തിരുവനന്തപുരം: ഉദ്യോഗസ്ഥ ലോബിയുടെ നിക്ഷിപ്ത താല്പര്യത്തിനു മുന്നില്‍ ബലിയാടായ സുരേഷ്ബാബു ഇന്നലെ ഹര്‍ത്താല്‍ ദിനത്തില്‍ ഒരിക്കല്‍ കൂടി സെക്രട്ടേറിയറ്റിന്റെ പടവുകള്‍ കയറി.
മതിയായ യോഗ്യതകളും അര്‍ഹതയുമുണ്ടായിട്ടും തനിക്ക് നിഷേധിക്കപ്പെട്ട നീതി മൂന്നു വര്‍ഷം സുപ്രീംകോടതിവരെ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ നേടിയെടുത്തതിന്റെ ചാരിതാര്‍ത്ഥ്യവുമായി. എട്ട് വര്‍ഷം ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ ഇരുന്നിട്ടും ഡെപ്യൂട്ടി കളക്ടര്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാമനായ തന്നെ തഴഞ്ഞ് മതിയായ യോഗ്യതയില്ലാത്ത മൂന്നാം റാങ്കുകാരന് ഐഎഎസ് നല്‍കിയിട്ടും വിരമിച്ചിട്ടുപോലും ഐഎഎസ് നല്‍കാതിരുന്ന ഭരണ വ്യവസ്ഥിതിയോട് പോരാടി നേടിയ വിജയത്തിന്റെ മധുരവുമായാണ് അടൂര്‍ മണ്ണടി തുണ്ടില്‍ വീട്ടില്‍ ഡോ. പി. സുരേഷ് ബാബു ഇന്നലെ പദവിയില്‍ ജോയിന്‍ ചെയ്തത്.
പിന്നാക്ക വിഭാഗക്കാരനായ ഡോ. പി. സുരേഷ് ബാബുവിന് ഇന്നും തന്റെ വഴിമുടക്കിയതാരൊക്കെയാണെന്നറിയില്ല. 20 വര്‍ഷം വിഎസ്എസ്സിയില് എന്‍ജിനിയറായിരുന്ന സുരേഷ് ബാബുവിന് പിന്തുണ നല്കാന് രാഷ്ട്രീയ അപ്പോസ്തലന്മാരുണ്ടായിരുന്നില്ല. എല്‍എല്‍ബിയും എംബിഎയും പിഎച്ച്ഡിയുമൊക്കെ ഉണ്ടായിരുന്ന സുരേഷ്ബാബു ഐഎഎസ് മോഹം മൂത്ത് 2005ല്‍ ഡെപ്യൂട്ടി കളക്ടര്‍ പരീക്ഷയെഴുതി. റിസള്‍ട്ട് വന്നപ്പോള്‍ ഒന്നാം റാങ്ക്. അതേ പരീക്ഷയിലെ മൂന്നാം റാങ്കുകാരനെ ജനമറിയും. മാനദണ്ഡങ്ങള്‍ മറികടന്ന് ഐഎഎസ് നിയമനം നേടിയെടുത്തെന്ന ആരോപണത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടിയ ബിജു പ്രഭാകര്‍.
റവന്യൂ സര്‍വ്വീസില്‍ ഡെപ്യൂട്ടി കളക്ടറായി എട്ടുവര്‍ഷത്തെ സര്‍വ്വീസ് പൂര്‍ത്തിയാക്കിയാല്‍ ഐഎഎസ് നല്‍കാമെന്നാണ് ചട്ടം. ബിജു പ്രഭാകറിനും ഒരു വര്‍ഷം മുമ്പേ സര്‍വ്വീസില്‍ വന്നെങ്കിലും വിഎസ്എസ്സിയിലെ സ്ഥിര ജോലിക്കാരനായിരുന്നുവെന്ന യോഗ്യതയുണ്ടായിരുന്നുവെങ്കിലും സുരേഷ്ബാബുവിന് മുന്നില്‍ ഐഎഎസ് തസ്തിക നിഷേധിക്കപ്പെട്ടു. ഇതേ കാലയളവില്‍ സുരേഷ്ബാബുവിന് ശേഷം ഡെപ്യൂട്ടി കളക്ടറായി നിയമിക്കപ്പെട്ട ബിജുപ്രഭാകറിന് എച്ച്എല്‍എല്ലിലെ താല്‍ക്കാലിക ജോലി കാലയളവ് അടിസ്ഥാന യോഗ്യതാ കാലയളവില്‍ തിരുകിക്കയറ്റി ഐഎഎസ് സ്ഥാനം നല്‍കുകയും ചെയ്തു.
മറ്റൊരു വിചിത്രമായ വസ്തുത സുരേഷ്ബാബുവിനൊപ്പം സര്‍വ്വീസില്‍ കയറിയ പലരും നാളിതുവരെ തിരുവനന്തപുരത്ത് ഇരുന്ന സീറ്റില്‍ തന്നെ ഉറച്ചിരുന്നപ്പോള് സുരേഷ്ബാബു ജോലി ചെയ്യാത്ത ജില്ലകളില്ല.
ഏറ്റവും ഒടുവില്‍ 2016 മേയ് 31ന് ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ തന്നെ വിരമിക്കുകയും ചെയ്തു. വിരമിക്കല്‍ കാലയളവില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം ജില്ലയില്‍ നിയമനം നല്‍കുക പതിവാണെങ്കിലും അവസാനവര്‍ഷം സുരേഷ്ബാബു ജോലി ചെയ്തത് മലപ്പുറത്തും ഇടുക്കിയിലുമാണ്. അര്‍ഹതയില്ലാത്തവര്‍ക്ക് നിയമനങ്ങള്‍ നല്കിയപ്പോഴും സുരേഷ്ബാബു തളര്‍ന്നില്ല. 2014ല്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ട്രൈബ്യൂണല്‍ 2015ല്‍ ഹര്‍ജി തള്ളി.
തുടര്‍ന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കിയ സുരേഷ്ബാബുവിന് ഐഎഎസ് നല്കാന് 2016ല്‍ ഹൈക്കോടതി വിധിച്ചു. വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. പക്ഷെ സുപ്രീംകോടതി സുരേഷ്ബാബുവിന് അനുകൂല നിലപാടെടുത്തു. ഇതോടെയാണ് 2014 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കേരളകേഡറില്‍ ഐഎഎസ് അനുവദിച്ചുകൊണ്ട് രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചത്.
രാഷ്ട്രീയത്തില്‍ ഗോഡ്ഫാദര്മാരില്ലാത്ത, മുന്നണികളുടെ പിന്‍ബലമില്ലാത്ത സുരേഷ്ബാബുവിന് പക്ഷെ ആരോടും പരാതിയും പരിഭവവുമില്ല. അര്‍ഹതയുണ്ടെങ്കില്‍ അംഗീകാരം എന്നായാലും തേടിയെത്തും എന്ന വിശ്വാസമാണ് അദ്ദേഹത്തിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: