പേരാമ്പ്ര: കക്കയം വനമേഖലയിലെ വട്ടക്കയത്ത് നായാട്ടിനായി പോയ അഞ്ചംഗ സംഘത്തെ കാട്ടാന ആക്രമിച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടെ കക്കയം ഡാം സൈറ്റില്‍ മീന്‍ പിടിക്കാന്‍ വലയിട്ട ശേഷം വനത്തില്‍ കയറിയ സംഘത്തെ കാട്ടാന ആക്രമിക്കുകയായിരുന്നു. സംഘ തലവനായ മുതുകാട് സ്വദേശി മുക്കത്ത് എം.എം. മാത്യു എന്ന പാപ്പച്ച(65)നെ കാട്ടാന ചവിട്ടിയതിനെ തുടര്‍ന്ന് ഇരുകാലുകളും തകര്‍ന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘത്തിലുണ്ടായിരുന്ന മുതുകാട് സ്വദേശികളായ സുരേഷ്, ബാബു വളളിപറമ്പില്, ജോസഫ് കൊമ്മത്ത്, മാത്യു എന്നീ നാലു പേരെ കക്കയം ഫോറസ്റ്റ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. എന്നാല്‍ വനത്തില്‍ പ്രവേശിച്ച് വന്യമൃഗങ്ങളെ വേട്ടയാടുകയും കാട്ടാനയെ വെടിവെച്ച് കൊമ്പ് കവരുകയും ചെയ്യുന്ന സംഘത്തില്‍പെട്ടവരാണ് ഇവരെന്നും ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാത്യുവിന്റെ പേരില്‍ പതിനഞ്ചോളം കേസുകളുണ്ടെന്നും വനപാലകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: