പേരാമ്പ്ര: നിലമ്പൂര്‍ കരുളായി വനമേഖലയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍, പേരാമ്പ്ര, കുറ്റിയാടി, തൊട്ടില്‍പ്പാലം, പെരുവണ്ണാമൂഴി, പോലീസ് സര്‍ക്കിളിന്റെ പരിതിയില്‍പ്പെട്ട സ്ഥലങ്ങളില്‍സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണവും ശക്തമാക്കി.
വയനാട് ജില്ലാ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന വാളാംതോട് ചെക്ക് പോസ്റ്റില്‍ മാവോയിസ്റ്റ് അക്രമണമുണ്ടാകാന്‍ സാധ്യതയുണ്ട്. സ്ഥിരീകരിക്കാത്ത പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. കുറ്റിയാടി വയനാട് റോഡ് മുറിച്ചു കടന്നാല്‍ വയനാട്ടിലേക്കും നിലമ്പൂരിലേക്കും കടക്കാന്‍ കഴിയും. ഇതു വഴിയായിരിക്കും മാവോയിസ്റ്റ് സഞ്ചാരമെന്ന് പോലീസ് കരുതുന്നു. മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ച ദിവസം ക്യാമ്പിലുണ്ടായിരുന്ന മറ്റുള്ളവര്‍ ആയുധങ്ങളുമായി വയനാട് വനമേഖലകളിലേക്ക് കടന്നതായി പോലീസ് കരുതുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം മേഖലകളില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞ ഡിസംബറില്‍ പേരാമ്പ്രയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഉണ്ണിക്കുന്നുംചാലിലെ ഒരു വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ അപരിചിതരായ മൂന്നംഗ സംഘം എത്തി ഭക്ഷണം ആവശ്യപ്പെടുകയും, താമസിക്കാന്‍ സൗകര്യം നല്‍കണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ താന്‍ തനിച്ചാണ് താമസിക്കുന്നതെന്നും അയല്‍ക്കാര്‍ കൊണ്ടുവന്ന ഭക്ഷണമാണ് താന്‍ കഴിക്കുന്നതെന്നും വീട്ടുടമ വ്യക്തമാക്കിയപ്പോള്‍ സംഘം പിരിഞ്ഞു പോകുകയായിരുന്നു. ഞങ്ങള്‍ വന്ന കാര്യം പുറത്താരോടും പറയരുതെന്നും ഭീഷണിപ്പെടുത്തിയാണ് സംഘം പോയത്. ഈ വിവരം അറിഞ്ഞ് അന്നത്തെ എസ്ഐ ജീവന് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം പ്രദേശം മുഴവന്‍ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
അന്നുവന്നത് മാവോയിസ്റ്റുകളാണെന്ന് പൂര്‍ണ്ണമായും സ്ഥിതീകരിക്കാനോ വീട്ടടമയുടെ മൊഴി പൂര്‍ണ്ണമായും വിശ്വസിക്കാനോ പോലീസ് തയ്യാറായിരുന്നില്ല.
നേരത്തെ പേരാമ്പ്ര, മുയിപ്പോത്ത് പ്രദേശങ്ങളില്‍ മവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിക്കുകയും കടകളിലും റോഡിലും ലഘുലേഖകള്‍ വിതറിയിട്ട് പോവുകയും ചെയ്തിരുന്നു. സംഭവങ്ങള്‍ ഉണ്ടായിരുന്നു. പെരുവണ്ണാമൂഴി റിസര്‍വ്വ് വനമേഖലയില്‍പ്പെട്ട മുതുകാട് ഭാഗങ്ങളില്‍ മാവോയിസ്റ്റുകള്‍ തമ്പടിക്കാനുള്ള സാധ്യതയും ഈ ഒരു സാഹചര്യത്തില്പോലീസ് തള്ളിക്കളയുന്നില്ല.
പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും ലോക്കല്‍ പോലീസും ജാഗ്രതയിലാണ്. മാവോയിസ്റ്റ്അനുകൂലമായി സംസാരിക്കുന്നവരെയും പഴയ കാല നക്സല്‍ പ്രവര്‍ത്തകരെയും പോലീസ് നീരിക്ഷിക്കുന്നുണ്ട്. പോലീസ് രാത്രി കാലപെട്രോളിങ്ങ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: