയിലെത്തി വിവരം തിരക്കിയപ്പോള്‍ ഞങ്ങള്‍ ഇത് കണ്ടപ്പോള്‍ പരിഭ്രമിച്ച് പോയി എന്നാണ് ഡോക്ടര്‍മാര്‍ മറുപടി പറഞ്ഞത്.
തുടര്‍ന്ന് സഹോദരന്റെ നിര്‍ബന്ധത്താല്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇത്തരത്തിലുളള ഡോക്ടര്‍മാരെ ഭക്തജന രക്ഷക്കായുളള മെഡിക്കല്‍ സെന്ററില്‍ നിയമിക്കുന്നത് അപകടകരമാണെന്നും ഇത്തരം അനാസ്ഥകള്‍ക്ക് അറുതി വരുത്തണമെന്നും, ഇതിന് ഉത്തരവാദികളായ ആശുപത്രി ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് സഹോദരന് പത്മനാഭന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: